തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി. പാലക്കാട്, മലപ്പുറം എസ്.പിമാരെ സ്ഥലം മാറ്റി. പാലക്കാട് എസ്.പിയായി എസ്. മഞ്ജുനാഥിനെയും മലപ്പുറം എസ്.പിയായി ദേബേഷ് കുമാര്‍ ബെഹ്റയെയും നിയമിച്ചു. ഇരുവരും പോലീസ് ആസ്ഥാനത്ത് എഐജിമാരാണ്. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള പ്രത്യേക കമാന്‍ഡോ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥനാണ് മഞ്ജുനാഥ്. നേരത്തെ മഞ്ജുനാഥിനെ മാറ്റിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിലവിലുള്ള എസ്.പിമാര്‍ക്ക് പകരം നിയമനം നല്‍കിയിട്ടില്ല.
വയനാട്ടിലെ വെള്ളമുണ്ട കോളനിയില്‍ പൊലീസിന് നേരെ വെടിവെച്ചത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അവിടെ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് വിഭാഗത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. പൊലീസും തിരിച്ചു വെടിവച്ചു. ആളപായം ഉണ്ടായില്ലെങ്കിലും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയിലെ ട്രൈ ജംങ്ഷനില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.
അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ചേര്‍ന്ന് മാവോയിസ്റ്റ് വേട്ടയ്ക്ക് വന്സജ്ജീകരണങ്ങള് ഒരുക്കിയിട്ടുണ്ടെന്നും ഏതുതരത്തിലുള്ള പ്രതിരോധം നേരിടാനും ടീം തണ്ടര്‍ബോള്‍ട്ട് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ നീറ്റാജലാറ്റിന്‍ കമ്പനി ഓഫീസ് തകര്‍ത്തത് മാവോയിസ്റ്റുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ട്. സുരക്ഷാകാര്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: