തിരുവനന്തപുരം: മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കൈയാളുന്ന പൊതുമരാമത്തു ഓഫീസിനെതിരേ ഭരണമുന്നണി എംഎല്‍എ കെ.ബി.ഗണേഷ്കുമാര് ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് നിയമസഭ സ്തംഭിച്ചു. വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി. അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.
വിഷയത്തില്‍ വി.എസ്.സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഗണേഷിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. വ്യക്തതയില്ലാത്ത ആരോപണങ്ങളാണ് ഗണേഷ് ഉന്നയിച്ചത്. പൊതുമരാമത്ത് വകുപ്പിലെ പേഴ്സണല്‍ സ്റ്റാഫിനെതിരേ ഗണേഷ് തനിക്ക് പരാതി നല്‍കിയെന്ന വാദവും മുഖ്യമന്ത്രി തള്ളി. തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയിരുന്നെങ്കില്‍ അന്വേഷിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയ്ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പാര്‍ലമെന്റ് സീറ്റിന് കോഴ വാങ്ങിയ പാര്‍ട്ടിയാണ് സിപിഐയെന്നും ഇവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തപ്രമേയ നോട്ടീസ് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: