ആലപ്പുഴ: സിപിഎമ്മിലെ കടുത്ത വിഭാഗീയതയില്‍ പാര്‍ട്ടി ആചാര്യനും സ്ഥാപക നേതാവുമായ പി. കൃഷ്ണപിള്ളയ്ക്ക് പോലും രക്ഷയില്ല. സിപിഎമ്മിലെ വിഭാഗീയതയാണ് മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിസ്ഥാനത്തുള്ള എല്ലാവരും വിഎസ്-ഐസക് പക്ഷത്തുള്ളവരാണ്. വിമതനീക്കം നടന്ന കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തോടുള്ള കടുത്ത എതിര്‍പ്പാണ് സ്മാരകം തകര്ക്കാനിടയാക്കിയത്.
സ്മാരകം കത്തിച്ച അടുത്തദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന നേതാവാണ് കേസിലെ ഒന്നാംപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ലതീഷ് ബി.ചന്ദ്രന്. സ്മാരകം നിലനില്‍ക്കുന്ന കണ്ണര്‍കാട്ടെ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഇപ്പോഴത്തെ ലോക്കല്‍ കമ്മറ്റി അംഗവുമാണ് രണ്ടാംപ്രതി പി. സാബു. കണ്ണര്‍കാട്ടെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ദീപു. സംഭവത്തില്‍ ആദ്യം പോലീസില്‍ പരാതിനല്കിയതും ദീപുവായിരുന്നു. മറ്റു രണ്ടുപ്രതികളായ രാജേഷ് രാജനും പ്രമോദും കണ്ണര്‍കാട്ടെ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്.
പ്രദേശവാസിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആര്. നാസറിനോടുള്ള വിദ്വേഷമാണ് സ്മാരകം തകര്‍ക്കലില്‍ കലാശിച്ചത്. ലതീഷിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. സിപിഎം നിയന്ത്രണത്തിലുള്ള കണ്ണര്‍കാട്ടെ ജ്വാല വായനശാലയുടെ ഉദ്ഘാടനത്തിന് വി.എസ്. അച്യുതാനന്ദനെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും അക്രമത്തിന് കാരണമായി.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത് സിപിഎം നേതാക്കള്‍ അറിയാതെ സ്മാരകത്തിന് നേരെ അക്രമം നടക്കില്ലെന്ന് ഉറപ്പായിരുന്നു. മുന്‍ ഏരിയ സെക്രട്ടറി അന്തരിച്ച സി.കെ. ഭാസ്ക്കരന്റെയും മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. പളനിയുടെ മൊഴികളും കേസന്വേഷണത്തിന് നിര്‍ണായകമായതായി ക്രൈംബ്രാഞ്ച് പറയുന്നു.
അതിനിടെ മുഖംരക്ഷിക്കാന്‍ സിപിഎം നീക്കം തുടങ്ങി. സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റിയംഗം പി.സാബു, പാര്‍ട്ടിഅംഗമായ പ്രമോദ് എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: