ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയും പിഡിപിയും തമ്മില്‍ സഖ്യത്തിലേക്കെത്തുന്നു. ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കേണ്ട സഖ്യധാരണകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ തമ്മില്‍ ആരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മീരിന് വിശേഷാധികാരം നല്കുന്ന 370-ാം വകുപ്പ്, സൈന്യത്തിന്റെ പ്രത്യേകാധികാരം തുടങ്ങിയ വിഷയങ്ങളിലുള്‍പ്പെടെ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്.
വിവാദ വിഷയങ്ങളായ 370-ാം വകുപ്പ് സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ഇന്നലെ നടന്ന പിഡിപി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാണ്. 370-ാം വകുപ്പ്, സൈന്യത്തിന്റെ പ്രത്യേകാധികാരം എന്നീ വിഷയങ്ങളില്‍ പിഡിപിയുടെ നിലപാടിനെ ബാധിക്കാതെ വേണം ബിജെപിയുമായുള്ള സഖ്യമെന്ന നിലപാടിലാണ് പിഡിപി നേതൃത്വം. ബിജെപിയെ പ്രതിപക്ഷത്തിരുത്തിയാല് ജമ്മുകശ്മീര്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ തങ്ങള്‍ക്ക് എതിരായിത്തീരുമെന്ന ആശങ്കയാണ് ഏന്തുവിലകൊടുത്തും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പിഡിപിയെ പ്രേരിപ്പിക്കുന്നത്.
ഇരുപാര്‍ട്ടികളുടേയും വൃത്യസ്ത നിലപാടുകളാണ് ഇത്തരം വിഷയങ്ങളിലുള്ളതെന്നതിനാല് മറ്റു ചില പൊതുപരിപാടികളുടെ അടിസ്ഥാനത്തിലുള്ള ധാരണയിന്മേല് സഖ്യം രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം. മുഫ്തി മുഹമ്മദ് സെയ്ദിന് ആറുവര്‍ഷം തികച്ചു ഭരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കുന്നതോടൊപ്പം ബിജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും നിര്‍ണ്ണായക മന്ത്രിപദങ്ങളും ആവശ്യപ്പെടാന്‍ പാര്‍ട്ടി ആലോചിക്കുന്നു. പിഡിപിയുമായുള്ള ധാരണയില്‍ സര്‍ക്കാരുണ്ടാക്കണമെന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വത്തിനുമുള്ളത്. ആരുമായും പാര്‍ട്ടിക്ക് തൊട്ടുകൂടായ്മയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് നിര്‍മ്മല്‍ സിങ് പറഞ്ഞു.
ഇന്നലെ ദല്ഹിയിലെത്താനിരുന്ന മുഫ്തി സെയ്ദ് ഇന്നോ നാളെ രാവിലെയോ ദല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: