ഋഷിതുല്യരായ മഹാഗുരുക്കന്മാരുടെ ദിവ്യജനനം കൊണ്ട് പുണ്യപൂരിതമായ നാടാണ് കേരളം. ആ മഹാചാര്യ പരമ്പരയില്‍ ചട്ടമ്പി സ്വാമി തിരുവടികള്‍, ശ്രീനാരായണ ഗുരുദേവന്, ശ്രീശുഭാനന്ദ ഗുരുദേവന് എന്നീ ഗുരുത്രയം പരമപ്രാധാന്യം അര്‍ഹിക്കുന്നു. ഇവരില്‍ പ്രഥമഗണനീയനാണ് ആത്മബോധോദയ സംഘസ്ഥാപകനും ആത്മജ്ഞാനത്തിന്റെ ആദിത്യതേജസ്സുമായിരുന്ന ഭഗവാന് ശുഭാനന്ദ ഗുരുദേവ തിരുവടികള്‍.
ഭക്തശിരോമണികളായിരുന്ന ഇട്ട്യാതി- കൊച്ചുനീലി ദമ്പതികളുടെ ദീര്‍ഘകാല ത്തെ കഠിനതപസ്സിന്റെ ഫലമായി അവര്‍ക്ക് സന്താനമായി ലഭിച്ച കുഞ്ഞാണ് പില്ക്കാലത്ത് കഠിനതപസ്സില്ക്കൂടി ആത്മജ്ഞാനമാര്‍ജ്ജിച്ച് ബോധം ലഭിച്ച ബുദ്ധനെപ്പോലെ നാട്ടിലിറങ്ങി തന്റെ ആദര്‍ശം സ്ഥാപിച്ച് അതിനാല്‍ അവശരേയും ആര്‍ത്തരേയും ആലംബഹീനരേയും നരകദുരിതത്തില്നിന്ന് വീണ്ടെടുത്ത് അവരെ ആത്മജ്ഞാനത്തിനവകാശികളാക്കിത്തീര്ത്ത ഭഗവാന് ശുഭാനന്ദ ഗുരുദേവ തിരുവടികള്‍.
ശുഭാനന്ദ ഗുരുദേവന്റെ ദിവ്യജനനം 1057-ാമാണ്ട് മേടമാസം 17-ന് പൂരം നക്ഷത്രത്തിലായിരുന്നു. മാതാ പിതാക്കള്‍ കുഞ്ഞിന് നാരായണന് എന്ന് നാമകരണം ചെയ്തു. ദര്‍ശനത്തില്‍ത്തന്നെ നാരായണന് ഒരു അത്ഭുതശിശുവായിരുന്നു. ബാല്യപ്രായത്തില്ത്തന്നെ ശാന്തനും സൗമ്യനുമായിരുന്നു കുഞ്ഞ്. ഏകാന്തത വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഈ അത്ഭുതബാലന് ഏഴാമത്തെ വയസ്സില്‍ ഒരു ദിവ്യദര്‍ശനമുണ്ടായി. അതിന്റെ യാഥാര്‍ത്ഥ്യം എന്തെന്നറിയുവാനുള്ള ആകാംക്ഷ അനുദിനം ബാലനില്‍ വളര്‍ന്നുകൊണ്ടിരുന്നു.
തന്റെ ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരുടെയും അക്കാലത്ത് അയിത്തജാതിയില്പ്പെട്ടിരുന്ന അവശരുടെയും ദയനീയജീവിതം ദര്‍ശിച്ചു മനം നൊന്ത് ഇവരുടെ അടിമത്തം ഒഴിവാക്കാനുള്ള ചിന്തയും നാരായണന്റെ മനസ്സിനെ മഥിച്ചു. താന്‍ തന്നെ അന്ന് ഏറ്റവും ഹീനജാതിയെന്നു കരുതിയിരുന്ന സാംബവകുലത്തിലാണ് പിറപ്പു പൂണ്ടത്.
ജാതിസ്പര്‍ദ്ധയും മതവിദ്വേഷവും സാധുക്കളുടെ അടിമത്തവുംകണ്ട് മനത്തകര്‍ച്ചയോടും കണ്ണു നീരോടുംകൂടി നാടും വീടും ഉറ്റവരേയും ഉടയവരേയും വെടിഞ്ഞ് ഏകാന്ത തപസ്സിനായി പുറപ്പെട്ടു. കൊടുംകാനന മദ്ധ്യത്തില്‍ കാട്ടുമൃഗങ്ങള്‍ നിറഞ്ഞ ചീന്തലാര്‍ പ്രദേശത്താണ് അവിടുന്ന് എത്തിച്ചേര്‍ന്നത്. ഇന്നത്തെ ഇടുക്കി ജില്ലയില്‍ പീരുമേട്-ചീന്തലാര്‍ തോട്ടത്തിനു കിഴക്കുള്ള പര്‍വ്വതനിരകളില്‍ ഒരു മലമ്പുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ 2 വര്‍ഷം 11 മാസം 22 ദിവസം ആഹാര നീഹാരാദികള്‍ വെടിഞ്ഞ് കൊടുംതപം ചെയ്തു.
തപസ്സിന്റെ അന്ത്യത്തില്‍ ഈശ്വരദര്‍ശനമുണ്ടാവുകയും തന്റെ ഹൃദയത്തെ ഞെരുക്കിക്കൊണ്ടിരുന്ന സകല സംശയങ്ങള്‍ക്കും മറുപടി ലഭിക്കുകയും ചെയ്തു. അതോടുകൂടി നാരായണന് ശുഭാനന്ദ ഗുരുദേവനായി. തനിക്കു ലഭിച്ച ദിവ്യവെളിച്ചത്തെപ്പറ്റിയും എപ്രകാരം തന്റെ ആശയഗതികള്‍ ലോകര്‍ക്ക് വിതരണം ചെയ്യാമെന്ന് ചിന്തിച്ചും ദക്ഷിണേന്ത്യ മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച് പല മഹാത്മാക്കളേയും ദര്‍ശിച്ചു. അവസാനം തന്റെ ആദര്‍ശമായ ആത്മബോധം ആത്മലോകത്തിനു പ്രദാനം ചെയ്യുവാന്‍വേണ്ടി മറ്റാരുടേയും തുണയില്ലാതെ അക്ഷീണപരിശ്രമം ആരംഭിച്ചു.
നാട്ടിലിറങ്ങി പാവപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചും അവരെ ശുചിത്വം പാലിക്കുവാന്‍ പഠിപ്പിച്ചും ഈശ്വരചിന്ത അവരില്‍ ഉളവാക്കുവാന്‍ തക്കവിധത്തിലുള്ള കീര്‍ത്തനങ്ങള്‍ പാടിക്കേള്‍പ്പിച്ചും അവരി ലൊരാളെപ്പോലെ മാടങ്ങളില്‍ കഴിഞ്ഞു. അത്ഭുതപ്രവര്ത്തനങ്ങള്കണ്ട് രോഗികളും മാനസീകാസ്വാസ്ഥ്യമുള്ളവരും ജാതിമതഭേദമെന്യേ സമീപിച്ചു. സമീപിച്ചവര്‍ക്കെല്ലാം സമ്പൂര്‍ണ്ണ ശാന്തിയും ലഭിച്ചു.
മനുഷ്യരേവരുമൊന്നാണെന്നും ഏകപിതാവിന്റെ സന്താനങ്ങളാണെന്നും ജാതിമതഭേദങ്ങള്‍ മനുഷ്യര്‍ തമ്മിലുണ്ടാകാന്‍ പാടില്ലെന്നും ശുഭാനന്ദ ഗുരുദേവന് ഉപദേശിച്ചു. അനന്തവും ആഴമേറിയതുമായ സാഗരത്തിനുതുല്യമാണ് ശുഭാനന്ദ ദര്‍ശനം. ലളിതമായ മലയാള ഭാഷയില്‍ അപ്പപ്പോള്‍ ഉദയമായ കീര്ത്തനതല്ലജങ്ങളില് ശുഭാനന്ദ ഗുരുദേവന്റെ തത്ത്വസംഹിത അടങ്ങിയിട്ടുണ്ട്. അത് ഈ ആദര്‍ശത്തിന്റെ ഗാനവശമാണ്. ഇതുകൂടാതെ ധ്യാനമാര്‍ഗ്ഗവും ശുഭാനന്ദ ഗുരുദേവന് ഉപദേശിക്കുന്നു.
മദ്യപാനം, വ്യഭിചാരം, പരദ്രോഹം, ഹിംസ, ശരീരപൂജയെന്ന വിഗ്രഹാരാധന ഇവയെ ഈ ആദര്‍ശം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു. ഈ പഞ്ചമഹാപാപങ്ങളില്‍ നിന്നൊഴിഞ്ഞ സത്തുക്കളുടെയും ഉത്തമന്മാരുടെയും സംഘടനയാണ് ആത്മബോധോദയസംഘം. ആത്മീയത്തില്‍ക്കൂടി സാമൂഹ്യവിപ്ലവത്തിന് തിരിയിട്ട സാമൂഹ്യപരിഷ്കര്‍ത്താവു കൂടിയായിരുന്നു ശുഭാനന്ദ ഗുരുദേവന്. ആത്മബോധോദയ സംഘം സ്ഥാപിച്ച് നിലനിര്‍ത്തി ശിഷ്യന്മാരെ സമ്പാദിച്ചിട്ട് 1125 കര്‍ക്കടകം 13 ന് ഭഗവാന് സമാധിയായി. എല്ലാ അര്‍ത്ഥത്തിലും ഭഗവാനെന്ന പദത്തിന് ശുഭാനന്ദ ഗുരുദേവന് അര്‍ഹനാണ്. മാഹാത്മസ്യ സമഗ്രസ്യ… എന്നാരംഭിക്കുന്ന ശ്ലോകത്തിലെ ലക്ഷണങ്ങള്‍ ശുഭാനന്ദ ഗുരുദേവനില്‍ പരിപൂര്‍ണ്ണ മാകുന്നു.
ശുഭാനന്ദ ഗുരുദേവ തിരുവടികള്‍ക്കുശേഷം ആത്മബോധോദയസംഘത്തിന്റെ പരമാദ്ധ്യക്ഷനും ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമാധിപതിയുമായി തിരുവാഴ്ച നടത്തിയത് ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവ തിരുവടികളായിരുന്നു. ശുഭാനന്ദ ഗുരുദേവ നില് തെളിഞ്ഞു കണ്ടിരുന്ന സകല സല്‍ഗുണ ങ്ങളും സമ്പൂര്‍ണ്ണ ജ്ഞാനവും അത്ഭുത ശക്തിയും ആനന്ദജീ ഗുരുദേവനിലും തെളിഞ്ഞുകണ്ടിരുന്നു.
ആത്മബോ ധോദയ സംഘത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി ശുഭാനന്ദ സങ്കീര്‍ത്തനത്തില്‍ പറഞ്ഞിട്ടുള്ള ആത്മവിദ്യയ്ക്ക് ഭാഷ്യംതീര്ത്ത മഹാവിജ്ഞാനിയായിരുന്നു ആനന്ദജീ ഗുരുദേവന്. അവയെല്ലാം ലളിതമായ മലയാളഭാഷയിലുള്ള കീര്‍ത്തനങ്ങളാണ്. ആനന്ദജീ ഗുരുദേവന്റെ വിദ്യാഭ്യാസം കേവലം മലയാളം രണ്ടാം ക്ലാസ്സിലൊതുങ്ങുന്നു. പക്ഷേ, ആരാധനാവേദിയില്‍ തല്‍ക്ഷണം തന്നിലുദയമായ കീര്‍ത്തനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അതികഠിനമായ വേദാന്തതത്ത്വങ്ങള്‍ അതിലളിതമായ മലയാള ഭാഷയില്‍ തന്നിലുദയമായി. അവയില്‍ ചിലതൊക്കെ ജ്ഞാനപ്രകാശം ശുഭാനന്ദ ഗീതം എന്ന പേരില്‍ ആശ്രമത്തില്‍നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്.
ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തിന്റെ മാത്രം പ്രത്യേകതയായ അഞ്ചുദിവസത്തെ താരാസ്തുതി, പന്ത്രണ്ടു വെള്ളിയാഴ്ച വ്രതം, തീര്‍ത്ഥാടനം ഇവയൊക്കെ നടപ്പാക്കിയത് ആനന്ദജീ ഗുരുദേവനാണ്. ഇന്നു ചെറുകോല്‍ ശ്രീശുഭാനന്ദാ ശ്രമത്തില്‍ കാണുന്ന സര്‍വ്വൈശ്വര്യങ്ങള്‍ക്കും അടിസ്ഥാനമിട്ടത് ആനന്ദജീ ഗുരുദേവനാണ്.
ആനന്ദജീ ഗുരുദേവന്റെ ദിവ്യസമാധിക്കുശേഷം 2000വരെ സംഘത്തെ നയിച്ചത് ശാന്തനും ശക്തനുമായിരുന്ന ഗുരുപ്രസാദ് ഗുരുദേവ തിരുവടികളാണ്.
ഗുരുപ്രസാദ് ഗുരുദേവ തിരുവടികളുടെ സമാധിക്കു ശേഷം ഇന്ന് ആശ്രമാധിപതിയായി വിരാജിക്കുന്നത് ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവ തിരുവടികളാണ്. മൂന്നു ഗുരുക്കന്മാരുടെയും പാദശുശ്രൂഷ ചെയ്ത് ഇന്നു വരെയും ആത്മബോധോദയ സംഘത്തിന്റെ വളര്‍ച്ചയ്ക്കും പുകഴ്ചയ്ക്കും വേണ്ടി കഠിനത്യാഗം അനുഷ്ഠിക്കുന്ന ഈ പുണ്യപുരുഷന്റെ തൃക്കരങ്ങളില്‍ ആത്മബോധോദയ സംഘവും ചെറുകോല്‍ ശ്രീശുഭാനന്ദാ ശ്രമവും അതിന്റെ ശാഖകളായി കേരളത്തിനകത്തും പുറത്തുമായുള്ള 39 ശാഖാ ശ്രമങ്ങളും എണ്ണമറ്റ ഭക്തജനങ്ങളും സുരക്ഷിതരാണ്. തത്ത്വചിന്തകന്മാരും സത്യാന്വേഷികളുമായ ഏവര്‍ക്കും വേണ്ടി ശുഭാനന്ദാശ്രമത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു. എല്ലാവര്ക്കും സ്വാഗതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: