ദയനീയ പരാജയം മുന്നില്‍ കാണുമ്പോള്‍ സഖ്യസാധ്യതകള്‍ പോലും മുന്നോട്ടു വെയ്ക്കാന്‍ സാധിക്കാത്തത്ര ദയനീയാവസ്ഥയിലാണ് സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി.
മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ളയടക്കം പരാജയഭീതിയിലാണ്.
സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ വഴിപിരിഞ്ഞ ഒമര്‍ അബ്ദുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയേയും കോണ്‍ഗ്രസ് നേതാക്കളെയും പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാംനബി ആസാദാണ് 208ലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടതെന്ന് ജമ്മു ടൗണിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ആറുവര്‍ഷം സംസ്ഥാനം ഭരിച്ചതിനെ ഒമര്‍ ന്യായീകരിച്ചതിങ്ങനെ. കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുകയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിനെ പിന്താങ്ങി രംഗത്തെത്തിയത് കോണ്‍ഗ്രസാണ്. ജനക്ഷേമകരമായ കാര്യങ്ങള്‍ നിര്‍വഹിച്ച സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് നിന്നു എന്നുമാത്രം.
രാഷ്ട്രീയ അസ്ഥിരതയും ജമ്മു- കശ്മീര്‍ മേഖലകള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും സൃഷ്ടിച്ചശേഷമാണ് 2008ല്‍ ഗുലാംനബി ആസാദ് ഭരണമൊഴിഞ്ഞതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തിലുള്ള നടപടികള്‍ ഗുലാംനബി ആസാദിന്റെ ഭാഗത്തുനിന്നുണ്ടായി. അതിനു ശേഷമാണ് ആസാദ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു തുടങ്ങിയത്, ഒമര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പിതാവ് ഫാറൂഖ് അബ്ദുള്ളയെയും അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് അബ്ദുള്ളയെയും കോണ്‍ഗ്രസ് നേതാക്കള്‍ വലിച്ചിടുന്നതിലെ അതൃപ്തിയും ഒമര്‍ പ്രകടിപ്പിച്ചു.
ഇരുവരും കാശ്മീര്‍ രാഷ്ട്രീയത്തില്‍ നിലവിലില്ലാത്തവരാണ്. വളരെയധികം തരംതാണ തരത്തിലുള്ള ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് അബ്ദുള്ള കുടുംബത്തിന്റെ സ്ഥിരം സീറ്റായ ഗണ്ടേര്‍ബാള്‍ ഉപേക്ഷിച്ച് ശ്രീനഗര്‍ ടൗണിലെ സോനാവാര്‍ മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഒമറിന്റെ മറുപടി ഇങ്ങനെ. രണ്ടുവര്‍ഷം മുമ്പുതന്നെ ഗണ്ടേര്‍ബാളില്‍ നിന്നും സ്വന്തം വീടിരിക്കുന്ന സോനാവാറിലേക്ക് മത്സരരംഗം മാറ്റണമെന്ന് തീരുമാനിച്ചിരുന്നതായി ഒമര്‍ പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ പ്രധാനപ്പെട്ടതായി ഒമര്‍ അബ്ദുള്ള പറയുന്നത് ഭീകരവാദത്തെ നിയന്ത്രിക്കാന്‍ സാധിച്ചതാണ്. ഇതു കശ്മീരിനെ ടൂറിസം രംഗത്തേക്ക് മടങ്ങിയെത്തിക്കാന്‍ സഹായിച്ചു. 2002-08കാലത്തെ പിഡിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കേവലം 23 ലക്ഷം വിനോദ സഞ്ചാരികള്‍ മാത്രമെത്തിയ കാശ്മീര്‍ താഴ്വരയില് തന്റെ സര്‍ക്കാരിന്റെ കാലത്ത് 50ലക്ഷത്തിനടുത്ത് വിനോദസഞ്ചാരികളെത്തി. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും കശ്മീര്‍ പ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
2008ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളോടെ മുന്നിലെത്തിയ നാഷണല്‍ കോണ്‍ഫറന്‍സ് 17 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശക്തികേന്ദ്രമായ കാശ്മീരില്‍ പിഡിപിയും കോണ്‍ഗ്രസിന് സ്വാധീനമുള്ള ജമ്മുവില്‍ ബിജെപിയുമാണ് പ്രചാരണ രംഗത്ത് മുന്നേറുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ലണ്ടനിലെ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഒമര്‍ അബ്ദുള്ള മുന്നില്‍ നിന്നു നയിക്കുന്ന തെരഞ്ഞെടുപ്പിലെ തോല്‍വി വ്യക്തിപരമായി നാല്‍പ്പത്തഞ്ചുകാരനായ ഒമറിന്റെ രാഷ്ട്രീയ ജീവിതത്തിന് ലഭിക്കുന്ന തിരിച്ചടികൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: