അംഗീകാരം, പുകഴ്ത്തല്‍, പ്രശസ്തി. അവയോടുള്ള ആഗ്രഹം നമ്മുടെ എല്ലാവരുടെയും മനസ്സിലുണ്ട്. ദൈവങ്ങളെ നാം തന്നെ നമ്മുടെ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ നാം അവര്‍ക്കും നമ്മുടെ ഈ സ്വഭാവം കൊടുത്തിട്ടുണ്ട്. കള്ളകൃഷ്ണനാണെന്ന് നാം ശ്രീകൃഷ്ണഭഗവാനെ സ്നേഹവായ്പ്പോടെ പ്രകീര്‍ത്തിക്കുന്നത് പുകഴ്ത്തലിന്റെ ഉച്ചകോടിയാണ്.
എന്റെ പല സുഹൃത്തുക്കളും പറയാറുണ്ട്. എന്റെ വര്‍മാജി, എനിക്ക് എന്നെ പുകഴ്ത്തുന്നതു കേള്‍ക്കുന്നതേ ഇഷ്ടമല്ല. ഞാന്‍ എന്റെ കര്‍മം ചെയ്യുന്നു. സുഹൃത്ത് പണ്ഡിതനാണെങ്കില്‍ വിശ്വാസ്യതയ്ക്കായി ഭഗവദ്ഗീതയിലെ ‘കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന’ വരികളും ചൊല്ലുന്നു. ഞാന്‍ എന്റെ ജോലി, കര്‍മം ചെയ്യുന്നു. അതിനു പ്രതിഫലം ഇച്ഛിക്കുന്നതേയില്ല. പ്രതിഫലം പണമായിട്ട് ആഗ്രഹിക്കാത്ത ചിലരുണ്ട്. പക്ഷെ അവര്‍ക്ക് പ്രതിഫലമായി വേണ്ടത് പുകഴ്ത്തലാണ്. അംഗീകാരമാണ്. പ്രശസ്തിയാണ്. ഇത് രഹസ്യമായി ആഗ്രഹിക്കാത്ത ഒരു വ്യക്തിയെയും എനിക്കിന്നുവരെ കാണാന്‍ സാധിച്ചിട്ടില്ല.
ഈ പുകഴ്ത്തലിനെ അംഗീകരിച്ച് അതു പൂര്‍ണമായി വിശ്വസിച്ചാലേയുള്ളൂ കുഴപ്പം. നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതുപോലെ കര്‍മനിരതരായ ഉന്നതനേതാക്കളും ദിവസവും തന്റെ ജോലിയുടെ ഭാഗമായി പത്തുപന്ത്രണ്ടു സ്വാഗതപ്രസംഗങ്ങളിലൂടെയും അനവധി നിവേദനക്കാരുടെയും പുകഴ്ത്തല്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഒന്നാലോചിച്ചു നോക്കൂ. അവരെല്ലാം ഈ പുകഴ്ത്തലുകള്‍ മുഴുവന്‍ ശരിയാണെന്ന് കരുതിയാലത്തെ ഗതികേട്. മിടുക്കന്മാര് പുകഴ്ത്തല്‍ അംഗീകരിക്കും. പക്ഷേ ഇംഗ്ലീഷില്‍ പറയുന്നതുപോലെ വിത്ത് എ പിംച് ഓഫ് സോള്‍ട്ട്.
പക്ഷേ പുകഴ്ത്തലിന് ഒരു ഊര്‍ജമുണ്ട്. നാം ചെയ്തതിനെ മറ്റൊരാള്‍ അംഗീകരിച്ച് അതിനെ പ്രകീര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന ശക്തി. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ഇരുട്ടില്‍നിന്നും മോചിതനായി പുറത്തുവരുന്ന കുഞ്ഞ് അത്ഭുതത്തോടെ ഭൂമിയിലെ ദൃശ്യം കാണുന്നതിനെപ്പറ്റി ടൈം മാസിക പണ്ട് ശാസ്ത്രീയമായി അപഗ്രഥനം ചെയ്തിരുന്നത് ഓര്മ വരുന്നു. അമ്മയുടെ കണ്ണില്‍ ആ രംഗം മിന്നിക്കുന്ന തിളക്കമാണ് കുഞ്ഞിന് ലഭിക്കുന്ന ആദ്യത്തെ അംഗീകാരം. പുകഴ്ത്തല്‍ അവിടെ തുടങ്ങുന്നു.
ഒരാളുടെ കഴിവിന് ലഭിക്കുന്ന അംഗീകാരത്തിന്റെ ഊര്‍ജം ഈയിടെ എനിക്കു ശരിക്കും അനുഭവപ്പെട്ടു. ഇത് ഒരു സത്യകഥയാണ്.
കുറച്ചുദിവസം മുമ്പ് ഉണ്ടായ ഒരു അനുഭവമാണ്.
എറണാകുളത്ത് എന്റെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ഭാരത് ടൂറിസ്റ്റ് ഹോമില്‍ എല്ലാ ബുധനാഴ്ചയും ഏഴുമണിക്ക് ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടാറുണ്ട്. ഞാന്‍ മിക്കപ്പോഴും മറ്റു പരിപാടിയില്ലെങ്കില്‍ അല്‍പ്പം നേരത്തെ പോകും. ചുറ്റും നോക്കി മനോരാജ്യവും കണ്ട് റിസപ്ഷനിലെ സോഫാക്കസേരകളിലൊന്നില് പൂര്‍ണ റിലാക്സ് മൂഡില്‍ ഇരിക്കും. പലരും ഹലോ പറയും.
അന്ന് രണ്ടു കസേര മാറി ഇരിക്കുന്ന ഒരു സുമുഖനായ മധ്യവയസ്ക്കന് മാത്രമേ അടുത്തുള്ളൂ. അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. രണ്ടുമിനിട്ട് അദ്ദേഹം ചോദിച്ചു.
മോഹനവര്‍മ്മ സാറല്ലേ? ഞാന്‍ സാറിന്റെ ഒരു വായനക്കാരനാണ്. പിന്നെ രണ്ടുതവണ പ്രസംഗവും കേട്ടിട്ടുണ്ട്. നേരിട്ട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.
ഞാന്‍ കൂടുതല്‍ വിവരം തേടി. അദ്ദേഹത്തിന് ചെറുപ്പം തോന്നിക്കുമെങ്കിലും അറുപതുവയസ്സാകുന്നു. എന്‍ജിനീയറാണ്. വാട്ടര്‍ മാനേജുമെന്റുമായി ബന്ധപ്പെട്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഒന്നരവര്‍ഷം മുമ്പ് റിട്ടയറായി. വിശ്രമം, വായന, ഇടയ്ക്ക് പേരിന് ചില കണ്‍സള്‍ട്ടന്‍സി. കുട്ടികള്‍ വിദേശത്ത്. സുഖമായ റിട്ടയര്‍ ജീവിതം.
കുറെ തമാശ പറഞ്ഞു. പെട്ടെന്ന് എവിടെയോ ഒഴുക്കുനിന്നു. എനിക്ക് സംശയം തോന്നി. അദ്ദേഹത്തിന് എന്നോട് എന്തോ പറയാനുണ്ട്. ഞാന്‍ നിശ്ശബ്ദനായി പുറത്തേക്കുനോക്കി കാത്തിരുന്നു. അല്‍പ്പം കഴിഞ്ഞ് അദ്ദേഹം മെല്ലെ പറഞ്ഞു.
വര്‍മ സാര്‍, എനിക്ക് വല്ലാത്ത ഒരനുഭവം ഉണ്ടായി. അതിന്റെ ടെന്‍ഷനിലാണ് ഞാന്‍. എനിക്കറിഞ്ഞു കൂടാ. എന്റെ ജീവിതം തന്നെ മാറിയേക്കും.
ഞാന്‍ കാത്തിരുന്നു. അദ്ദേഹം വാക്കുകള്‍ തേടി.
രണ്ടുമാസം മുമ്പ് യാദൃശ്ചികമായി പത്രത്തില്‍ നിങ്ങളുടെ കഴിവുകള്‍ രാഷ്ട്രത്തിന് പ്രയോജനപ്പെടുത്തുക എന്നൊക്കെയുള്ള ഒരു സാധാരണ നമ്മള് ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ പരസ്യം കണ്ടു. ടൈംപാസിന് ഞാന്‍ അതില്‍ കണ്ട മൈ ഗവണ്മെന്റ് ഇന്‍ എന്ന വിലാസത്തില്‍ എന്റെ ബയോഡേറ്റ അതില്‍ പറഞ്ഞിരുന്നതുപോലെ ഇ-മെയില്‍ ചെയ്തു. പത്തുദിവസം എനിക്കൊരു മറുപടി വന്നു. എന്റെ എന്‍ജിനീയറിംഗ് സാങ്കേതികരംഗത്തെ പരിചയവും മറ്റും കൂടുതല്‍ വിശദമായി അയച്ചുകൊടുക്കാന്‍. ഞാന്‍ ഉത്തരം അനവധി പരസ്യംപോലെയോ ഇതിനെ കണക്കാക്കിയുള്ളൂ. മറുപടി അയച്ചില്ല. പക്ഷേ രണ്ടാഴ്ച കഴിഞ്ഞ് ഒരു മാര്‍ക്കറ്റിംഗ് ടൈപ്പ് ചെറുപ്പക്കാരന് എന്റെ വീട്ടില്‍ വന്നു പറഞ്ഞു. സാര്‍, ഞാന്‍ ഒരു എന്‍ജിഒ വര്‍ക്കറാണ്. സാറിന് ഒരു മെയില്‍ വന്നിരുന്നു. സാറിന്റെ ഡീറ്റെയില്‍സ് ആവശ്യപ്പെട്ടു. അത് കഴിയുന്നതും വേഗം അയച്ചാല്‍ നന്നായിരുന്നു. ഞാന്‍ അടുത്ത ദിവസം തന്നെ വിശദമായി എന്റെ ടെക്നിക്കല്‍ രംഗത്തെ വിവരമെല്ലാം അയച്ചു. നാലാഴ്ച മുമ്പാണിത്. ഞാന്‍ സത്യത്തില്‍ ഇക്കാര്യമേ മറന്നിരുന്നു. പക്ഷെ മിനിയാന്ന് ഒരു മെയില്‍ വന്നു. ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം. സാര്‍, അതില്‍ എഴുതിയിരിക്കുകയാണ്. ഞാനൊരു ഇരുപതുമിനിട്ടുവരുന്ന പൗവര്‍ പോയിന്റ് പ്രസന്റേഷന് എന്റെ മേഖലയായ വാട്ടര്‍ മാനേജ്മെന്റിനെ സംബന്ധിച്ച് എന്റെ നദീ കായല്‍ ജല ഐഡിയകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കി ദില്ലിയില്‍ വരണം. അത് ഈ രംഗത്തെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാനും തയ്യാറാകണം. എന്റെ കഴിവുകള്‍ ഈ രംഗത്ത് പ്രയോജനപ്പെടുമെന്ന് കണ്ടാല്‍ എനിക്ക് ആരോഗ്യമുള്ള കാലം അവ രാഷ്ട്രത്തിന് നല്കാന് ഞാന്‍ തയ്യാറാകണം. എനിക്ക് ഗംഗാനദി ക്ലീനിംഗ് പ്രോജക്ടുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്യും.
ഞാന്‍ അദ്ദേഹത്തിന്റെ വിജൃംഭിതമായ മുഖത്തേക്ക് നോക്കി. ആദ്യമായാണ് വര്‍മസാര്‍ എന്റെ കഴിവിന് ഒരു അംഗീകാരം കിട്ടുന്നത്.
എന്നിട്ട്? പവര്‍ പോയിന്റ് പ്രോഗ്രാം ഉണ്ടാക്കിയോ? വയസ്സുകാലത്ത് ഉത്തര്‍പ്രദേശ്? ഭാഷ, തണുപ്പ്?
എന്തു വയസ്സുകാലം? എന്റെ വയസ്സു പത്തുവര്‍ഷം കുറഞ്ഞു. സാര്‍, ഭാര്യ അമ്പലം ഗോയിംഗ് ആണ്. കാശി എന്നൊക്കെ പറഞ്ഞാല്‍ വലിയ പ്രശ്നമില്ലാതെ വന്നോളും. ഭാഷ കുഴപ്പമില്ല. ഞങ്ങളുടെ വീട്ടു ജോലിക്കാരിപോലും ബീഹാറി ഹിന്ദിക്കാരിയാണ്. പിന്നെ ഒന്നേയുള്ളൂ കുഴപ്പം. എനിക്കീ പവര്‍ പോയിന്റ് പരിപാടി അറിഞ്ഞുകൂടാ. അത് ഞാന്‍ ഒരു പയ്യനെ കണ്ടുപിടിച്ചിട്ടുണ്ട്. എന്റെ ടീച്ചറായി. അവന് എന്നെ അത് രണ്ടുദിവസം കൊണ്ട് പഠിപ്പിച്ചു തരും.
ഞാന്‍ മറുപടി പറഞ്ഞില്ല. നമ്മുടെ കഴിവില്ലായ്മയ്ക്കു പകരം കഴിവുകള്‍ അംഗീകരിക്കപ്പെടാനും അതിനെ പുകഴ്ത്താനും അവസരം കിട്ടുന്നതല്ലേ ഭാഗ്യം?ദൈവാനുഗ്രഹം? വാര്‍ദ്ധക്യത്തിലെ ഒറ്റമൂലി മരുന്ന്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: