തിരൂര്‍: നിളയെ വീണ്ടെടുക്കാം, പുതിയ ചരിത്രം രചിക്കാം,,, പറയുന്നത് കേരളത്തിലെ യുവതലമുറയുടെ പ്രതിനിധികള്‍. തിരൂരിലെ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് മത്സരത്തിലാണ് നിളയെ വീണ്ടെടുക്കാന്‍ എന്തുചെയ്യാം എന്നു വിദ്യാര്‍ത്ഥികള്‍ കാണിച്ചുതരുന്നത്. ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് എച്ച്എസ്എസ്സിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനികളായ സി. അനഘയും ആതിര സുരേഷുമാണ് പദ്ധതി അവതരിപ്പിക്കുന്നത്.
അനിയന്ത്രിതമായ മണലെടുപ്പാണ് ഭാരതപ്പുഴയുടെ നാശത്തിന് കാരണമാകുന്നത്. ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെയും ചെറുതുരുത്തി പഞ്ചായത്തിലും പെട്ട നൂറോളം വീടുകളില്‍ സര്‍വ്വേ നടത്തി. പുഴയുടെ എട്ടു ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണല്‍ സാമ്പിളുകള്‍ 18 തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. പുഴയിലെ മണല്‍ മണ്ണായി മാറികൊണ്ടിരിക്കുകയാണെന്നും ഇതാണ് പുഴയില്‍ പുല്‍ച്ചെടികള്‍ വളരാന്‍ കാരണമാകുന്നതെന്നും ഇവര്‍ കണ്ടെത്തി.
പുല്‍ച്ചെടികള്‍ വളരുന്നത് പുഴയുടെ ഒഴുക്കിനെ ബാധിക്കുന്നു. അത് പുഴ നശിക്കുന്നതിനും കാരണമാകുന്നു. പുഴയിലെ ജൈവ സമ്പത്തിന്റെ നാശത്തിനും ഇതു കാരണമാകുന്നുവെന്നും പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തി. കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡിലെ ഡോ. ബിജുകുമാര്‍, സിഡബ്ല്യുആര്‍ഡിഎമ്മിലെ ഡോ. സുകുമാരന്‍ എന്നിവരടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങളും പ്രൊജക്ടിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നു.
പുഴയുടെ വീണ്ടെടുപ്പിന് നിയന്ത്രണങ്ങള്‍ മാത്രമല്ല മനുഷ്യരുടെ ജീവിത രീതിതന്നെ മാറേണ്ടതുണ്ടെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
ജൈവസംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, തോടുകള്‍, ചാലുകള്‍ എന്നിവയുടെ പുനരുദ്ധാരണം, പുല്‍ക്കാടുകളുടെ നിര്‍മ്മാര്‍ജ്ജനം, താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുക, മുളയും മറ്റും പുഴയോരത്ത് വെച്ചുപിടിപ്പിക്കുക തുടങ്ങിയവ പ്രധാന നിര്‍ദ്ദേശങ്ങളാണ്. മണല്‍ഖനനം നിയന്ത്രിക്കുന്നതിനൊപ്പം മണല്‍ സെന്‍സസ് നടത്തുക, റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ കൂടുതല്‍ കാര്യക്ഷമമായ വിനിയോഗം, സാന്‍ഡ് ഹോളി ഡെ ആചരിക്കുക എന്നിവയും മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളാണ്. ഇനിയും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിള ഒരു ഓര്മ്മമാത്രമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: