ന്യൂദല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ സംസ്കൃതം മൂന്നാംഭാഷയാക്കുന്നതിനു പകരം അധികഭാഷയായി പഠിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം.
ജര്‍മ്മന്‍ഭാഷ മൂന്നാം ഭാഷയായി തുടരട്ടെയെന്നും സംസ്കൃതത്തെ അധികഭാഷയാക്കി പഠിപ്പിക്കണമെന്നും ജസ്റ്റിസ് അനില്‍ ആര് ദവെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി പറഞ്ഞു.
മൂന്നാം ഭാഷയായി സംസ്കൃതം പഠിക്കണമെന്നാണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ജര്‍മ്മന്‍ ഭാഷയ്ക്ക് പകരം സംസ്കൃതം മൂന്നാം ഭാഷയാക്കുന്നതിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
തുടക്കക്കാര്‍ക്ക് വേണ്ടിയുള്ള സരളമായ സംസ്കൃത പാഠങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമ്മര്ദ്ദത്തിനടിപ്പെടേണ്ടതൊന്നും ഇതിലില്ലെന്നുമാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിലപാട്.
ജര്‍മ്മന്‍ ഭാഷയെ അധിക ഭാഷയായി പരിഗണിക്കുമെന്നും കേന്ദ്രീയ വിദ്യാലയ കമ്മീഷണര്‍ കോടതിയില്‍ നിലപാടറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: