ചാരുംമൂട്(ആലപ്പുഴ): വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന 3570 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സ്പിരിറ്റ് സൂക്ഷിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് നൂറനാട് പാറ്റൂര്‍ ശ്രീവത്സത്തില്‍ ഷാജി (കുഞ്ഞുമോന്-45), സ്പിരിറ്റ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പാലമേല്‍ എരുമക്കുഴി കാവുംമ്പാട്ട് തെക്കേതില്‍ ബിജു (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് എക്സൈസ് ആലപ്പുഴ വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചത്. 35 ലിറ്ററിന്റെ 102 കന്നാസുകളില്‍ രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
25 വര്‍ഷം വിദേശത്ത് ജോലി ചെയ്തിരുന്ന ഷാജി രോഗബാധിതനായതിനെ തുടര്‍ന്ന തിരികെ നാട്ടില്‍ എത്തി ബേക്കറി നടത്തി വരികയായിരുന്നു. ഒരു കന്നാസ് സ്പിരിറ്റിന് 150 രൂപ വാങ്ങിയാണ് ഷാജി വീട്ടില്‍ സൂക്ഷിച്ചത്. കഴിഞ്ഞ രാത്രി പിക്കപ്പ് വാനിലാണ് സ്പിരിറ്റ് വീട്ടില്‍ എത്തിച്ചത്. പൊള്ളാച്ചിയില്‍ നിന്നുമാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ എക്സൈസിനോട് പറഞ്ഞു.
ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്താനാണ് ഇതു കൊണ്ടുവന്നതെന്നും ഇതിന് അഞ്ചരലക്ഷം രൂപ വിലമതിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പിടികൂടിയവരുടെ ഫോണ്‍ നമ്പരടക്കം പരിശോധിച്ചെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തത വരൂ.
സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ രാധാകൃഷ്ണന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജ്യോതിഷ്, മുഹമ്മദ് സുധീര്‍, വിന്‍സന്റ്, ജോര്‍ജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, അസി. കമ്മീഷണര്‍ മുരളീധരന് നായര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: