ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രിയും ലോകപ്രശസ്ത വാഗ്മിയും, മികച്ച ഭരണാധികാരിയും, നയതന്ത്രജ്ഞനും, കവിയുമായ, അടല്‍ ബിഹാരി വാജ്പേയിക്കും സ്വാതന്ത്ര്യസമര രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്ന പണ്ഡിറ്റ് മദനമോഹനമാളവ്യയ്ക്കും ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന രാഷ്ട്രം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു.
ഇരുനേതാക്കള്‍ക്കും പരമോന്നത ബഹുമതി നല്കുന്നതില് വളരെയധികം സന്തോഷമുണ്ടെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞു. അടല്ജിയെന്നാല് വഴികാട്ടിയും പ്രേരണാസ്രോതസ്സും അസാമാന്യ പ്രതിഭാശാലിയുമാണെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ അമൂല്യങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു.
ദാര്‍ശനികനായ വിദ്യാഭ്യാസ വിദഗ്ധനും സ്വാതന്ത്ര്യസമര സേനാനിയുമായ മാളവ്യാജി രാജ്യത്തെ ജനങ്ങളില്‍ ദേശീയവികാരം ആളിക്കത്തിച്ച വ്യക്തിത്വമായിരുന്നെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
വാജ്പേയിയുടെ 90-ാം ജന്മദിനമായ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ സദ്ഭരണദിനമായി ആഘോഷിക്കാനിരിക്കെയാണ് ഇരട്ടിമധുരമായി ഭാരത രത്ന പ്രഖ്യാപനം. പ്രധാനമന്ത്രി ഇന്നലെ വാജ്പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. 1946ല്‍ അന്തരിച്ച മാളവ്യയ്ക്ക് മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് വാരാണസിയിലെത്തുന്ന പ്രധാനമന്ത്രി മാളവ്യയുടെ ഗൃഹം സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയും മുതിര്‍ന്ന കേന്ദ്രമന്ത്രിസഭാംഗങ്ങളായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, രാജ്നാഥ്സിങ് എന്നിവരും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം നടത്തിയ യോഗത്തിലാണ് വാജ്പേയിക്കും മാളവ്യയ്ക്കും ഭാരതരത്ന നല്കാന് തീരുമാനിച്ചത്. തുടര്‍ന്ന് രാവിലെ നടന്ന കേന്ദ്രമന്ത്രിസഭായോഗം അവാര്‍ഡിന് ഇരുവരേയും രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഭാരതരത്ന ലഭിക്കുന്ന, പ്രധാനമന്ത്രി പദത്തിലെത്തിയ ഏഴാമത്തെ വ്യക്തിയും ആദ്യ ബിജെപി നേതാവുമാണ് വാജ്പേയി. ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞരുടെ ഇടയിലാണ് വാജ്പേയിയുടെ സ്ഥാനം. ലോകപ്രശസ്ത പ്രസംഗകനും മികച്ച കവിയുമായ അദ്ദേഹം കുറച്ചു വര്‍ഷങ്ങളായി ദല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഖ്യകക്ഷികളില്‍ നിന്നുവരെ വാജ്പേയിക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു.
കക്ഷിരാഷ്ട്രീയഭേദെമന്യേ ഏവര്‍ക്കും പ്രിയങ്കരനായ നേതാവുകൂടിയാണ് എ.ബി വാജ്പേയി. ഏഴുപതിറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് സജീവമായ വാജ്പേയി 9 തവണ ലോക്സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.1996,1998,1999 എന്നിങ്ങനെ മൂന്നു തവണയായി പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയാണ് അടല്‍ജി.
ഏഷ്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് മദനമോഹനമാളവ്യ സ്വാതന്ത്ര്യസമരകാലത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ അഭയകേന്ദ്രമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ എല്ലാ ദേശീയ മുന്നേറ്റങ്ങളുടേയും സാമ്പത്തിക പിന്തുണ അദ്ദേഹം നിര്‍വഹിച്ചു. മഹാമാന എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മാളവ്യ വിദ്യാഭ്യാസ വിചക്ഷണനും ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രമുള്പ്പെടെ നിരവധി ദേശീയ ദിനപ്പത്രങ്ങളുടെ നായകനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: