ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിജയകരമായ നേട്ടങ്ങള്‍, എംപിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്യുന്നു. ഇരുസഭകളിലും പാസ്സാക്കിയ ജനോപകാരപ്രദമായ ബില്ലുകളെ സംബന്ധിച്ച് വിശദീകരിക്കണം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനും സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും മികച്ച ഭരണവും ജനങ്ങളിലെത്തിക്കുവാന്‍ ഊന്നല്‍ നല്‍കണം. ഇത്തരം കാര്യങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
അടുത്ത ബജറ്റിലേക്ക് അംഗങ്ങളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും മോദി ക്ഷണിച്ചു. വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 സദ്ഭാവനാ ദിനമായി ആചരിക്കുവാന്‍ സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തന വിഷയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എം.വെങ്കയ്യ നായിഡു പറഞ്ഞു. മതേതര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനവും മതവും ഒരു വിഷയമല്ല. പ്രതിപക്ഷം രാജ്യസഭയെ ബോധപൂര്‍വം സ്തംഭിപ്പിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍നിന്നും ജനശ്രദ്ധ അകറ്റുവാനാണ് അവര്‍ ശ്രമിക്കുന്നത്.
ബിജെപി എല്ലാ മതങ്ങള്‍ക്കും തുല്യമായ പ്രാധാന്യമാണ് നല്‍കുന്നതും ബഹുമാനിക്കുന്നതും. ക്രിസ്തുമസ് ആഘോഷങ്ങളില്‍ എംപിമാര്‍ പങ്കെടുക്കണമെന്ന് മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ലോക്സഭയില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍.കെ.അദ്വാനി മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: