ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയത്തിലേക്ക്. രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസമായിട്ടും മുറപോലെ യോഗങ്ങള്‍ നടത്തുകയും, പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നതല്ലാതെ പ്രതിരോധ നടപടികള്‍ക്ക് ആക്കംകൂട്ടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ ഗതികെട്ട പൊതുജനം ഒടുവില്‍ താറാവുകളെ കൊന്ന് കത്തിക്കാന്‍ തുടങ്ങി. പ്രതിരോധ മരുന്ന് പോലും കഴിക്കാതെ മറ്റു സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് പുറക്കാട് പഞ്ചായത്തില്‍ നാട്ടുകാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്ന് കത്തിച്ച് തുടങ്ങിയത്.
ആരോഗ്യ വകുപ്പ് , മൃഗ സംരക്ഷണ വകുപ്പ് അധികൃതരെ മണിക്കൂറുകള്‍ കാത്തിരുന്ന് മടുത്ത ശേഷമാണ് ഗ്ലൗസുകളും മാസ്ക്കുകളും മാത്രം ധരിച്ച് നാട്ടുകാര്‍ താറാവുകളെ കൊന്ന് കത്തിച്ചത്. നേരത്തെ പക്ഷിപ്പനി ബാധിച്ച് പാടശേഖരങ്ങളിലും മറ്റും ചത്തുകിടന്ന താറാവുകളെയും നാട്ടുകാരാണ് പെട്രോളും വിറകും ഉപയോഗിച്ച് കത്തിച്ചത്. ഒടുവില്‍ നാണക്കേടിലായആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി താറാവുകളെ കത്തിക്കാന്‍ ആരംഭിച്ചു. ഗ്ലൗസുകളും മാസ്ക്കുകളും ശരീരമാസകലം മൂടുന്ന പ്രത്യേക വസ്ത്രങ്ങളും ധരിച്ചാണ് ഉദ്യോഗസ്ഥര്‍ താറാവുകളെ കത്തിക്കാന്‍ എത്തിയത്.
ചൊവ്വാഴ്ച വളര്‍ത്തു പക്ഷികളെ കൊന്നു കത്തിച്ച് തുടങ്ങുമെന്നായിരുന്നു അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. ഒടുവില്‍ ഇന്നലത്തേക്ക് മാറ്റി. പ്രതിരോധ മരുന്നും ആവശ്യത്തിന് സ്ക്വാഡും ഇല്ലെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് താറാവുകളെ കൊല്ലുന്നത് ഇന്നത്തേക്ക് മാറ്റാനായി ശ്രമം. എന്നാല്‍ പൊതുജനം താറാവുകളെ കൊന്നു തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറക്കം വിട്ടുണരുകയായിരുന്നു.
ചെന്നിത്തല സ്വദേശിയായ തോമസ് എന്നയാളുടെ താറാവുകളാണ് പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മലയില്‍ത്തോട് തെക്ക് പാടശേഖരത്തു കൂട്ടത്തോടെ ചത്തുകൊണ്ടിരിക്കുന്നത്. എടത്വയില്‍ 300 താറാവുകള്‍ കൂടി ചത്തു. ഇതോടെ ജനങ്ങള്‍ ഭീതിയിലായി. മൃഗസംരക്ഷണ വകുപ്പ് അധികൃതരെ പഞ്ചായത്ത് അധികൃതര്‍ സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ താറാവുകളെ കൊന്ന് കത്തിക്കുകയായിരുന്നു.
പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയിലെ 2,88,527 താറാവുകളെയും കോഴികളെയും കൊന്നൊടുക്കുന്നതിനായിരുന്നു തീരുമാനം. ഇത് എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പൊതുജനങ്ങളെയും ജനപ്രതിനിധികളെയും കര്‍ഷകരെയും വിശ്വാസത്തിലെടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ചത്ത താറാവുകളെ ഇന്നലെ എടുത്തതും ചിതയൊരുക്കി കത്തിച്ചതും ശരിയായ മാര്‍ഗമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നതു പോലെ ആള്പ്പാര്പ്പില്ലാത്തിടത്ത് വലിയ കുഴികള്‍ എടുത്ത് പക്ഷിപ്പനി ബാധിച്ച താറാവുകളെ കുഴിയിലിട്ട് മൂടണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായ സാഹചര്യത്തില്‍ ജനം താറാവുകളെ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു. ഇത് സമീപ പ്രദേശങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: