തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി വന്ന് ചത്ത പക്ഷികളില്‍ കണ്ടെത്തിയത് മനുഷ്യരിലേക്ക് പടരാവുന്ന എച്ച്5എന്‍1 വൈറസാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് പൊതുവേ അപകടം കുറഞ്ഞ വൈറസാണെ്ന്നും കണ്ടെത്തിയിട്ടുണ്ട്.ഇതേ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മനുഷ്യര്‍ക്ക് ഈ വൈറസിനെതിരെ പ്രതിരോധ ശേഷി കുറവാണെന്നാണ് വിശദീകരണം. 1997 ല്‍ ഹോങ്കോങ്ങിലും 2003ലും ഈ വര്‍ഷവും ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിച്ചത് ഈ വൈറസുമൂലമുള്ള പക്ഷിപ്പനിയായിരുന്നു.
ജില്ലയിലെ പക്ഷിപ്പനി പ്രതിരോധിക്കാന്‍ കൂടുതല്‍ ഉപകരണങ്ങളെത്തി. ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെ ആരംഭിച്ചു. 500 പിപിഎ (പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്സ്) ഉപകരണങ്ങളാണ് ദല്‍ഹിയില്‍ നിന്ന് ബുധനാഴ്ച വൈകീട്ട് ആലപ്പുഴയിലെത്തിയത്. കുട്ടനാട്ടിലും പരിസരങ്ങളിലും രോഗലക്ഷണം കാണിക്കുന്ന താറാവുകളുള്പ്പെടെയുള്ളവരെ രാവിലെ മുതല്‍ കൊന്ന് ചുട്ടെരിക്കാനാരംഭിച്ചിട്ടുണ്ട്. പുറക്കാട്, അമ്പലപ്പുഴ വടക്ക്, ഭഗവതിപ്പാടം, ചെമ്പുപുറം, തലവടി തുടങ്ങിയ പ്രദേശങ്ങളിലെ താറാവുകളെയാണ് കൊല്ലുന്നത്.
1,500 പിപിഎ കൂടി വ്യാഴാഴ്ച എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃഗസംരക്ഷ വകുപ്പിന്റെ 10 സ്ക്വാഡുകളെ പിപിഎയുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. രോഗം കണ്ടെത്തുന്ന പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രോഗലക്ഷണം കാണിക്കുന്ന താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളെ കൊല്ലാനാണ് തീരുമാനം.
താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ താറാവുകളെ കൊല്ലുന്നതിനെതിരെ ഒരു വിഭാഗം രംഗത്തു വന്നതിനെത്തുടര്‍ന്നാണ് കളക്ടര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: