കാസര്‍കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍ അഗതി മന്ദിരങ്ങളിലെ വിവിധ തസ്തികകളിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം തടസ്സപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന് പറഞ്ഞു.
മിക്ക ജില്ലകളിലെയും മേല്‍പ്പറഞ്ഞ നിയമനങ്ങളില്‍ എംപ്ലോയ്മെന്റില്‍ നിന്നുള്ളവരെ പരിഗണിക്കുന്നില്ലെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദം അതാത് അഗതിമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമാകുന്നുവെന്നുമുള്ള പരാതികളെ മൂന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്നും രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല മിക്ക ജില്ലകളിലും അഗതിമന്ദിരങ്ങളിലേയ്ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും പരാതിയുണ്ടായിരുന്നു. തെറ്റായ രീതിയില്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട നമ്പറുകള്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതായും ആരോപണമുയര്‍ന്നു. പല ആവശ്യങ്ങള്‍ക്കും അഗതിമന്ദിരങ്ങളിലേക്ക് വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതുമൂലം കേന്ദ്രങ്ങളില്‍ നേരിട്ട് പോകേണ്ട സ്ഥിതിയായിരുന്നു. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്നും, വെബ്സൈറ്റുകളിലെ നമ്പറുകള്‍ പരിശോധിച്ച് പുതിയ നമ്പറുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും വി.എന്‍.ജിതേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: