ന്യൂദല്‍ഹി: സുതാര്യവും ജനപ്രതിബദ്ധവുമായ ഭരണത്തിന് സര്‍ക്കാര്‍ സംവിധാനത്തെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ന് സദ്ഭരണ ദിനാഘോഷത്തില്‍ നല്കിയ സന്ദേശത്തിലാണ് ഈ പ്രഖ്യാപനം.
കഴിഞ്ഞ ഏഴുമാസമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പൗരന്മാരാണ് പ്രഥമ പരിഗണനീയര്‍ എന്ന കാഴ്ചപ്പാടിലാണ്. സാധാരണ ജനങ്ങള്‍ക്ക് ക്ഷേമകരമായി ഭരണം വിനിയോഗിക്കാന്‍ ഭരണനിര്‍വഹണം സുതാര്യവും പ്രതിബദ്ധവുമാക്കുകയാണ്, മോദി പറഞ്ഞു.
വാഗ്ദാനം ചെയ്തതുപോലെ സുതാര്യവും ജനങ്ങളോട് ഉത്തരവാദിത്വവുമുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന് ഞാനുറപ്പു നല്കുന്നു. അക്കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തില്ല, പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ പ്രിയങ്കരനായ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഈ ദിവസം രാജ്യത്തിന് സുതാര്യവും പ്രതിബദ്ധതയുമുള്ള സര്‍ക്കാര്‍ ഭരണം ഞാനുറപ്പു നല്കുന്നു. സദ്ഭരണമെന്ന സങ്കല്പം നമുക്ക് സംയുക്തമായി സാക്ഷാത്കരിക്കാം, മോദി ആഹ്വാനം ചെയ്തു.
ഇ ലേണിംഗ് വഴി ലളിതമായ ആഭ്യന്തര പ്രവര്‍ത്തനശൃംഖല രൂപപ്പെടുത്തി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ജനങ്ങള്‍ക്ക് സുഗമവും ലളിതവുമായി സര്‍ക്കാര്‍ നടപടികള്‍ എങ്ങനെ നിര്വഹിക്കാമെന്നതിനെക്കുറിച്ചാണ് പഠനവും പരീക്ഷണവും പരിശോധനയും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടല്‍ജിയുടെ ജന്മദിനം സദ്ഭരണദിനമായി പ്രഖ്യാപിച്ച് അതിന്റെ സാഫല്യത്തിനു പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ വലിയ ആദരം അദ്ദേഹത്തിന് വേറെ നല്‍കാനില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സദ്ഭരണമാണ് ദേശപുരോഗതിയുടെ അടിത്തറയെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: