ശസ്തനായ നിയമജ്ഞന് എന്നതിലുപരി കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ,സാംസ്കാരിക ജീവിതത്തില്‍ സജീവ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍. മൂല്യങ്ങളില്‍ മുറുകെ പിടിച്ചു ജീവിച്ച അദ്ദേഹം തികഞ്ഞ വികസന വാദിയായിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ വരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. അതിനായി നരേന്ദ്രമോദിക്ക് എല്ലാപിന്തുണയും അദ്ദേഹം നല്കി. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ തന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിക്കാനും കൃഷ്ണയ്യര്‍ തയ്യാറായി.
മോദിയെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പലരും കുറ്റപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഉണ്ടായ വികസനത്തിനാണ് കൃഷ്ണയ്യര്‍ പ്രാമുഖ്യം നല്‍കിയത്. നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങളെ പലഘട്ടത്തിലും എതിര്‍ക്കാനും കൃഷ്ണയ്യര്‍ മടിച്ചിരുന്നില്ല.
ആധുനിക ഇന്ത്യയുടെ നിയമ ശില്പികളില് പ്രമുഖസ്ഥാനമാണ് കൃഷ്ണയ്യര്ക്കുള്ളത്. നിയമങ്ങള്‍ക്ക് മാനുഷിക മുഖമുണ്ടാകണമെന്നും അത് എല്ലാവര്ക്കും ഒരുപോലെ പ്രാപ്യമാകണമെന്നുമാണ് അദ്ദേഹം ശഠിച്ചിരുന്നത്. പാവപ്പെട്ടവര്‍ക്ക് നിയമ സംവിധാനത്തെ സമീപിക്കുന്നതിനുതകുന്ന തരത്തില്‍ നിരവധി ഇടപെടലുകള്‍ അദ്ദേഹം നടത്തിയത് പ്രശസ്തമാണ്.
കൃഷ്ണയ്യരുടെ വേര്‍പാട് നിയമമണ്ഡലത്തിനുപരി, കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിന് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഏതു പ്രശ്നങ്ങളിലും നീതിയുടെ പക്ഷത്തു നിന്ന് ഒരു നിലപാട് പ്രഖ്യാപിക്കാനും അത് പൊതു സമൂഹത്തിന് ഉചിതമാക്കുന്നതിനും കൃഷ്ണയ്യര്‍ക്ക് കഴിവുണ്ടായിരുന്നു.
പണമില്ലാത്തതിനാല്‍ ആര്‍ക്കും നിയമസഹായം കിട്ടാതാകരുതെന്ന് കൃഷ്ണയ്യര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം ലോ കമ്മീഷന് അംഗമായിരിക്കുമ്പോഴാണ് പാവങ്ങള്‍ക്ക് നിയമസഹായം എന്ന ആശയം നടപ്പിലാക്കിയത്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് ഇന്നും നിയമസഹായം ലഭിക്കുന്നത് കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ്. അദ്ദേഹത്തിന്റെ വിധിപ്രസ്താവനകളില്‍ പ്രശസ്തമായതാണ് തടവുകാര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നത്. ഇത് ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
ജുഡീഷ്യറിയിലും ലെജിസ്ലേച്ചറിലും എക്സിക്യൂട്ടീവിലും കൃഷ്ണയ്യറുടെ ഇടപെടല്‍ സജീവമായിരുന്നു. ഈ മൂന്ന് മേഖലയിലും അദ്ദേഹത്തിനു പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടായി.
1957 ലെ ഇ.എം.എസ് സര്‍ക്കാരില്‍ ആഭ്യന്തരം, നിയമം, ജയില്‍, ഇറിഗേഷന്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന കാലത്ത് നിയമ, പോലീസ്, ജയില്‍ വകുപ്പില്‍ പുരോഗമനപരമായ പല പരിഷ്കാരങ്ങളും അദ്ദേഹം വരുത്തി.
ജയിലുകളിലെ പരിഷ്കാരത്തിന് നൂതനമായ പല പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു. തടവുകാരന് ജയിലില്‍ ചെയ്യുന്ന ജോലിക്ക് കൂലി ഏര്‍പ്പെടുത്തിയതും തടവുകാരുടെ വേഷം മാനുഷിക തലത്തില്‍ നിന്നുകൊണ്ട് പരിഷ്കരിച്ചതും കൃഷ്ണയ്യരെന്ന മന്ത്രിയുടെ പദ്ധതികളായിരുന്നു. പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരനോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്ക് ഇരിപ്പിടം നല്‍കണമെന്നും ആദ്യമായി നിര്‍ദ്ദേശിച്ചത് കൃഷ്ണയ്യരാണ്.
കേസുകള്‍ക്കായി കോടതികളില്‍ ഹാജരാകുന്നതിന് വക്കീലന്മാര് വന്‍തുക പ്രതിഫലം വാങ്ങിയിരുന്ന കാലത്ത് കൃഷ്ണയ്യര്‍ പാവപ്പെട്ടവരുടെ കേസുകള്‍ വാദിച്ചിരുന്നത് പ്രതിഫലം വാങ്ങാതെയായിരുന്നു. കോടതിയില്‍ നിന്നുള്ള കമ്മീഷനുകള്‍ക്കും മറ്റും അദ്ദേഹം പോയിരുന്നതും പ്രതിഫലം വാങ്ങാതെയാണ്.
കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ കൃഷ്ണയ്യര്‍ കാലങ്ങളായി നടത്തിവരുന്ന ഇടപെടലുകള്‍ ഏതെങ്കിലും പക്ഷത്തു നിന്നുകൊണ്ടുള്ളതായിരുന്നില്ല. മനുഷ്യപക്ഷത്തു ചേര്‍ന്നു നിന്നാണ് അദ്ദേഹം ജീവിച്ചത്.
സംഗീതത്തിലും കലയിലും സാഹിത്യത്തിലുമെല്ലാം താല്പര്യവും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹം ആ മേഖലകളിലും തന്റെ ഇടപെടല്‍ നടത്തി. തികഞ്ഞ ആത്മീയവാദിയായിരുന്ന കൃഷ്ണയ്യര്‍ തന്റെ ജീവിതത്തിലുടനീളം നീതിയുടെ പക്ഷം ചേര്‍ന്നുപ്രവര്‍ത്തിച്ചു. കൃഷ്ണയ്യരുടെ വേര്‍പാട് നമ്മുടെ സമൂഹത്തിന്റെയാകെ അപരിഹാര്യമായ നഷ്ടമാകുന്നത് അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: