തിരുവനന്തപുരം: പിഎസ്സി നിയമനം അട്ടിമറിക്കാന്‍ മത്സ്യഫെഡ് നടത്തിയ ശ്രമത്തിന് തിരിച്ചടി. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമന ഉത്തരവ് നല്‍കേണ്ടതില്ലെന്ന മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം റദ്ദാക്കാന്‍ ഫിഷറീസ് വകുപ്പ് ഉത്തരവിട്ടു.
റാങ്ക് ലിസ്റ്റിലുള്ള അഡൈ്വസ് മെമ്മോ നല്കിയ ഉദ്യോഗാര്‍ത്ഥികളുടെ നിയമനനടപടികള്‍ വേഗത്തിലാക്കാന്‍ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചാലുടന്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്ന് മത്സ്യഫെഡ് എംഡി കിഷോര്‍കുമാര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഉറപ്പുനല്‍കി.
19 വര്‍ഷം മുമ്പ് പിഎസ്സി വഴി നിയമനങ്ങള്‍ നടത്താന്‍ ഉത്തരവായിട്ടും മത്സ്യഫെഡില്‍ പിന്‍വാതില്‍ വഴിയാണ് നിയമനങ്ങള്‍ നടത്തുന്നതെന്ന വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോര്‍ട്ട് ചെയ്ത 49 ഒഴിവുകളില്‍ പിഎസ്സിയുടെ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള 24 പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കേണ്ടതില്ലെന്ന് മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരെ ഇന്നലെ റാങ്ക്ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തി. മത്സ്യഫെഡ് എംഡിയെ ഉദ്യോഗാര്‍ത്ഥികള്‍ മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരത്തോടെ സര്‍ക്കാര്‍ നിര്‍ദ്ദേശം എംഡി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: