ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആകാശം ഇടിഞ്ഞുവീണതുപോലെയാണ് രണ്ടുമൂന്ന് ദിവസം പ്രതിപക്ഷകക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോലാഹലമുയര്‍ത്തിയത്.
മദുനഗര്‍ ചേരിനിവാസികളില്‍പ്പെട്ട 200 മുസ്ലിങ്ങള്‍ സ്വധര്‍മമായ ഹിന്ദുത്വത്തില്‍ തിരിച്ചെത്തിയതാണ് പ്രതിപക്ഷത്തിന്റെ മുറവിളിക്ക് കാരണം. മന്ത്രോച്ചാരണങ്ങളോടെ ദേവീദേവന്മാരുടെ പാദപൂജ ചെയ്താണ് സ്വമേധയാ ഇവര്‍ പൂര്‍വികരുടെ മതത്തിലേക്ക് മടങ്ങിയെത്തിയത്.
അധികംവൈകാതെ ആഗ്ര ജില്ലയില്‍പ്പെടുന്ന അലിഗഢില്‍ ക്രൈസ്തവരും മുസ്ലിങ്ങളുമായ 5000 പേര് ഹിന്ദുധര്‍മത്തില്‍ തിരിച്ചെത്താനിരിക്കെയാണ് വിഷയത്തില്‍ ഏതുതരത്തിലുള്ള ചര്‍ച്ചയുമാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പാര്‍ലമെന്റ് സ്തംഭിപ്പിച്ചും ആഗ്രസംഭവം പ്രതിപക്ഷം വിവാദമാക്കിയത്.
യാതൊരുവിധത്തിലുമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയാക്കാതിരുന്ന ആഗ്രയിലെ ഒരു സാധാരണസംഭവം മതേതരത്വം തകര്‍ക്കും, വര്‍ഗീയധ്രുവീകരണത്തിന് വഴിയൊരുക്കും എന്നൊക്കെയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നേറ്റ കനത്തപരാജയത്തിന്റെ ഞെട്ടല്‍മാറാത്ത കോണ്‍ഗ്രസും രാഷ്ട്രീയസദാചാരം കൊടിലുകൊണ്ടുപോലും തൊടാത്ത അവരുടെ സ്വാഭാവിക സഖ്യകക്ഷികളും ഒച്ചവച്ചത്.
രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഇതിനുമുമ്പ് സംഭവിച്ചിട്ടുള്ളതും ഇപ്പോള്‍ ആഗ്രയില്‍ സംഭവിച്ചതും അലിഗഢ് ഉള്‍പ്പെടെ ഇനിയും ഒരുപാടിടങ്ങളില്‍ സംഭവിക്കാനിരിക്കുന്നതുമായ ‘മതപരാവര്‍ത്തനം’ എന്തെന്ന് മനസ്സിലാകാത്തവരോ അല്ലെങ്കില്‍ മനസ്സിലായില്ലെന്ന് നടിക്കുന്നവരോ ആണ് കേന്ദ്രസര്‍ക്കാരിനും ഹിന്ദുത്വപ്രസ്ഥാനങ്ങള്ക്കുമെതിരെ ഉറഞ്ഞുതുള്ളുന്നത്. മതപരിവര്‍ത്തനമല്ല മതപരാവര്‍ത്തനം.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും മറ്റ് അനവധി മാര്‍ഗങ്ങളിലൂടെയും ക്രൈസ്തവസഭകളും മുസ്ലിംശക്തികളും കാലങ്ങളായി മതംമാറ്റിയ ഹിന്ദുക്കളെ അവരുടെ പൂര്‍ണസമ്മതത്തോടെ അമ്മ മക്കളെയെന്നപോലെ വീണ്ടെടുക്കുന്ന വിശുദ്ധകര്മമാണത്.
ഹിന്ദുധര്‍മത്തില്‍നിന്ന് പറിച്ചെറിയപ്പെട്ട് അസഹിഷ്ണുതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ അന്യമതങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അവസാനവരിയിലെ അവസാനവ്യക്തിയെ മാത്രമല്ല, മതദാസ്യംപേറി മരിക്കേണ്ടിവന്ന ആത്മാക്കളെപ്പോലും മടക്കിവിളിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യ-ക്രൈസ്തവ നാടുകളില്‍നിന്നുള്ള കണക്കില്ലാത്ത വിദേശഫണ്ടിന്റെയും പെട്രോഡോളറിന്റെയും പിന്‍ബലത്തില്‍ സംഘടിതമതശക്തികള്‍ ഈ രാജ്യത്തോട് ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹങ്ങള്‍ക്ക് അറുതിവരുത്താന്‍ ഇതാവശ്യമാണ്.
തെറ്റായ മാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴൊക്കെ പല്ലുംനഖവും ഉപയോഗിച്ച് എതിര്‍ത്തവരാണ് ക്രൈസ്തവസഭകള്‍.
രാജ്യത്തിനുമുഴുവന്‍ ബാധകമായ മതപരിവര്‍ത്തന നിരോധന നിയമം നിലവില്വരാത്തതിന്റെ കാരണവുമിതാണ്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടെങ്കിലും അതിനെ മറികടക്കാനാണ് ക്രൈസ്തവസഭകള്‍ ശ്രമിക്കുന്നത്.
മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരം മുന്‍കൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയോടെ മതപരിവര്‍ത്തന നിരോധനിയമം കൊണ്ടുവന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ക്രൈസ്തവസഭകള്‍ക്കും അമേരിക്ക ഉള്‍പ്പെടെ പല പാശ്ചാത്യരാജ്യങ്ങള്‍ക്കും വെറുക്കപ്പെട്ടവനായത്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ആ മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. എന്നാല്‍ മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം മതംമാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ഒന്നിലധികം വിധികളിലൂടെ സുപ്രീംകോടതി തന്നെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെയൊക്കെ മറികടക്കാനാണ് ദളിത്്രൈകസ്തവര്ക്കും പട്ടികജാതി സംവരണം നല്‍കണമെന്ന ശുപാര്‍ശ രംഗനാഥമിശ്ര കമ്മീഷനെക്കൊണ്ട് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിവാങ്ങിച്ചത്.
മതംമാറ്റിയെടുത്ത കോടിക്കണക്കിന് പട്ടികജാതിക്കാര്‍ മടങ്ങിപ്പോകാതിരിക്കണം. സംവരണാനുകൂല്യം നഷ്ടമാകുമെന്നതിനാല്‍ പട്ടികജാതിക്കാര്‍ മതംമാറുന്നതിനുള്ള തടസ്സം നീങ്ങണം. ഇതിനായിരുന്നു മിശ്ര കമ്മീഷന് റിപ്പോര്‍ട്ട്. ഇത് നടപ്പാക്കിയെടുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിച്ച കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഹിന്ദുക്കളെ മതംമാറ്റുന്നതിന് കുടപിടിക്കുകയായിരുന്നു.
ആഗ്ര സംഭവത്തിന്റെപേരില്‍ ഇളകിയാടിയവര് ദേശീയതലത്തില്‍ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കനത്ത നിശ്ശബ്ദത പാലിച്ചു. ഹിന്ദുക്കളില്‍നിന്ന് ആരെ, എങ്ങനെ വേണമെങ്കിലും മതംമാറ്റാം. അത് മതസ്വാതന്ത്ര്യം, മൗലികാവകാശം! മതംമാറിപ്പോയ ഹിന്ദുക്കളില്‍ ഒരാള്‍ക്കും മടങ്ങിവരാന്‍ പക്ഷേ ഈ സ്വാതന്ത്ര്യവും അവകാശവുമില്ല!! ഈ നിലപാട് സ്വബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇതാണ് മതേതരത്വമെങ്കില് ആ മതേതരത്വം ഇനി ഹിന്ദുക്കള്ക്കുവേണ്ട.
തനിക്ക് അധികാരം ലഭിച്ചാല്‍ ആദ്യം മതപരിവര്‍ത്തനം നിരോധിക്കുമെന്ന് പറഞ്ഞ ഗാന്ധിജി അതേനാവുകൊണ്ടുതന്നെ പറഞ്ഞത് ഹിന്ദുക്കളില്‍നിന്ന് മതംമാറിപ്പോയവര്ക്ക് തിരിച്ചുവരാമെന്നും വരേണ്ടതുമാണ് എന്നായിരുന്നു. താന്‍ അവരെ ഹിന്ദുവിശ്വാസത്തിലേക്ക് പുനഃപ്രവേശിപ്പിക്കുമെന്നും ഗാന്ധിജി പ്രഖ്യാപിക്കുകയുണ്ടായി. മതപരിവര്‍ത്തനം ഒരു തെറ്റാകുമ്പോള്‍ മതപരാവര്‍ത്തനം തിരുത്താണ്. അതിനാല്‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മറ്റുമുള്ള മതപരിവര്‍ത്തനം ദേശീയതലത്തില്‍ നിയമംമൂലം നിരോധിക്കുമ്പോള്‍ തന്നെ മതപരാവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പരിപൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും വേണം. കാരണം അത് മതസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും പ്രശ്നമാണ്.
1976 ല്‍ മാത്രമാണ് മതേതരത്വം എന്ന വാക്ക് നമ്മുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് എന്നകാര്യം പലരും മറന്നുപോകുന്നുണ്ട്. ഇതിനുമുമ്പ് നൂറ്റാണ്ടുകളോളം ഒരുഭരണഘടനയുടെയും പിന്‍ബലമില്ലാതെ ഈ രാജ്യം മതേതരമായി നിലനിന്നിട്ടുള്ളതിന്റെ ബഹുമതി ഹിന്ദുക്കള്‍ക്കുള്ളതാണ്.
ഹിന്ദുക്കള്‍ക്കുള്ള മേല്‍കൈ എന്ന് നഷ്ടമാകുന്നുവോ അന്ന് ഈ രാജ്യം മതേതരമല്ലാതാകും. മതേതരത്വം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ മതപരിവര്‍ത്തനത്തെ നഖശിഖാന്തം എതിര്‍ക്കുകയും മതപരാവര്‍ത്തനത്തെ കലവറയില്ലാതെ സ്വാഗതം ചെയ്യുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: