കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഇ-ടെണ്ടര്‍ ആരംഭിക്കാത്ത എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിക്ക് നീക്കം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട എന്ജിനീയര്മാരില് നിന്ന് ആദ്യം വിശദീകരണം തേടും. ഇതിന് ശേഷം ചീഫ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ നയ തീരുമാനമായ ഇ-ടെണ്ടര്‍ വൈകുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്മിറ്റിയുടെ ഈ നടപടി.
978 ഗ്രാമപഞ്ചായത്തുകളില്‍ 182 ലും 152 ബ്ലോക്ക്പഞ്ചായത്തുകളില്‍ 41 ലും 70 മുനിസിപ്പാലിറ്റികളില്‍ 28 ലും മാത്രമേ ഇ-ടെണ്ടര്‍ നടപടി ആരംഭിച്ചിട്ടുള്ളൂ.
അഞ്ച് മുനിസിപ്പാലിറ്റികളില്‍ ഇത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കി. എന്‍ജിനീയര്‍മാര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ലഭിച്ചിട്ടും 323 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇ- ടെണ്ടര്‍ തുടങ്ങിയിട്ടില്ല. ഇത് ഗൗരവമേറിയതാണന്നും ഇവിടങ്ങളിലെ എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് യോഗം നിലപാടെടുത്തത്. നടപടി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റിക്ക് മുമ്പാകെ വെയ്ക്കാന്‍ ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ഇ ടെണ്ടറിംഗിന് കഴിയാത്ത ത്രിതല പഞ്ചായത്തുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം മാനുവല്‍ രീതി തന്നെ സ്വീകരിക്കാം. എന്നാല്‍ 2015-16 വര്‍ഷം മുതല്‍ എല്ലായിടത്തും ഇ ടെണ്ടര്‍ നിര്‍ബന്ധമായിരിക്കുമെന്നും യോഗം വ്യക്തമാക്കി.
അതേസമയം ഇ-ടെണ്ടര്‍ നടപ്പാക്കാത്തത് സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുത ബന്ധപ്പെട്ടവര്‍ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ ഭൂരിഭാഗത്തിനും അടിസ്ഥാന സൗകര്യങ്ങളില്ലെന്നതാണ് വസ്തുത. ആവശ്യമായ ജീവനക്കാരും നെറ്റ് വര്‍ക്ക് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടറും ഇ-ടെണ്ടര്‍ നടപ്പാക്കാന്‍ പദ്ധതി നിര്വ്വഹണവിഭാഗമായ എന്‍ജിനീയറിംഗ് വിഭാഗത്തിന് അനിവാര്യാണ്. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യം സര്‍ക്കാര്‍ ഇനിയും നടപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: