ഭാരതത്തിലെ ഹിന്ദു രാഷ്ട്രീയത്തിന്റെ വക്താക്കളില്‍ പ്രമുഖരായ രണ്ട് വ്യക്തിത്വങ്ങള്‍ക്ക് അവരുടെ ജന്മദിനസമ്മാനമെന്നോണം പരമോന്നത ദേശീയ പുരസ്കാരമായ ‘ഭാരതരത്നം’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതത്തില്‍ ആദ്യമായി അഞ്ച് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയും ബഹുമുഖ പ്രതിഭയായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയും അവരുടെ ജന്മദിനമായ ഡിസംബര്‍ 25 ന് തന്നെ ആദരിക്കപ്പെടുന്നു എന്നത് തികച്ചും ഉചിതം തന്നെ.
കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്ക്കുകയും എന്നാല്‍ ഇപ്പോള്‍ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് വിശ്രമത്തിലുമാണ് വാജ്പേയി. എന്നാല്‍ 154-ാം ജന്മവാര്ഷികത്തില് ഭാരതരത്നം നല്കപ്പെടുന്ന മദന്‍ മോഹന്‍ മാളവ്യക്ക് വൈകിയെങ്കിലും ആ പുരസ്കാരം നല്‍കുന്നത് ചരിത്രത്തോടുള്ള നീതി പുലര്‍ത്തലാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തനമാരംഭിച്ച് പല തവണ അതിന്റെ അദ്ധ്യക്ഷപദവിയിലെത്തിയ മദന്‍ മോഹന്‍ മാളവ്യ പിന്നീട് ഹിന്ദുമഹാസഭയുടെ ബീജാവാപത്തിനും മുഖ്യപങ്കുവഹിക്കുകയുണ്ടായി.
പത്രാധിപര്‍, സാമൂഹിക പരിഷ്കര്‍ത്താവ്, രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നുതുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്നുതന്നെ പറയാം. 1861 ല്‍ അലഹബാദില്‍ ജനിച്ച മദന്‍ മോഹന്റെ 84 വര്‍ഷത്തെ ജീവിതവും 1946 ല്‍ അന്തരിക്കുന്നതുവരെ ഒരു തുറന്നപുസ്തകമാണെന്ന് കാണുവാന്‍ സാധിക്കും.
ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റസിഡന്റ്ഷ്യല്‍ സര്‍വകലാശാലകളിലൊന്നായ (ഒരുപക്ഷെ ലോകത്തെയും) ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ (ബിഎച്ച്യു) സ്ഥാപകന്‍ എന്ന നിലക്കാണ് അക്കാദമികലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം. 1916 ല്‍ ബിഎച്ച്യു സ്ഥാപിച്ചു എന്നുമാത്രമല്ല 1919 മുതല്‍ 1938 വരെ അതിന്റെ വൈസ് ചാന്‍സലര്‍ പദവിയും അദ്ദേഹം അലങ്കരിച്ചു. ഇന്ന് 12000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന ബനാറസ് സര്‍വകലാശാലയെ ലോകനിലവാരത്തിലെത്തിക്കാന്‍ സ്ഥലം എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയും അത്യുത്സാഹം പ്രകടിപ്പിക്കുന്നുണ്ട്.
മറ്റേതൊരു ദേശീയ നേതാവിനേയും പോലെ പത്രപ്രവര്‍ത്തനരംഗത്തും മാളവ്യ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1909 ല്‍ അദ്ദേഹം അലഹബാദില്‍ നിന്ന് പുറത്തിറക്കിയ ‘ഠവല ഹലമറലൃ’ എന്ന ഇംഗ്ലീഷ് പത്രം ഉത്തരേന്ത്യയിലെ വിദ്യാസമ്പന്നരായ യുവാക്കളില്‍ ദേശീയത കുത്തിവയ്ക്കാന്‍ നിതാന്തശ്രമം നടത്തിയിരുന്നു. ഇന്ന് ഭാരതത്തിലെ തന്നെ പ്രചാരത്തില്‍ മുമ്പന്തിയിലുള്ള ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ എന്ന ദിനപത്രത്തിന്റെ സ്ഥാപക ചെയര്മാന് എന്ന നിലക്കും അദ്ദേഹം സ്മരണീയനാണ്. 1924 മുതല്‍ 1946 വരെ ഈ പത്രമാധ്യമസ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന കാലത്ത് അതേ പത്രത്തിന്റെ ഹിന്ദി പതിപ്പിറക്കാനും മാളവ്യക്ക് സാധിച്ചു.
യുവാക്കളിലും വിദ്യാര്‍ത്ഥികളിലും അച്ചടക്കവും ദേശീയതയും വളര്‍ത്താന്‍ ഭാരതത്തിലാദ്യമായി സ്കൗട്ട് പ്രസ്ഥാനങ്ങള്‍ക്ക് ബീജാവാപം നല്കിയതും പണ്ഡിറ്റ് മാളവ്യതന്നെയായിരുന്നു.
സാമൂഹികരംഗത്തും അധികൃത വിഭാഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കും മാളവ്യ മുന്നില്‍തന്നെയായിരുന്നു. നെഹ്റുവിനും ലാലാ ലജ്പത് റായിക്കുമൊക്കെ ഒപ്പം നിസ്സഹകരണ പ്രസ്ഥാനത്തിലും സൈമണ്‍ കമ്മീഷന് ബഹിഷ്ക്കരണത്തിലുമൊക്കെ മാളവ്യയും മുമ്പന്തിയിലുണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി അകന്ന മാളവ്യ കോണ്‍ഗ്രസ് നാഷണലിസ്റ്റ് പാര്‍ട്ടി 1934 ല്‍ രൂപവത്ക്കരിക്കുകയും അതേവര്‍ഷം പ്രവിശ്യ അസംബ്ലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റോളം കരസ്ഥമാക്കുകയും ചെയ്തു.
ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ മുണ്ഡകോപനിഷത്തില്‍ നിന്നും കണ്ടെടുത്ത് അതിനെ ജനകീയമാക്കിയും മറ്റാരുമല്ല-പണ്ഡിറ്റ് മാളവ്യ തന്നെ. 1918 ല്‍ രണ്ടാംവട്ടവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയ മദന്മോഹന് തുടര്‍ന്നങ്ങോട്ടുള്ള സമ്മേളനങ്ങളിലെല്ലാം ‘സത്യം മാത്രം നിലനില്ക്കുന്നു’ എന്നര്‍ത്ഥമുള്ള ഈ മുദ്രാവാക്യം മുഴുക്കുന്നതിന് നാന്ദികുറിച്ചു.
ഒരുപക്ഷേ ചരിത്രസത്യങ്ങള്‍ ഒരുപാട് കാലം തമസ്ക്കരിക്കാനാവില്ല എന്നും യുഗപുരുഷന്റെ സേവനങ്ങള്‍ എന്നായാലും പ്രകീര്‍ത്തിക്കപ്പെടും എന്നതിന്റെയും ഉത്തമ ഉദാഹരണമാണ് മഹാമാനവ് എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന മദന്മോഹന് മാളവ്യക്കുള്ള ഭാരതരത്നം.
പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ
അസി.പ്രൊഫസറാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: