ന്യൂദല്‍ഹി: അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ ആഗോളപട്ടികയില്‍ ഭാരതത്തിന്റെ നില മെച്ചപ്പെട്ടു. 175 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞവര്‍ഷം 94-ാം സ്ഥാനത്തായിരുന്ന ഭാരതം ഇക്കുറി 85-ാമതേക്ക് ഉയര്‍ന്നതായി ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ (ടിഐഐ) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ രാജ്യങ്ങളിലെ അഴിമതി പരിശോധിച്ച് അവസ്ഥയും സ്ഥാനവും വിലയിരുത്തുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് ടിഐഐ. അഴിമതി നിര്‍മ്മാര്‍ജനം ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികളും സദ്ഭരണത്തിനുള്ള തീവ്രശ്രമങ്ങളുമാണ് ഭാരതത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭാരതത്തിന്റെ സ്കോര്‍ രണ്ടു പോയന്റ് (38) ഉയര്‍ന്നു. അങ്ങനെ സ്ഥാനം 94ല്‍ നിന്ന് 85 ആയി. പുതുക്കിയ സൂചിക പ്രകാരം അഴിമതി ഏറ്റവും കുറവുള്ള രാജ്യം ഡെന്മാര്ക്കാണ്, അവരുടെ സ്കോര്‍ 92. അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യം സൊമാലിയയും. നമ്മുടെ അയല്‍ക്കാരില്‍ മിക്കവരും അഴിമതിയില്‍ ഒട്ടുംമോശക്കാരല്ല. ചൈനയ്ക്ക് നൂറാം സ്ഥാനമുണ്ട്. കഴിഞ്ഞതവണ അവര്‍ 80-ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാനും നേപ്പാളും 126-ാമതുണ്ട്; ബംഗ്ലാദേശ് 145-ാം സ്ഥാനത്തും. അഫ്ഗാനിസ്ഥാന് 172-ാമത് നിലകൊള്ളുന്നു.
എന്നാല്‍ ഭൂട്ടാനില്‍ അഴിമതി കുറവാണ്, അവരുടെ ഇടം 30. ശ്രീലങ്ക ഭാരതത്തിനൊപ്പം 85-ാം സ്ഥാനത്തുണ്ട്. ലോക സാമ്പത്തിക ഫോറം, വേള്‍ഡ് ജസ്റ്റീസ് പ്രോജക്ട് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് അഴിമതി സൂചിക നിര്‍ണ്ണയിക്കുന്നത്. അഴിമതി, കൈക്കൂലി തുടങ്ങിയവയുടെ കാര്യത്തില്‍ ഭാരതത്തിലെ അവസ്ഥ മാറിവരികയാണെന്നു ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു. പൊതുമേഖലയിലെ അഴിമതി കുറയുന്നതായി വേള്‍ഡ് ജസ്റ്റിസ് പ്രോജക്ട് ഡേറ്റയും സൂചിപ്പിക്കുന്നു.
വിശകലനത്തിനുവേണ്ട വിവരങ്ങള്‍ സര്‍ക്കാര്‍ മാറുന്നതിനു മുന്‍പ് എടുത്തതാണ്. അതിനാല്‍ ഇതു നേരിട്ടുള്ള പ്രതിഫലനം ആയിരിക്കണമെന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എന്നാല്‍ ഭാരതത്തിന്റെ ഈ വര്‍ഷത്തെ സ്ഥാനം കണക്കാക്കാന്‍ ഭരണം, ബിസിനസ് എന്നിവ വിശകലനം ചെയ്യുന്ന ബെര്ട്ടെല്സ്മാന് ഫൗണ്ടേഷന്, ലോകബാങ്ക് തുടങ്ങിയ ഒമ്പത് സ്വതന്ത്ര കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റാകളും സ്വീകരിച്ചിട്ടുണ്ട്. പൊതുമേഖലയിലെ അഴിമതിയെപ്പറ്റിയുള്ള വിവരങ്ങളും ഇവരില്‍ നിന്നും ശേഖരിച്ചവയില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: