1986-ലെ ബിജെപി ദേശീയ നിര്‍വാഹകസമിതി ചേര്‍ന്നത് കേരളത്തിലായിരുന്നു. ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ദേശീയനേതാക്കളെക്കൊണ്ട് നിറഞ്ഞു. അഞ്ച് വര്‍ഷത്തിനിപ്പുറം ഭാരത രാഷ്ട്രീയത്തെ ഹിന്ദുത്വപാതയിലേക്ക് വഴിതിരിച്ചുവിട്ട എല്‍.കെ. അദ്വാനി, പില്ക്കാലത്ത് കേരള ഗവര്‍ണറായ സിക്കന്ദര്‍ ഭക്ത്, മികച്ച പാര്ലമെന്റേറിയന് എന്ന് അന്നേ പേരെടുത്ത ജസ്വന്ത്സിംഗ്, പാര്‍ട്ടി സൈദ്ധാന്തികനായ ഡോ. മുരളീമനോഹര്‍ ജോഷി, രാഷ്ട്രീയ പ്രാക്മാറ്റീഷ്യനായിരുന്ന ഭൈറോണ്‍സിംഗ് ഷെഖാവത്ത്…മാറ്റുരച്ചുനോക്കാന്‍ മറ്റൊരാളില്ലാത്ത മഹാരഥന്മാര്.
ഇവരിലാരായിരുന്നു മുന്നിലെന്ന ചോദ്യമുയരുന്നില്ല. കാരണം അടല്‍ബിഹാരി വാജ്പേയി എന്ന അജാതശത്രു ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച സഹതാപതരംഗത്തില്‍ ബിജെപിയുടെ വിജയം വെറും രണ്ട് സീറ്റിലൊതുങ്ങിയിരുന്നുവെങ്കിലും അടല്‍ജിയുടെ വ്യക്തിപ്രഭാവത്തിന് യാതൊരു മങ്ങലുമേറ്റിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും പത്രപ്രവര്‍ത്തകര്‍ തിക്കിത്തിരക്കി. മഹാനഗരത്തിന് അത് പുതുമയുള്ള കാഴ്ചയായിരുന്നു.
ദേശീയ നിര്‍വ്വാഹകസമിതിക്ക് സമാപനംകുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തിനുമുണ്ടായിരുന്നു പുതുമ. ബിടിഎച്ചിന് തൊട്ടടുത്തുള്ള രാജേന്ദ്രമൈതാനി വളരെ നേരത്തെ നിറഞ്ഞുകവിഞ്ഞിരുന്നു. അടല്‍ജിയുടെ പ്രസംഗമായിരുന്നു പ്രധാന ആകര്‍ഷണം. സന്ധ്യമയങ്ങിയതോടെ സമ്മേളനം ആരംഭിച്ചു. ആദ്യം പ്രസംഗിച്ചത് അദ്വാനിജിയായിരുന്നു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടുള്ള കത്തിക്കയറുന്ന പ്രസംഗം. ഈ സമയമത്രയും കായല്പ്പരപ്പിനോട് ചേര്‍ന്നുള്ള വേദിയില്‍ തൂവെള്ള കുര്‍ത്തയും പൈജാമയും ധരിച്ച് സ്വതേ മനോഹരമായ കണ്ണുകളില്‍ സാഗരമൗനം ഒളിപ്പിച്ചുവെച്ച് ധ്യാനനിമഗ്നനായി അടല്ജിയിരുന്നു. പ്രസംഗം അദ്വാനിജി അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: ”നിങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്നത് പ്രിയങ്കരനായ അടല്‍ജിയുടെ പ്രസംഗം കേള്‍ക്കാനാണെന്ന് എനിക്കറിയാം.”
മൈതാനിയില്‍ തടിച്ചുകൂടിയിരുന്നവരുടെ എല്ലാ കണ്ണുകളും കാതുകളും അടല്‍ജിയിലേക്ക് തിരിഞ്ഞു. അടല്‍ജി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. ഇരുകൈകള്‍കൊണ്ടും കണ്ണട നേരെയാക്കിവെച്ച് മൈക്കിനു മുന്നിലേക്ക്. സദസ്സില്‍ നിലയ്ക്കാത്ത കരഘോഷവും ഹര്‍ഷാരവവും. അടല്‍ജി മൗനം ഭഞ്ജിച്ചു. ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന ഗംഗയെപ്പോലെ വാക്കുകളുടെ മഹാപ്രവാഹംതന്നെയായിരുന്നു പിന്നീട്.
ബിജെപിയുടെ നിലപാടുകള്‍ വിശദീകരിക്കുമ്പോഴും കോണ്‍ഗ്രസിനെ കുത്തിനോവിക്കുമ്പോഴും ഇടതുപാര്‍ട്ടികളെ വിമര്‍ശിക്കുമ്പോഴും ഇടക്കിടെ ചിരിയുടെ അമിട്ടുകള്‍ പൊട്ടിക്കാന്‍ അടല്‍ജി മറന്നില്ല. പതിവുപോലെ പി. നാരായണ്‍ജിയായിരുന്നു പരിഭാഷകന്. ഒരു വാചകം ഇപ്പോഴും ഓര്‍ക്കുന്നു. ”1947 ല്‍ നമുക്ക് ലഭിച്ചത് ‘ഇന്‍ഡിപെന്‍ഡന്റ്സ്’ ആയിരുന്നില്ല, ‘ഡബിള്‍ ഡിപ്പന്റന്റ്സ്’ ആയിരുന്നു.” ഒരു മണിക്കൂറോളം നീണ്ട അടല്‍ജിയുടെ അന്നത്തെ ഉജ്വലമായ വാക്ധോരണി അവസാനിക്കുമ്പോള്‍ മൈതാനത്തിനകവും പുറവും ജനനിബിഡമായിക്കഴിഞ്ഞിരുന്നു.
1941, 1942, 1943 വര്‍ഷങ്ങളിലായി മൂന്ന് സംഘശിക്ഷാവര്‍ഗുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ള സ്വയംസേവകനാണ് അടല്‍ജി എന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഇതിനാലാണ് ആര്‍എസ്എസില്‍നിന്ന് അകലംപാലിച്ചുനില്ക്കുന്നയാളായി രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും അടല്‍ജിയെ ചിത്രീകരിച്ചിട്ടുള്ളത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിക്കൊണ്ട് അടല്‍ജിതന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത് ”സംഘമാണ് എന്റെ ആത്മാവ്” എന്നായിരുന്നു. മധുരമായ ഫലം ആസ്വദിച്ച് അത് നല്കുന്ന വൃക്ഷത്തെ തള്ളിപ്പറയുന്നതുപോലെയാണ് തന്നെ ‘സംഘവിരുദ്ധനാ’യി ചിത്രീകരിക്കുന്നതെന്നാണ് മറ്റൊരിക്കല്‍ പറഞ്ഞത്. ആര്‍എസ്എസുമായുള്ള അടല്‍ജിയുടെ ബന്ധം 1940 ല്‍ തുടങ്ങിയതാണെങ്കിലും സ്വയംസേവകനായി ഈ ലേഖകന്‍ അദ്ദേഹത്തെ നേരില്‍ കാണുന്നത് 1989-ല്‍ ആയിരുന്നു; നാഗ്പൂരിലെ തൃതീയവര്‍ഷ സംഘശിക്ഷാവര്ഗില്വച്ച്.
നേരത്തെ ഒരു സൂചനയുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടല്‍ജി ശിബിരത്തില്‍ എത്തിയിരിക്കുന്നു എന്ന വിവരം ആദ്യം വിശ്വസിക്കാനായില്ല. ഉച്ചഭക്ഷണത്തിനുശേഷമുള്ള ഇടവേളയില്‍ അടല്‍ജി താമസിക്കുന്ന ഒന്നാംനിലയിലെ മുറിക്കുതാഴെ ഞങ്ങള്‍ കാത്തുനിന്നു. അധികം വൈകിയില്ല. അതാവരുന്നു അതുവരെ വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന, അകലെനിന്നുമാത്രം കണ്ടിരുന്ന മഹാവ്യക്തിത്വം. വെറും കൈലിമുണ്ടും ഇറക്കംകുറഞ്ഞ മുറിക്കയ്യന്‍ ഷര്‍ട്ടുമായി തികച്ചും അനൗപചാരികമായിരുന്നു വേഷം. നിഷ്കളങ്കവും മനോഹരവുമായ ഒരു ചിരിയോടെ സ്റ്റെയര്‍ക്കേസിന്റെ പടികളിറങ്ങി അടല്‍ജി ആരാധകരായ ഞങ്ങള്ക്കിടയിലേക്കുവന്നു. അന്തംവിട്ടു നില്ക്കുന്ന ഞങ്ങളില്‍ ചിലരുടെ തോളില്‍തട്ടി കൈസേ ഹേ? എന്നുചോദിച്ചപ്പോള്‍ ഹിന്ദി നന്നായി അറിയാവുന്നവര്‍ക്കുപോലും മറുവാക്കുണ്ടായില്ല. അമ്പരന്നുപോയിരുന്നു എല്ലാവരും.
അടല്‍ജി താമസിക്കുന്ന കെട്ടിടത്തിനുതാഴെ നിലയുറപ്പിച്ചിരുന്ന കമാന്റോകള്‍ക്ക് ഇതെല്ലാം കണ്ടിട്ടും യാതൊരു ഭാവഭേദവുമുണ്ടായില്ല. അവര്‍ ചുറ്റുപാടുമുള്ള ചലനങ്ങള്‍ ജാഗ്രതയോടെ വീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യമായാണ് ഞങ്ങളില്‍ പലരും കമാന്റോകളെ നേരിട്ട് കാണുന്നത്. അന്ന് അപൂര്‍വം ചില വിവിഐപികള്‍ക്കു മാത്രമാണ് കമാന്റോ സുരക്ഷയുണ്ടായിരുന്നത്. അടല്‍ജി അക്കാലത്ത് രാജ്യസഭാംഗമായിരുന്നു.
വര്ഷങ്ങള്ക്കുശേഷമാവണം അടല്‍ജി നാഗ്പൂരില്‍ വര്‍ഷംതോറും നടക്കുന്ന സംഘശിക്ഷാവര്‍ഗില്‍ അതിഥിയായി പങ്കെടുക്കുന്നത്. ആശ്ചര്യം അവിടംകൊണ്ടും അവസാനിച്ചില്ല. ഉച്ചതിരിഞ്ഞുള്ള ബൗദ്ധിക് സെഷന്. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന്റെ സ്ഥാപകനും ചിന്തകനും ദാര്‍ശനികനുമായ ഠേംഗ്ഡിജിയാണ് പ്രഭാഷകന്‍. വിഷയം ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം. പ്രഭാഷണം കേള്‍ക്കാനിരിക്കുന്നവരില്‍ ചിലര്‍ ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചപ്പോഴാണ് ആ കാഴ്ച കാണുന്നത്, അടല്‍ജിയും എത്തിയിരിക്കുന്നു. ഹിന്ദുരാഷ്ട്രസങ്കല്പ്പത്തെക്കുറിച്ച് മഹാന്മാരായ ചില ആളുകള്‍പോലും വച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതായിരുന്നു ഠേംഗ്ഡിജിയുടെ പ്രഭാഷണം.
വാഗ്ദേവതയുടെ വീരഭടനായ അടല്‍ജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിച്ചുവെങ്കിലും അടിയന്തരമായ എന്തോ സാഹചര്യംകൊണ്ട് അേദ്ദഹത്തിന് ഉടന്‍ തിരിച്ചുപോകേണ്ടിവന്നു. ശിബിരത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഒരു സ്വയംസേവകനായ അടല്‍ജിക്ക് എന്തൊക്കെയാവും പറയാനുണ്ടാവുമായിരുന്നത്? ഓര്‍മയില്‍ നഷ്ടബോധം നിറയുന്നു.
എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍പ്പെടുന്ന തൃക്കണിക്കാവ് എന്ന ഗ്രാമത്തില്‍ ഒരു പ്രശ്നം ഉടലെടുത്തിരുന്നു. അവിടെ കാലങ്ങളായി ക്ഷയിച്ചുകിടന്നിരുന്ന ഒരു ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി റോഡില്‍നിന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ഭണ്ഡാരം സ്ഥാപിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചത് ഏറെക്കാലം വലിയ സംഘര്‍ഷത്തിനിടയാക്കി. (ഈ സംഭവമാണ് ‘അഷ്ടബന്ധം’ എന്ന പേരില്‍ പിന്നീട് സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ ശ്രീമൂലനഗരം മോഹന്റെ നാടകമായി മാറിയത്. ഇതിവൃത്തം ഹിന്ദു-മുസ്ലിം സംഘര്‍ഷമാക്കി മോഹന്‍ മാറ്റിയിരുന്നു
. ‘അഷ്ടബന്ധം’ഇൗ പേരില്‍ പിന്നീട് സിനിമയുമായി). ഭണ്ഡാരം സ്ഥാപിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവര്ക്കൊപ്പംനിന്ന പോലീസ് പലരേയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചുപോന്നു. ഭണ്ഡാരം അടിയോടെ ഇളക്കിയെടുത്ത് പോലീസ് സ്റ്റേഷനില്‍ പ്രതിഷ്ഠിക്കുകപോലുമുണ്ടായി. ‘റൈറ്റര്‍ മത്തായി’ എന്നറിയപ്പെടുന്ന ഒരു പോലീസുകാരനായിരുന്നു ഇക്കാര്യത്തില്‍ വല്ലാത്ത മതാവേശം.
വര്‍ഷം 1991. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായിരിക്കെ കേരളത്തിലെത്തിയതായിരുന്നു അടല്‍ജി. കാലടിയിലെ ശൃംഗേരി മഠം സന്ദര്‍ശിക്കുന്നതിനിടെ ഇപ്പോള്‍ ബിജെപി നേതാവായ കെ.ജി. ഹരിദാസിന്റെ നേതൃത്വത്തില്‍ തൃക്കണിക്കാവിലുള്ളവര് പോലീസ് പീഡനത്തെക്കുറിച്ച് വാജ്പേയിക്ക് ഒരു നിവേദനം നല്കി. മറ്റ് പോലീസുകാര്‍ക്കൊപ്പം മത്തായിയും സ്ഥലത്തുണ്ടായിരുന്നു.
വിവാദപുരുഷനായ ഈ പോലീസുദ്യോഗസ്ഥന്റെ ചെയ്തികളെക്കുറിച്ച് അവര്‍ അടല്‍ജിയോട് പറഞ്ഞു. ഹൂ ഈസ് മത്തായി? നിവേദനം കയ്യില്വെച്ചുകൊണ്ടുതന്നെ അടല്‍ജി ശബ്ദമുയര്‍ത്തി ചോദിച്ചു. മത്തായി വിറച്ചുപോയി. ഇനിയിത് ആവര്‍ത്തിക്കരുതെന്ന അടല്‍ജിയുടെ മുന്നറിയിപ്പ് ‘റൈറ്റര്‍ മത്തായി’ ശിരസ്സാവഹിച്ചു. മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഔന്നത്യത്തില്‍ വിഹരിക്കുമ്പോഴും സാധാരണ മനുഷ്യരുടെ പരാതികള്‍ കേള്‍ക്കാനും പ്രശ്നങ്ങളിലിടപെടാനുമുള്ള അടല്‍ജിയുടെ സന്നദ്ധത പ്രത്യക്ഷത്തില്‍ കാണാന്‍ കഴിഞ്ഞ അവസരമായിരുന്നു അത്.
1998 ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് പൊഖ്റാനില്‍ നടത്തിയ അണുപരീക്ഷണങ്ങള്‍ വന്‍ശക്തിരാഷ്ട്രങ്ങളുടെ എതിര്പ്പിനിടയാക്കിയെങ്കിലും ഭരണാധികാരിയെന്ന നിലയ്ക്കുള്ള വാജ്പേയിയുടെ കരുത്ത് വിളംബരം ചെയ്യുകയുണ്ടായി. അമേരിക്ക, ബ്രിട്ടണ് മുതലായ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ഭാരതത്തെ ഞെരുക്കാന്‍ ശ്രമിച്ചപ്പോഴും പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ അടല്‍ജി കുലുങ്ങിയില്ല. രാജ്യരക്ഷക്ക് ആവശ്യമായിവന്നാല്‍ ഇനിയും അണുപരീക്ഷണം നടത്തുമെന്നായിരുന്നു അടല്ജിയിലെ പ്രധാനമന്ത്രിയുടെ ഭാവം.
സാമ്രാജ്യത്വദാസ്യം പേറുന്ന കോണ്‍ഗ്രസിന്റെയും മറ്റും എതിര്‍പ്പ് രൂക്ഷമായിരുന്നു. സാമ്രാജ്യത്വവിരോധത്തിന്റെ പൊള്ളത്തരം സ്വയം വെളിപ്പെടുത്തിയ ഇടതുപാര്‍ട്ടികള്‍ അമേരിക്കയുടെയും മറ്റും ഉപരോധത്തെ ശരിവച്ചു. ഭാരതത്തിന് മറുപടിയായി പാക്കിസ്ഥാനും അണുസ്ഫോടനങ്ങള്‍ നടത്തിയതോടെ ആയുധപ്പന്തയത്തിന് വേഗം വര്‍ധിക്കുമെന്നും ഉപഭൂഖണ്ഡം ആണവയുദ്ധത്തിന്റെ കരിനിഴലിലാണെന്നും മറ്റും പ്രചാരണമുണ്ടായി. ഈ പ്രചാരണത്തിന്റെ മുന്‍നിരയില്‍ കേരളവുമുണ്ടായിരുന്നു.
അണുപരീക്ഷണങ്ങള്‍ നടത്തിയ വാജ്പേയി സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് പ്രതികരണമറിയാന്‍ കടവന്ത്രയിലെ ഫഌാറ്റില്‍ എത്തിയ ഈ ലേഖകനെ കമലാദാസ് എന്ന മാധവിക്കുട്ടി ശരിക്കും ഞെട്ടിക്കുകതന്നെ ചെയ്തു. നാലപ്പാട്ടെ മാധവിക്കുട്ടിയെ കമലാസുരയ്യയാക്കി മാറ്റിയിട്ട് അപ്പോള്‍ അധികനാളായിരുന്നില്ല. പൊഖ്റാനിലെ വിജയത്തില്‍ സന്തോഷിച്ച് താന്‍ സുഹൃത്തുക്കള്‍ക്ക് പായസംവച്ച് നല്കി എന്നായിരുന്നു മാധവിക്കുട്ടിയുടെ പ്രതികരണം. ‘ജന്മഭൂമി’യിലൂടെയാണ് ഈ പ്രതികരണം ലോകം അറിഞ്ഞത്. അടല്‍ജിയോടുള്ള സ്നേഹവും ആദരവും അദ്ദേഹത്തിലുള്ള വിശ്വാസ്യതയുമായിരുന്നു അസാധാരണമായ ഈ പ്രതികരണത്തിന് കാരണം.
അടല്‍ജിയോടുള്ള ആദരവിന് മാറ്റുകൂട്ടിയ വ്യക്തിപരമായ ഒരു അനുഭവം മാധവിക്കുട്ടി അന്ന് വിവരിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുദിവസം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ബസ്സില്‍ കയറിയതായിരുന്നു മാധവിക്കുട്ടി. സീറ്റുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. യാത്രാക്ഷീണമുണ്ടായിരുന്നിട്ടും നില്ക്കേണ്ടിവന്നു. ആരെങ്കിലും തനിയ്ക്കുവേണ്ടി ഒരു സീറ്റ് ഒഴിഞ്ഞുതരുമോ എന്ന് ആലോചിച്ച് നില്‍പ്പ് തുടര്‍ന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് ഇരിക്കാന്‍ ക്ഷണിച്ചു. എവിടെയൊക്കെയോ കണ്ടുപരിചയമുള്ള ആ മുഖത്തേക്ക് മാധവിക്കുട്ടി സൂക്ഷിച്ചുനോക്കി.
ഒട്ടും വൈകാതെ അവര്‍ തിരിച്ചറിഞ്ഞു. അത് അടല്‍ജിയായിരുന്നു. ഇക്കാര്യം ‘ടൈംസ് ഓഫ് ഇന്ത്യ’യോട് താന്‍ പറഞ്ഞിട്ടുള്ളതായി മാധവിക്കുട്ടി അറിയിച്ചു. ‘കേരളശബ്ദം’വാരികയോടും അടല്‍ജിയുടെ സന്മനസിനെക്കുറിച്ച് മാധവിക്കുട്ടി വിവരിച്ചിരുന്നു.
ലോകമറിയുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് കവിയായ കമലാദാസിനെ തിരിച്ചറിഞ്ഞതുകൊണ്ടാവുമോ രൂപസാദൃശ്യംകൊണ്ട് കവി പി. കുഞ്ഞിരാമന്‍നായരോട് ഉപമിക്കാവുന്ന അടല്‍ജി അവര്‍ക്ക് സീറ്റ് നല്‍കിയത്? ആവാന്‍ വഴിയില്ല. മാധവിക്കുട്ടിയുടെ സ്ഥാനത്ത് മറ്റേത് വനിതയായാലും അടല്‍ജി ഇതുതന്നെയാവും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: