ന്യൂദല്‍ഹി: അത്യന്താപേക്ഷിത, ജീവന് രക്ഷാമരുന്നുകളുടെ ദേശീയ ലിസ്റ്റ് പുനഃപരിശോധിക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി ജെ. പി. നദ്ദ ലോക്സഭയില്‍ വ്യക്തമാക്കി. ഇതിനായി കഴിഞ്ഞ മെയ്മാസത്തില്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയുണ്ടായി. ഈ കമ്മറ്റി ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1940ലെ ഡ്രഗ്സ് കോസ്മെറ്റിക് ആക്ടില്‍ അത്യന്താപേക്ഷിതമരുന്നുകള് ജീവന് രക്ഷാമരുന്നുകള്‍ എന്നിവയെക്കുറിച്ച് നിര്‍വ്വചിച്ചിരുന്നില്ല. എന്നാല്‍ 2011 അത്യന്താപേക്ഷിത മരുന്നുകളുടെ ഒരു ലിസ്റ്റ് (നാഷണല്‍ ലിസ്റ്റ് ഓഫ് എസ്സെന്‍ഷ്യല്‍ മെഡിസിന്‍സ്-എന്‍എല്‍ഇഎം) ഉണ്ടാക്കിയിരുന്നു. ഇതില്‍ 348 അത്യന്താപേക്ഷിക മരുന്നുകളാണ് ഉള്ളത്.
സംസ്ഥാന ഡ്രഗ് കണ്ട്രോള് അഡ്മിനിസ്ട്രേഷന്റെ മാസ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് കുറവുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കന്നത്. എച്ച്എസ്എ മരുന്നിന്റെ കുറവുണ്ടെന്ന് കാണിച്ച് ദല്‍ഹിയില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അത്യന്താപേക്ഷിത മരുന്നുകളുടെ ഉത്പാദനം, ഇറക്കുമതി, വിതരണം എന്നിവ സംബന്ധിച്ച് സപ്തംബര്‍ 9ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കുറവുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പ്വരുത്തുന്നതിനുള്ള നടപടികളും ഇതില്‍ വിവരിക്കുന്നുണ്ട്. മരുന്നു ഉത്പ്പാദകരും വിതരണക്കാരും ഇറക്കുമതിക്കാരും ഏതെങ്കിലും തരത്തില്‍ വീഴ്ചകള്‍ വരുത്തിയാല്‍ നടപടിയെടുക്കുന്നതിനുള്ള വകുപ്പുകളും 1955ലെ എസന്‍ഷ്യല്‍ കമ്മോഡിററീസ് ആക്ടില്‍ വ്യവസ്ഥചെയ്യുന്നുണ്ടന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: