അഴിമതി ആഗോളതലത്തില്‍ മാനവരാശി നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
ഏറ്റക്കുറച്ചിലോടെയാണെങ്കിലും ലോകത്തെവിടെയും അഴിമതി ദൃശ്യമാണ്. അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഉത്തരവാദപ്പെട്ടവര്‍ ആഗോള പ്രതിഭാസമെന്നവാദം പ്രതിരോധമാക്കുന്നതാണ് എതിര്‍ക്കപ്പെടേണ്ടത്.
1970 കളില്‍ അഴിമതി കൊടികുത്തിവാണപ്പോള്‍ ആര്‍എസ്എസ്-എബിവിപി തുടങ്ങിയ ദേശസ്നേഹികളുടെ ശൃംഖലയെ ഒന്നടങ്കം സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ ബാനറില്‍ അഴിമതിക്കെതിരെ അണിനിരത്താന്‍ ലോകനായക് ജയപ്രകാശ് നാരായണന് കഴിഞ്ഞിരുന്നു. അനൗദ്യോഗിക രാഷ്ടനായകനായിരുന്ന ജെപിയുടെ മുഖമുദ്രയും സംഘപ്രസ്ഥാനങ്ങളുടെ ആര്‍ക്കും തകര്‍ക്കാനാവാത്ത കരുത്തുമായിരുന്നു അന്നത്തെ അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ മര്‍മ്മം. ഇന്ദിരാഗാന്ധി പ്രസ്തുത ജനമുന്നേറ്റത്തെ തടയാനായി 1975 ജൂണ്‍ 26 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നാടിനെ ജയിലറയാക്കി മാറ്റുകയുമാണ് ചെയ്തത്.
ഗുജറാത്തിലെയും ബീഹാറിലെയും കാമ്പസുകള്‍ അഴിമതിക്കെതിരെ ഗാന്ധിയന്‍ മോഡല്‍ സഹനസമരത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അവരുടെ ക്ഷാത്രവീര്യം ഭാരത പ്രധാനമന്ത്രിയുടേയും ഗുജറാത്ത് മുഖ്യമന്ത്രിയുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ഉറക്കം കെടുത്തുകയും ചെയ്തു. സമരനായകനായ ജയപ്രകാശ് നാരായണന് പൊതുസമൂഹത്തെ തട്ടിയുണര്‍ത്തി മുന്നേറിയപ്പോള്‍ ഇന്ദിരാഗാന്ധിയും കൂട്ടരും അഴിമതിയെ ആഗോള പ്രതിഭാസമാക്കി ചിത്രീകരിച്ച് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു.
അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ സിപിഐ സര്‍വ്വാദരണീയനായ ജയപ്രകാശിനെ ഫാസിസ്റ്റും ആര്‍എസ്എസ്സിന്റെ കുഴലൂത്തുകാരനുമായി ചിത്രീകരിച്ച് ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥയ്ക്കും പിന്തുണ നല്കി. അന്നവര്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം ഭരണത്തിന്റെ ശീതളഛായ അനുഭവിക്കുകയും ചെയ്തു. ജയപ്രകാശ് നാരായണന് അഴിമതിക്കെതിരെ പോരാടുന്ന ആര്‍എസ്എസിനെ കോഴിക്കോട് സാമൂതിരി ഹൈസ്ക്കൂളില്‍ നടന്ന ഒടിസി ക്യാമ്പില്‍ പങ്കെടുത്ത് ശ്ലാഘിച്ചപ്പോള്‍ ഇടതുപക്ഷക്കാര്‍ അതിനെ നശശിഖാന്തം എതിര്‍ക്കുകയായിരുന്നു.
പ്രസ്തുത ക്യാമ്പില്‍ സംഘസ്വയംസേവകരെ അഭിസംബോധന ചെയ്യുമ്പോഴാണ് ”നിങ്ങള്‍ ഫാസിസ്റ്റാണെങ്കില്‍ ഞാനും ഫാസിസ്റ്റാണ്” എന്ന് ലോക നായക് പ്രഖ്യാപിച്ചത്. ഇഎംഎസ് അക്കാലത്ത് നടമാടിയ കൊടും അഴിമതികളെയും അതുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥാപ്രഖ്യാപനത്തെയും ആഗോള പ്രശ്നത്തിന്റെ സൂക്ഷ്മ ദര്‍ശിനിയിലൂടെ നോക്കിക്കണ്ട് വ്യാഖ്യാനം നടത്തുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ നിശബ്ദത പാലിക്കാനാണ് സിപിഎം കേന്ദ്ര കമ്മറ്റി അന്ന് തീരുമാനിച്ചത്.
നരസിംഹറാവുവിന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയടക്കം ഒരു ഡസനിലധികം കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കേസുകളിലുംമറ്റും കുടുങ്ങി കോടതി കയറിയിറങ്ങേണ്ടിവന്ന സാഹചര്യം ചരിത്രത്തിന്റെ ഭാഗമാണ്. അന്നും നരസിംഹറാവുവും തുടര്‍ന്നു വന്ന പ്രധാനമന്ത്രി ദേവഗൗഡയും അഴിമതി സാര്‍വ്വത്രികമാണെന്ന് പ്രഖ്യാപിച്ച് അതിനെ സാധൂകരിക്കാന്‍ ശ്രമിച്ച കളങ്കിതരാണ്. സിബിഐ ഉന്നത ഉദ്യോഗസ്ഥന്മാരുടെ ദല്‍ഹിയില്‍ ചേര്‍ന്ന ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത 1996 ലെ ഭാരത പ്രധാനമന്ത്രി ദേവഗൗഡ അഴിമതി ആഗോള പ്രതിഭാസമാണെന്നും ഇതൊന്നും ഇല്ലാതാക്കാന്‍ ആര്‍ക്കും ആവില്ലെന്നും പ്രസംഗിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് അന്നത്തെ സിബിഐ അഡീഷണല്‍ ഡയറക്ടര്‍ ലാല്‍ സ്വന്തം ജോലി രാജിവെയ്ക്കുകയും പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം ലോകമെമ്പാടും അഴിമതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ഭാരതത്തില്‍ അഴിമതി കുറഞ്ഞ കാര്യം ഉറക്കെപ്പറയാന്വേണ്ടിയാണ്.
2014-ല്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഭാരതം നേട്ടവും ചൈന കോട്ടവും സൃഷ്ടിച്ചതായി വിലയിരുത്തപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കൊല്ലം അഴിമതിക്കാര്യത്തില്‍ ഇരു രാജ്യങ്ങളും വര്‍ദ്ധന കാട്ടിയതായി ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടകരമായ വന്‍കിട അഴിമതി നിമിത്തം ഭാരതം ലോക സമൂഹത്തില്‍ നാണംകെട്ട അവസ്ഥയിലേക്ക് മുതലക്കൂപ്പു നടത്തിയ കാലഘട്ടമായി 2010-2013 ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത ഖജനാവിന് വന്‍ നഷ്ടവും സാമ്പത്തിക മേഖലയില്‍ ഗുരുതരമായ പ്രതിസന്ധികള്‍ക്കും ഇത് ഇടയാക്കിയിരുന്നു. എന്നാലിപ്പോള്‍ നരേന്ദ്രമോദി ഭരണത്തിന്‍കീഴില്‍ അഴിമതിയുടെ ഗ്രാഫ് താഴോട്ട് വന്നുകൊണ്ടിരിക്കയാണ്.
”കറപ്ഷന്‍ പെര്‍സപ്ഷന്‍ ഇന്‍ഡക്സ്’ 2014 ല്‍ വിവിധ രാജ്യങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലുള്ള 175 രാജ്യങ്ങളുടെ അഴിമതി മുക്തധാരണാ റിപ്പോര്‍ട്ടാണിത്. അഴിമതിയോട് ബന്ധപ്പെട്ട് വിദഗ്ധര്‍ നടത്തുന്ന പഠനങ്ങളില്‍ ലഭ്യമാകുന്ന വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നൂറുമാര്‍ക്കില്‍ എത്ര മാര്‍ക്കു ലഭിക്കുന്നു എന്നത് കണക്കാക്കിയാണ് ‘ഇന്‍ഡക്സ്’ പ്രസിദ്ധപ്പെടുത്തുന്നത്. കൈക്കൂലി, അനധികൃത കമ്മീഷനുകള്‍, ഭരണകൂട അഴിമതി, ഉദ്യോഗതല അഴിമതി, വിവാദപരമായ ഇടപാടുകള്‍, സ്വത്തു സമ്പാദന വിവരങ്ങള്‍, കേസുകള്‍ ഇവയൊക്കെ പഠന വിധേയമാക്കിയിട്ടാണ് കറപ്ഷന്‍ പേര്‍സപ്ഷന്‍ ഇന്‍ഡക്സ് തയ്യാറാക്കുന്നത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന ആഗോള സംഘടനയാണ് ഇത് തയ്യാറാക്കി പ്രഖ്യാപിക്കുന്നത്.
ഇക്കൊല്ലത്തെ റിപ്പോര്‍ട്ട് അഴിമതിയുടെ ആഴക്കയങ്ങളില്‍ ആണ്ടുപോയ രാജ്യമെന്ന നിലയില്‍ ഭാരതത്തിന് അല്പം ആശ്വാസം പകര്‍ന്നു നല്‍കുന്നതാണ്. ചൈനയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തിട്ടുണ്ട്. അഴിമതിമുക്തതയില് ഡെന്മാര്ക്ക് ഒന്നാം സ്ഥാനത്തും ന്യൂസിലാന്റ് രണ്ടാം സ്ഥാനത്തുമാണുള്ളത്. ഏറ്റവും പിന്നിലുള്ള രണ്ടു രാജ്യങ്ങള്‍ സോമാലിയയും നോര്‍ത്ത് കൊറിയയുമാണ്. ആദ്യത്തെ 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയും ബ്രിട്ടനും മറ്റുമുണ്ട്.
ഭാരതം 2013 ല്‍ അഴിമതിമുക്തതയില് ലോകരാജ്യങ്ങളുടെ പട്ടികയില്‍ 94-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ 2014 ല്‍ 85-ാം സ്ഥാനത്തായിരിക്കുന്നു. ഇത് മികച്ച നേട്ടമാണ്. 2013 ല്‍ കറപ്ഷന്‍ പെര്‍സപ്ഷന്‍ സ്കെയിലില്‍ 80-ാം സ്ഥാനത്തായിരുന്ന ചൈന 2014 ല്‍ 100-ാം സ്ഥാനത്തായി അപകടനിലയിലെത്തിയിരിക്കയാണ്. ചൈനയുടെ സ്ഥാനം ‘കൂടിയ അഴിമതി’ രാജ്യപട്ടികയിലേക്ക് ഇക്കൊല്ലം താഴ്ന്നിരിക്കുന്നു.
കൊട്ടിഘോഷിച്ച അഴിമതി വിരുദ്ധ പ്രചാരണങ്ങളുടെയും നടപടികളുടെയും പന്ത്രണ്ട് മാസം പൂര്‍ത്തിയാകുമ്പോഴാണ് ചൈനയുടെ ഇപ്പോഴത്തെ പതനമെന്നത് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമായി കഴിഞ്ഞിട്ടുണ്ട്.
അഴിമതി കുറവുള്ള രാജ്യങ്ങളില്‍ തുടങ്ങി മേലോട്ടു പട്ടിക തയ്യാറാക്കുമ്പോള്‍ 175 രാജ്യങ്ങളില്‍ 2013 ല്‍ 94-ാം സ്ഥാനത്തുള്ള ഭാരതം ഇക്കൊല്ലം 85-ാം സ്ഥാനത്തായത് രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റത്തിന്റെ ഫലമായിട്ടാണ്.
അഴിമതിക്കെതിരായ പോരാട്ടം നരേന്ദ്രമോദിക്കു കീഴില്‍ വിജയം വരിക്കാന്‍ തുടങ്ങിയിരിക്കുന്നതിന്റെ പ്രകടമായ തെളിവുകൂടിയാണിത്. രാഷ്ട്രീയ നേതൃത്വം അഴിമതി മുക്തരാകുമെങ്കില്‍ മറ്റ് മേഖലകളിലും അഴിമതി കുറയ്ക്കാനാകുമെന്ന സത്യത്തിലേക്കാണ് പുതിയ കണക്കുകള്‍ വെളിച്ചം വീശുന്നത്.
ചൈനയില്‍ അഴിമതിക്കുറ്റത്തിന് വധശിക്ഷ വിധിച്ച് നടപ്പാക്കുന്ന നിലയിലുള്ള നിയമക്രമമാണുള്ളത്. ഇക്കൊല്ലം കര്‍ശനമായി നിയമനടപടികള്‍ ശക്തമാക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2013 ലെ 80 ല്‍ നിന്നും 2014 ല്‍ 100-ാം സ്ഥാനത്തെത്തിയ ചൈനയുടെ പതനം എല്ലാവരെയും ആശങ്കപ്പെടുത്തിയിരിക്കയാണ്. ശിക്ഷ കര്‍ശനമാക്കിയതുകൊണ്ട് അഴിമതി തടയാനാവില്ലെന്ന പാഠം ഇത് നല്കുന്നു.
ചൈനയുടെ സമീപനം ഫലപ്രദമല്ലെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അഴിമതി നേരിടുന്ന കാര്യത്തില്‍ ചൈന സ്വയം കുഴിയില്‍ വീണു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയുടെ പേരില്‍ ചൈനയില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ ആയിരം ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും പൊതുപ്രവര്ത്തകരുള്പ്പെടെ നിരവധിപേരെ വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുമുണ്ട്. എന്നിട്ടും സ്ഥിതി മോശമാവുകയാണ്. ഇത് ചിന്തിക്കേണ്ട പ്രശ്നം കൂടിയാണ്.
ലോക ബാങ്കിന്റെ പഠനമനുസരിച്ച് അഴിമതി സമൂഹത്തെ ഗ്രസിക്കുന്നത് മൂന്നു വിധത്തിലാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. അഴിമതി രാജ്യവിരുദ്ധവും സമൂഹവിരുദ്ധവും ജനവിരുദ്ധവുമാണ്, സാമ്പത്തിക വളര്‍ച്ചാ വിരുദ്ധമാണ് എന്നാണ് അവര്‍ പറയുന്നത്. ഈ സത്യം മനസ്സിലാക്കിക്കൊണ്ട് യുപിഎ പരത്തിയ അഴിമതിയെ തളയ്ക്കാന്‍ നരേന്ദ്രമോദി ഭരണകൂടം മുന്നിട്ടിറങ്ങിയിരിക്കയാണ്. ഇത് ഗുണപരമായി മാറുന്നു എന്ന സൂചനയാണ് 2014 ലെ അന്താരാഷ്ട്ര റിപ്പോര്‍ട്ട് വിളിച്ചോതുന്നത്. അഴിമതിക്കെതിരെ കര്‍ശന നിയമനിര്‍മ്മാണം കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാവില്ല. പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടല്പോലെയുള്ള മാര്‍ഗ്ഗങ്ങള്‍ ലോക നായക് ജയപ്രകാശ് നാരായണനും മറ്റും തെളിയിച്ചിട്ടുള്ളത് ഈ രംഗത്ത് നടപ്പാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: