ന്യൂദല്‍ഹി: ഫിനാന്‍സ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപത്തിയേഴുകാരിയെ മാനഭംഗപ്പെടുത്തിയ ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ ശിവ്കുമാര്‍ യാദവാണ് (32) അറസ്റ്റിലായത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്നു യാദവ് ഇന്ന് പുലര്‍ച്ചെയാണ് പോലീസിന്റെ പിടിയിലായത്. സൗത്ത് ദല്‍ഹിയിലെ വസന്ത് വിഹാറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയെ ശനിയാഴ്ച രാത്രി ടാക്സി ഡ്രൈവര്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
രാത്രി 9.30 ന് ദല്‍ഹിയിലെ ഇന്റര്ലോക്കിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ടാക്സി വിളിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത്. യാത്രാമധ്യേ ഉറങ്ങിപ്പോയ യുവതി ഉണര്‍ന്നപ്പോള്‍ വാഹനം വിജനമായ സ്ഥലത്ത് നിറുത്തിയിരിക്കുന്നതായി മനസിലാക്കി.
ഉടന്‍ നിലവിളിച്ച് ആളെക്കൂട്ടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയെ അവരുടെ താമസ സ്ഥലത്ത് കൊണ്ട്ചെന്നാക്കിയ ശേഷം ഡ്രൈവര്‍ കടന്നു കളയുകയായിരുന്നു. ടാക്സിയുടെ നമ്പര്‍ യുവതി മൊബൈല്‍ കാമറയില്‍ പകര്‍ത്തി പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാദവ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: