ആലപ്പുഴ: പാര്‍ട്ടി സ്ഥാപക നേതാവു പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെ സംസ്ഥാന കമ്മറ്റിയംഗം കൂടിയായ ജി. സുധാകരന് എംഎല്‍എ തള്ളി. ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കിയത് പാര്‍ട്ടി തീരുമാനമാണെന്നും അല്ലാത്തപക്ഷം പാര്‍ട്ടി സമൂഹമദ്ധ്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടേനെയെന്നും സുധാകരന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കിയത് തെറ്റാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളേണ്ടതാണെന്നും കഴിഞ്ഞദിവസം വിഎസ് പറഞ്ഞിരുന്നു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണ്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി.ചന്ദ്രന്, മുന്‍ കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു, സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രമോദ്, ദീപു, രാജേഷ് രാജന് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി മണിക്കൂറുകള്‍ക്കകം സിപിഎം ജില്ലാ കമ്മറ്റി ഇവരെ പുറത്താക്കി പ്രസ്താവനയിറക്കുകയായിരുന്നു.
എന്നാല്‍ തുടക്കം മുതല്‍ തന്നെ പാര്‍ട്ടി നിലപാട് തെറ്റാണെന്നും കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത് കോണ്‍ഗ്രസുകാരാണെന്നും വിഎസ് നിലപാടു സ്വീകരിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയുണ്ടെന്നും വിഎസ് ആരോപിച്ചു. ഇതിനെയാണ് ജി. സുധാകരന് അപ്പാടെ തള്ളിയത്. ജനുവരി ഒന്നിന് ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത വിഷയം പ്രധാന ചര്‍ച്ചയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖ നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: