തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാന പോലീസ് സജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വയ്ക്തമാക്കി. മാവോയിസ്റ്റ് വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും.
മാവോയിസ്റ്റുകളെ നേരിടാന്‍ ആവശ്യമായ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ തണ്ടര്‍ബോള്‍ട്ടിനെ തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്നും ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മാവോയിസ്റ്റു ആക്രമണം സംബന്ധിച്ച പ്രശ്നം ചോദ്യോത്തരവേളയില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ സര്‍ക്കാര്‍ കൈക്കള്ളുന്ന നടപടികളെല്ലാം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ചെന്നിത്തല വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം വയനാട് വെള്ളമുണ്ടയില്‍ തണ്ടര്ബോള്ട്ടിന് നേരെ ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചു. അഞ്ച് വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. മാവോയിസ്റ്റുകളെ ശക്തമായി അമര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു. പ്രദേശം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണെന്നും ഏത് സാഹചര്യത്തെയും നേരിയാന്‍ സജ്ജമാണെന്നും ചെന്നിത്തല അറിയിച്ചു.
വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ട് സേനയ്ക്കു നേരെ ആക്രമണം നടത്തിയത് എട്ടംഗ മാവോയിസ്റ്റ് സംഘമാണെന്ന് കണ്ണൂര്‍ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് സ്ഥിരീകരിച്ചു. മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് കരുതുന്ന തൊപ്പിയും വസ്ത്രങ്ങളും കണ്ടെത്തിയതായും ഡി.ഐ.ജി പറഞ്ഞു. ഇന്ന് നടത്തിയ പരിശോധനയില്‍ എ കെ 47 തോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
വനാന്തര്‍ഭാഗത്ത് മാവോയിസ്റ്റുകളുണ്ടെന്ന് സംശയിക്കുന്നതായും ഡി.ഐ.ജി പറഞ്ഞു. കണ്ണൂര്‍, വയനാട്, കോഴിക്കോട് വനമേഖലയില്‍ കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിക്കും. ഈ മേഖലകളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഇന്നും ഏറ്റുമുട്ടല്‍ ഉണ്ടായി. വയനാട്-കുറ്റ്യാടി വനമേഖലയില്‍ വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇത് ആദ്യമായാണ് കേരളത്തില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: