കൊല്ലം: മൊബൈല്‍ മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസുകാരെ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കൊട്ടാരക്കര സ്വദേശി രാജേന്ദ്രനെ മര്‍ദിച്ചുകൊന്ന കേസില്‍ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ െ്രെകംസ്ക്വാഡ് പൊലീസുകാരായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
രാജേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, കുറ്റംസമ്മതിക്കാനായി തടഞ്ഞുവെച്ച് മര്‍ദിക്കല്‍ എന്നീ കുറ്റങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടൈത്തിയിരുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തിയതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
ജയകുമാര്‍ കൊല്ലം സിറ്റി ഡിസിആര്ബിയിലും വേണുഗോപാല്‍ ഇരവിപുരം സിഐ ഓഫിസിലും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ്. സംഭവം നടക്കുമ്പോള്‍ കൊല്ലം ഈസ്റ്റ് സിഐ ഓഫിസിലെ ക്രൈം സ്ക്വാഡിലായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗിയുടെ മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടാണു ലോഷന്‍ വിതരണ കമ്പനി പ്രതിനിധിയായ രാജേന്ദ്രനെ 2005 ഏപ്രില്‍ ആറിനു കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന് വളപ്പിലെ പൊലീസ് മ്യൂസിയത്തില്‍ കൊണ്ടു പോയി ചോദ്യം ചെയ്യുന്നതിനിടെ മൂന്നാംമുറ പ്രയോഗിച്ചപ്പോള്‍ രാജേന്ദ്രന് മരിച്ചെന്നാണു പ്രോസിക്യൂഷന് കേസ്.
ലോക്കപ്പില്‍ നിന്നു രാജേന്ദ്രനെ മ്യൂസിയത്തിലേക്കു കൊണ്ടുപോയതും വൈകിട്ട് അവശനിലയില്‍ തിരിച്ചെത്തിച്ചതും പ്രതികളായിരുന്നു. വൈകിട്ടോടെ മരിച്ച നിലയിലാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും മുതുകത്തുമേറ്റ പതിനഞ്ചോളം മുറിവുകള്‍ മരണകാരണമായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പി. രഘുവര്മയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് ഭാഗത്തു നിന്നു വിസ്തരിച്ച 37 സാക്ഷികളില്‍ 34 പേര് പോലീസുകാരായിരുന്നു. ഇതില്‍ അഞ്ചു പോലീസുകാര്‍ വിചാരണയ്ക്കിടെ കൂറുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: