ഒടുവില്‍ അതും സംഭവിക്കാന്‍ പോകുന്നു. ജമ്മുകശ്മീരിലും ബിജെപി സര്‍ക്കാര്‍. ഒന്നുകില്‍ കൂട്ടുമന്ത്രിസഭ അല്ലെങ്കില്‍ പുറമേനിന്നുള്ള പിന്തുണയോടെ ബിജെപി മന്ത്രിസഭ. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്. അല്ലെങ്കില്‍ നിര്‍മ്മല്‍സിംഗ്. ഇവരാരെങ്കിലും മുഖ്യമന്ത്രി. ബിജെപിയുടെ തീരുമാനം അന്തിമഘട്ടത്തില്‍. ഏതായാലും മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടി നിയോഗിച്ച അരുണ്‍ ജയ്റ്റിലിക്ക് അമിത്ഷാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് പിഡിപിക്കാണ്. 28 സീറ്റാണവര്ക്ക്. ബിജെപി സീറ്റിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണ്. 25 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തിയ കക്ഷിയെക്കാള്‍ ജനപിന്തുണ ബിജെപിക്കാണ് ലഭിച്ചത്. പിഡിപി 22 ശതമാനം വോട്ടാണ് നേടിയതെങ്കില്‍ ബിജെപിക്ക് 23ശതമാനം വോട്ട് ലഭിച്ചു. അതുകൊണ്ടുതന്നെ സഖ്യത്തിന് പിഡിപിയാണെത്തുന്നതെങ്കില് ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനം നല്കുന്നതില് വൈമനസ്യമുണ്ടാകില്ല. ബിജെപിയുടെ ചരിത്രത്തില്‍ ഇത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.
സംസ്ഥാനം രൂപംകൊണ്ടശേഷം ഇത്രയും വലിയൊരു മുന്നേറ്റം ബിജെപിക്ക് ആദ്യമാണ്. കഴിഞ്ഞ സഭയില്‍ 11 സീറ്റാണ് ഉണ്ടായത്. ലോക്സഭയില്‍ മൂന്നു അംഗങ്ങളെ ജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ തുടര്‍ച്ചയാണിത്. രാജ്യത്തെ മുസ്ലീം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമാണ് ജമ്മുകശ്മീര്‍. അവിടെയാണ് ബിജെപി മന്ത്രിസഭ വരാന്‍പോകുന്നത്.നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പിഡിപിയെ പിന്തുണയ്ക്കുമെന്ന് കാലേക്കൂട്ടി പ്രസ്താവിച്ചെങ്കിലും പിഡിപി നേതൃത്വം അതിനോട് പ്രതികരിച്ചിട്ടില്ല.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സിനെ ഗൗനിക്കുന്നില്ല. മാത്രമല്ല പല മുതിര്‍ന്ന പിഡിപി നേതാക്കളും കോണ്‍ഗ്രസിനെക്കാള്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതാണ് സംസ്ഥാനത്തിന് നല്ലതെന്ന് തുറന്നുപറഞ്ഞുകഴിഞ്ഞു. സദ്ഭരണത്തിന് അതാണ് നല്ലതെന്ന് മുതിര്‍ന്ന നേതാവ് മുസാഫര്‍ ഹുസൈന് ബേഗ് എംപി അഭിപ്രായപ്പെട്ടിരിക്കുന്നു. പിഡിപി വക്താവ് നമീം അക്തറും ബിജെപിയോട് ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തിയും മന്ത്രിസഭാ രൂപീകരണം എല്ലാവശങ്ങളും ആലോചിച്ച് പാര്‍ട്ടിതീരുമാനത്തോടെ മാത്രമേ നടക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള ചര്‍ച്ചയ്ക്ക് അവര്‍ ഇറങ്ങിക്കഴിഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്.
ഭാരതത്തിന്റെ ശിരസ്സായ ജമ്മുകശ്മീരിന്റെ അശാന്തിയും വികസന മുരടിപ്പും ഭീതിയും മാറ്റിയെടുക്കാന്‍ കേന്ദ്ര ഭരണകക്ഷിയുടെ ശക്തമായ പിന്തുണയും സഹകരണവും സഹവര്‍ത്തിത്വവും തന്നെയാണ് ബുദ്ധിയുള്ള നേതൃത്വം തെരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോള്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസല്ല കുതിച്ചുയരുന്ന ബിജെപിയോടാണ് ആഭിമുഖ്യം പുലര്‍ത്തുക എന്നകാര്യത്തില്‍ സംശയമില്ല.
81 നിയമസഭാ മണ്ഡലമുള്ള ഝാര്‍ഖണ്ഡില്‍ 42 സീറ്റില്‍ വിജയിച്ച് ഏകകക്ഷി ഭരണം ബിജെപി ഉറപ്പാക്കിയിരിക്കുകയാണ്. രഘുവര് ദാസിനെ നേതാവായി തെരഞ്ഞെടുത്തു കഴിഞ്ഞു. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 നവംബര്‍ 15ന് രൂപംകൊണ്ട ഝാര്‍ഖണ്ഡ് പിന്നീട് അഴിമതിയുടെയും അസ്ഥിരതയുടെയും വിളനിലമായിരുന്നു. 14 വര്‍ഷത്തിനിടയില്‍ 9 മന്ത്രിസഭ. ഒരു മന്ത്രിസഭ കേവലം പത്ത് ദിവസംകൊണ്ട് ഭരണം നിര്‍ത്തിപോയി. ഇടയ്ക്ക് മൂന്നുതവണ രാഷ്ട്രപതി ഭരണവും വന്നു. 25 ശതമാനത്തോളം വനവാസികളുള്ള ഝാര്‍ഖണ്ഡ് ഏറെ ധാതുസമ്പത്തുള്ള സംസ്ഥാനമാണ്.
ഇരുമ്പയിര്, ഗ്രാഫൈറ്റ്, കല്‍ക്കരി തുടങ്ങിയവയുടെ വന്‍ നിക്ഷേപമുള്ള സംസ്ഥാനത്തിന് ഇതിന്റെ ഗുണം അവിടുത്തെ ജനങ്ങള്‍ക്ക് തീരെ പ്രയോജനപ്പെടുത്താനായില്ല എന്നതാണ് ദുഃഖകരമായ സത്യം. ഝാര്‍ഖണ്ഡില്‍നിന്നും കല്‍ക്കരികൊണ്ടുപോയി പ്രകാശം പരത്തുന്ന എത്രയോ സംസ്ഥാനങ്ങളുണ്ട്. അവിടെ ഇന്നും ഇരുട്ടാണ്. ഇരുട്ടകറ്റാനാണ് നരേന്ദ്രമോദി വോട്ടുചോദിച്ചത്. ഝാര്‍ഖണ്ഡിന്റെ ധാതുനിക്ഷേപം വന്‍കിട സ്വകാര്യ കമ്പനികള്‍ക്കും ഇടത്തട്ടുകാര്‍ക്കും മാത്രം പ്രയോജനകരമായി ഉപയോഗിക്കാനാണ് രാജ്യംഭരിച്ച കോണ്‍ഗ്രസ് അവസരമുണ്ടാക്കിക്കൊടുത്തത്. അതിനൊരുമാറ്റം വരുത്തുമെന്ന് ബിജെപി പ്രകടനപത്രികയില്‍ ഊന്നിപ്പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് വിശദമയും വ്യക്തമായും പറഞ്ഞതുമാണ്. നല്കിയ വാക്കുപാലിക്കാനുള്ള അവസരം ജനങ്ങള്‍ ബിജെപിക്ക് കൊടുത്തിരിക്കുകയാണ്. കേവലഭൂരിപക്ഷം ലഭിക്കുമോ എന്ന ആശങ്കയ്ക്ക് അറുതിവരുത്തിക്കൊണ്ടാണ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് ബിജെപിയെ എത്തിച്ചത്.
തെരഞ്ഞെടുപ്പുഫലങ്ങള്‍ രണ്ടും ഏഴുമാസം മുമ്പുണ്ടായ സമഗ്രമാറ്റത്തിന്റെ തുടര്‍ച്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു പതിറ്റാണ്ടിനുശേഷം ഒരു കക്ഷിക്ക് തനിച്ച് ഭൂരിപക്ഷം നല്കി. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ആ വിജയം ആവര്‍ത്തിച്ചു.
അടുത്തു നടക്കാന്‍ പോകുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത് അതുതന്നെ. ഒരുമിച്ച് ചായകുടിക്കാന്‍ 20000 രൂപ ചോദിക്കുന്ന നേതാവ് മുഖ്യമന്ത്രിയാകാന്‍ ദല്‍ഹി ജനത ആഗ്രഹിക്കില്ല. ജനാധിപത്യത്തില്‍ അങ്ങനെയൊരു നിബന്ധന അംഗീകരിക്കാനും സാധിക്കില്ലല്ലോ. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സദ്ഭരണത്തിനുള്ള തീവ്രശ്രമം ആരംഭിച്ചുകഴിഞ്ഞു. നല്ലനാളുകള്‍ വരവായി എന്ന് നരേന്ദ്രമോദി സൂചിപ്പിച്ചതിനെ വിമര്‍ശിച്ചവര്‍ ഇന്ന് നിരാശരാണ്.
ഓരോ കാര്യത്തിലും ഗുണപരമായ മാറ്റം തുടരുകയാണ്. ആറുമാസംകൊണ്ട് ഇതിനുമുമ്പ് ഒരു സര്‍ക്കാരും ചെയ്യാത്ത പദ്ധതികള്‍ ആവിഷ്കരിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിലക്കയറ്റം എന്നത് ഇപ്പോള്‍ കേള്‍ക്കാനില്ല. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ ഇടിഞ്ഞു. അതിനൊപ്പം വിലയിടിഞ്ഞ മറ്റൊരു സാധനമാണ് കോണ്‍ഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 31 ശതമാനം വോട്ടേ ലഭിച്ചുള്ളൂവെന്നായിരുന്നു വലിയ പോരായ്മയായി ചിലര്‍ വിലയിരുത്തിയത്. സഖ്യകക്ഷികള്‍ക്ക് കിട്ടിയ 9 ശതമാനം വോട്ട് വേറെയുമുണ്ട്. ഇത്രയൊക്കെയെ എല്ലാ കാലത്തും കേന്ദ്ര ഭരണത്തിലെത്തിയവര്‍ക്ക് ലഭിക്കാറുള്ളൂ. പക്ഷെ ഒരു കാര്യമുണ്ട്. ബിജെപിക്ക് മാത്രം 51.9 ശതമാനം സീറ്റ് ലഭിച്ചത് ചരിത്രസംഭവമാണ്. ഒരു കോണ്‍ഗ്രസ്സിതര ഏകകക്ഷിക്ക് ഇത്രയും ശതമാനം സീറ്റ് ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിന് 8.1 ശതമാനം സീറ്റേ ലഭിച്ചുള്ളു. വോട്ടാകട്ടെ 19 ശതമാനവും. സിപിഎമ്മിന് 3.3 ശതമാനമാണ് കിട്ടിയ വോട്ട്. സീറ്റാകട്ടെ 1.7 ശതമാനവും.
ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തില്‍ അമ്പരന്നിരിക്കുകയാണ് ബിജെപി വിരുദ്ധരെല്ലാം. വരുവിന്‍ എല്ലാവരും ബിജെപിക്കെതിരെ എന്ന മുദ്രാവാക്യത്തിന് പിന്നിലെ ചേതോവികാരം മറ്റൊന്നല്ല. ആരൊക്കെ ഒന്നിച്ചാലും ബിജെപിയെ തടുക്കാന്‍ എളുപ്പമല്ലെന്നാണ് ഝാര്‍ഖണ്ഡ് ഫലം വ്യക്തമാക്കിയത്. 2014 ല്‍ ബിജെപിയുഗം തുടങ്ങി. അത് തുടരുകയും ചെയ്യും. ബിജെപിക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് ചില മലയാള മുത്തശിപത്രങ്ങളും അവരുടെ വൈതാളികരായ ചാനലുകളും വിളിച്ചുകൂവുന്നുണ്ട്.
അതവരുടെ രാഷ്ട്രീയ അടിമത്തത്തിന് ആശ്വാസം നല്കുമെങ്കില് അതങ്ങ് അനുവദിച്ചുകൊടുക്കാം. ബിജെപി കൂടാരത്തില്‍ വിജയാഹ്ലാദമില്ലെന്ന് വിലയിരുത്തി ചിലര്‍. ബിജെപി കൂടാരത്തിലല്ല. കൂടാരം ഇപ്പോള്‍ കോണ്‍ഗ്രസ്സിനാണ്. കൊട്ടാരമാണിപ്പോള്‍ ബിജെപിക്കെന്ന് മനസ്സിലാക്കാന്‍ പോലും ഏറെ പ്രയാസപ്പെടുന്നവരെകുറിച്ചെന്തു പറയാന്‍. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യം അതിമോഹമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്.
കോണ്‍ഗ്രസ് മുക്തം എന്നത് കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും മുക്തം എന്നതാണ്. കുറേക്കാലമായില്ലേ അധികാരം കുടുംബസ്വത്തായി കൊണ്ടുനടക്കുന്നത്. പ്രായമേറിയ ആ പാര്‍ട്ടിക്ക് നിര്‍ബന്ധിത വിശ്രമമാണ് ജനങ്ങള്‍ വിധിച്ചത്. അത് അംഗീകരിക്കുന്നതാണ് “ധാര്‍മ്മിക ഭീതിയുണ്ടെങ്കില്‍ പാര്‍ട്ടി ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: