ആധുനിക ഭാരതത്തിന്റെ ശില്‍പ്പികളില്‍ ഒരാളായ അടല്‍ബിഹാരി വാജ്പേയിക്കും മഹത്വത്തിന്റെ ആള്‍രൂപമായിരുന്ന മദന്‍ മോഹന്‍ മാളവ്യയ്ക്കും ഭാരത രത്നം നല്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത തീരുമാനം ചരിത്രം തങ്കലിപികളില്‍ തന്നെ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിന്റെ സംസ്ക്കാരവും പുരോഗതിലക്ഷ്യവും സര്‍വോപരി ജനാധിപത്യവും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരൊക്കെ വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ്. ഇതുവരെയും രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി നല്കി ആദരിക്കാനുള്ള പ്രഖ്യാപനം. മോദി സര്‍ക്കാരിന്റെ സുപ്രധാനമായ ഈ തീരുമാനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഔദ്യോഗികമായി അറിയിച്ച നിമിഷം അത്രമേല്‍ സത്യമാണ്.
വാജ്പേയിക്കും മാളവ്യയ്ക്കും ഭാരതരത്നം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് മഹാന്മാരുടെയും ജന്മദിനം ഡിസംബര്‍ ഇരുപത്തിയഞ്ച് ആയതും അതിന് രണ്ടുദിവസം മുമ്പ് പ്രഖ്യാപനമുണ്ടായതും അത്ഭുതകരമായ യാദൃശ്ചികതയും അസുലഭമായ മുഹൂര്‍ത്തവുമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ വിശദീകരണമാവശ്യമില്ലാത്ത അതികായനാണ് വാജ്പേയി.
ആര്യസമാജത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ആര്‍എസ്എസില്‍ എത്തിച്ചേരുകയും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുകയും ചെയ്ത വാജ്പേയി അനുഗ്രഹീതനായ പ്രാസംഗികന്, മികച്ച പാര്ലമെന്റേറിയന്, അതുല്യനായ കവി, കഴിവുറ്റ ഭരണാധികാരി എന്നീ നിലകളിലെല്ലാം എഴ് പതിറ്റാണ്ടോളമായി ആധുനിക ഭാരതത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന ഇതിഹാസതുല്യമായ വ്യക്തിത്വമാണ്. ആര്‍എസ്എസ് പ്രചാരകനായിരിക്കെ ഭാരതീയ ജനസംഘത്തിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച വാജ്പേയി പാര്‍ട്ടി സ്ഥാപകനായ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രിയങ്കരനായി മാറി.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ അകാലമരണത്തെത്തുടര്‍ന്ന് ജനസംഘത്തിന്റെയും പില്ക്കാലത്ത് ബിജെപിയുടെയും നേതൃത്വമേറ്റെടുത്ത വാജ്പേയി ദേശീയ രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1974 ല്‍ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച വാജ്പേയി വിശ്വപൗരനായി ഉയരുകയായിരുന്നു. പില്ക്കാലത്ത് മൂന്നുതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഒരുവട്ടം കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസിതര സര്‍ക്കാരിനെ നയിക്കുകയും ചെയ്ത വാജ്പേയി മുന്നണി രാഷ്ട്രീയത്തെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
സ്വാതന്ത്ര്യസമര നായകന്, വിദ്യാഭ്യാസ വിചക്ഷണന്‍, ബനാറസ് ഹിന്ദു ബനാറസ് ഹിന്ദുസര്വകലാശാലയുടെ സ്ഥാപകന്‍ എന്നിങ്ങനെ ആധുനിക ഭാരതത്തിന് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സംഭാവനകള്‍ അതുല്യമാണ്. രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ച മാളവ്യ ആദര്‍ശരാഷ്ട്രീയത്തിന്റെ പേരില്‍ പിന്നീട് കോണ്‍ഗ്രസുമായി അകലുകയായിരുന്നു. ഭാരതരാഷ്ട്രീയത്തില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതിന്റെ ഫലമായി മാളവ്യയെപ്പോലുള്ള മഹാരഥന്മാര് അവഗണിക്കപ്പെടുകയായിരുന്നു. അവരുടെ സംഭാവനകള്‍ പുതുതലമുറയില്‍ എത്തുന്നതിന് തടസ്സം സൃഷ്ടിക്കപ്പെട്ടു.
മഹാത്മാഗാന്ധിപോലും മഹാമാനവ് എന്നു വിശേഷിപ്പിച്ച മാളവ്യയ്ക്ക് ഭാരതരത്ന നല്‍കുക വഴി വലിയൊരു തെറ്റ് തിരുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട് വാരാണസി മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ നരേന്ദ്രമോദി ആദ്യം ചെയ്തത് മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. മാളവ്യയെ അര്‍ഹമായ രീതിയില്‍ ആദരിക്കുമെന്ന് അന്ന് മോദി നല്കിയ വാഗ്ദാനമാണ് ഇപ്പോള്‍ ഭാരതരത്നയുടെ രൂപത്തില്‍ മരണാനന്തര ബഹുമതിയായി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
അടല്‍ബിഹാരി വാജ്പേയിയുടെ കാര്യത്തിലും മോദി സര്‍ക്കാരിന്റെ തീരുമാനം ഒരു തെറ്റുതിരുത്തലാണ്. വാജ്പേയിക്ക് ഭാരതരത്ന നല്‍കണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നപ്പോഴൊക്കെ പത്തുവര്‍ഷക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു. വാജ്പേയിയുടെ സന്തതസഹചാരിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനി ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിംഗിന് കത്തെഴുതിയിട്ടും കോണ്‍ഗ്രസ് മനസ്സുമാറ്റിയില്ല.
നെഹ്റു കുടുംബത്തിനപ്പുറം മറ്റൊരാള്‍ ആദരിക്കപ്പെടരുതെന്ന പിടിവാശിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിക്ക് നല്‍കാതെ മറ്റു പലര്‍ക്കും നല്കിയതുപോലെയാണ് അടല്‍ജി നല്‍കാത്ത ഭാരതരത്ന അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആരുമല്ലാത്ത പലര്‍ക്കും നല്‍കിയത്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നപോലും കക്ഷിരാഷ്ട്രീയ പരിഗണന വച്ച് നല്കിപ്പോന്ന തീരുമാനത്തെ തിരുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: