ആലപ്പുഴ/കൊല്ലം: നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയും പ്രലോഭനങ്ങളില്‍ കുടുങ്ങിയും അന്യമതങ്ങളിലേക്ക് പോയവര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങാന്‍ കേരളത്തിലും വന്‍തോതില്‍ സന്നദ്ധരാകുന്നു. വിവിധ ഹിന്ദു സംഘടനകള്‍ക്കും ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ക്കും ഇതുസംബന്ധിച്ച് അപേക്ഷകളും അഭ്യര്‍ത്ഥനകളും ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ആലപ്പുഴ ഹരിപ്പാടിന് സമീപം ചേപ്പാട് പഞ്ചായത്തില്‍ കണിച്ചനല്ലൂര് ഗ്രാമത്തില്‍ എട്ട് കുടുംബങ്ങളിലെ മുപ്പതുപേരാണ് സ്വധര്‍മ്മത്തിലേക്ക് ഇന്നലെ പരാവര്‍ത്തനം ചെയ്യപ്പെട്ടത്. ഏവൂര്‍ പയ്യന്നൂര്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ വൈദികചടങ്ങുകളോടെ ഇവരുടെ പരാവര്‍ത്തനം നടന്നു. ഗണപതിഹോമം, ശുദ്ധികലശം, ഗായത്രിമന്ത്രോപദേശം തുടങ്ങിയ പൂജകള്‍ നടന്നു. വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാ പ്രസിഡന്റ് പ്രതാപ് ജി. പടിക്കല്‍ എട്ടു കുടുംബങ്ങളെയും സ്വധര്‍മ്മത്തിലേക്ക് സ്വാഗതം ചെയ്തു.
കൊല്ലം അഞ്ചലില്‍ പെന്തക്കോസ്തുസഭ മതപരിവര്‍ത്തനം ചെയ്ത കുടുംബവും ഇന്നലെ സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തി. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കരയിലാണ് വീട്ടമ്മയും രണ്ട് പെണ്മക്കളും ഹിന്ദുമതത്തിലേക്ക് മടങ്ങിവന്നത്. രണ്ടരദശാബ്ദം മുന്‍പാണ് ഇവരെ പെന്തക്കോസ്തുകാര്‍ മതംമാറ്റിയത്. അഞ്ചല്‍ കളരീദേവിക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് പ്രസാദവും വാങ്ങിയാണ് പരാവര്‍ത്തന പ്രക്രിയകള്‍ തുടങ്ങിയത്.
ക്ഷേത്രത്തിന് മുന്നില്‍, കുടുംബത്തെ വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ്കുമാര്‍ സ്വീകരിച്ചു. വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് അഡ്വ.ജി. അനില്‍കുമാര്‍ എന്നിവര്‍ പുതുവസ്ത്രങ്ങള്‍ കൈമാറി. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച് പ്രസാദം സ്വീകരിച്ചു.
പരാവര്ത്തനത്തിനായി ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നൂറിലേറെ കുടുംബങ്ങള്‍ സമീപിച്ചതായി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: