ന്യൂദല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനം ഉയര്‍ത്താന്‍ അനുവാദം നല്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പു വച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ച് അടുത്തദിവസം തന്നെ കേന്ദ്ര ക്യാബിനറ്റില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കുകയായിരുന്നു.
കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലം ചെയ്യുന്നതിനും ഔഷധ നിര്‍മാണ മേഖലയില്‍ ചികിത്സാ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ 100 ശതമാനം വിദേശം നിക്ഷേപം അനുവദിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിനും ഇതോടൊപ്പം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ 2008 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ ബില്‍ നിയമമാകുന്നതോടെ അറുനൂറു മുതല്‍ എണ്ണൂറു കോടി വരെ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്സഭാ സെലക്ട് കമ്മിറ്റി ബില്‍ പരിഗണിക്കുന്നതിന് ശുപാര്‍ശ ചെയ്തെങ്കിലും രാജ്യാസഭയിലെ പ്രതിപക്ഷ ബഹളം കാരണം ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. അതിനാലാണ് ഇന്‍ഷ്വറന്‍സ് ഭദഗതി ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചതും. നിലവില്‍ 52 ഇന്‍ഷ്വറന്‍സ് കമ്പനികളാണ് ഉള്ളത്. ഇതില്‍ 24 എണ്ണം ലൈഫ് ഇന്‍ഷ്വറന്‍സ് ബിസിനസിലും 28 എണ്ണം ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തുമാണുള്ളത്.
കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ലേലം ചെയ്യാനുള്ള ഓര്‍ഡിനന്‍സിനും അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുനര്‍ലേലത്തിന് സാധ്യമാകും. ചികിത്സാ ഉപകരണങ്ങളുടെ നിര്‍മാണ മേഖലയില്‍ വിദേശ നിക്ഷേപം വരുന്നത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനമായിരിക്കുമ്പോള്‍ മൊത്തം മൂലധന നിക്ഷേപം 35,000 കോടി രൂപയുടെതാണ്. ഇതില്‍ ഏതാണ്ട് 8,700 കോടിയാണ് വിദേശത്തു നിന്ന് നേരിട്ടുള്ള നിക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: