തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ തേടി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗം ആത്മാര്‍ത്ഥതയില്ലാത്തതും പ്രഹസനവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. മുമ്പും ഇത്തരത്തിലുള്ള യോഗങ്ങള്‍ പലതവണ നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ കേരളം പരാജയപ്പെടാന്‍ കാരണമെന്ന് വി.മുരളീധരന് പറഞ്ഞു.
കേരളത്തിന്റെ വാദങ്ങളെല്ലാം ദുര്‍ബലമായ സാഹചര്യത്തില്‍ സര്‍വ്വ കക്ഷി സംഘം ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കാണുന്നതിനെ ഇന്നലെ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ ബിജെപി എതിര്‍ത്തു. കേരളം ചെയ്യേണ്ടതൊന്നും ചെയ്യാതെ പ്രധാനമന്ത്രിയെ കണ്ടിട്ട് കാര്യമില്ലെന്ന് വി.മുരളീധരന് യോഗത്തില്‍ പറഞ്ഞു. യോഗത്തിന്റെ പൊതു നിലപാടും ഇതിനനുകൂലമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കൂടി ദല്‍ഹിക്ക് പോകാന്‍ യോഗം തീരുമാനിച്ചു.
സുപ്രീംകോടതി വിധിയുണ്ടായ ശേഷം റിവ്യു ഹര്ജിനല്കാനും കൂടുതല്‍ വിശാലമായ ബഞ്ചിനു മുന്നില്‍ കേസ് എത്തിക്കാനുമുള്ള നടപടികളുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും മറ്റുകാര്യങ്ങളിലൊന്നും മുന്നോട്ടുപോകാനായില്ലന്ന് വി.മുരളീധരന് പറഞ്ഞു. കോടതിയിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നിഷ്ക്രിയ നിലപാടുകളും കഴിവില്ലായ്മയുമാണ് ലക്ഷക്കണക്കിനാളുകളുടെ ആശങ്ക വര്‍ദ്ധിപ്പിക്കാനും കോടതിവിധി കേരള താല്പര്യങ്ങള്ക്ക് എതിരാകാനും കാരണമായത്.
അണക്കെട്ടില്‍ 142 അടിയില്‍ കൂടുതല്‍ വെള്ളമുയര്‍ന്നാല്‍ വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് അത് കാരണമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പോലും കോടതിയില്‍ വേണ്ടവിധത്തില്‍ അവതരിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. കോടതിയിലടക്കം പരാജയപ്പെട്ടതിനു ശേഷമാണ് ഡാമിലെ ജലനിരപ്പുയര്‍ന്നാല്‍ പെരിയാര്‍ കടുവാ സങ്കേതം വെള്ളത്തിനടിയിലാകുകയും വന്‍തോതില്‍ ജൈവ സമ്പത്ത് നശിക്കുകയും ചെയ്യുമെന്ന നിലപാട് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
കേരളത്തിനു പ്രതികൂലമായി കോടതി വിധിയുണ്ടായ ശേഷം പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയമായ ഒരിടപെടലും കേരളം നടത്തിയിട്ടില്ല. തമിഴ്നാട് സര്‍ക്കാരുമായി രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായപ്പോഴും കേരള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പലതവണ പ്രധാനമന്ത്രിയെ കണ്ടെങ്കിലും മുല്ലപ്പെരിയാര്‍ വിഷയം സംസാരിച്ചതേയില്ല.
കഴിഞ്ഞ മാസവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടി മുല്ലപ്പെരിയാര്‍ പ്രശ്നത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രശ്ന പരിഹാരത്തിനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത എത്രത്തോളമാണെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. 142 അടിയിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ ഡാം പൊട്ടുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. 142 അടിയായാലും ഡാമിനൊന്നും സംഭവിക്കില്ലെന്ന് തെളിയിക്കുന്നതില്‍ തമിഴ്നാട് വിജയിച്ചു. കേരളം ഉന്നയിക്കുന്ന വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.
കേരളത്തിന്റെ നിലപാടുകളെല്ലാം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ ഇടയ്ക്കിടയ്ക്ക് സര്‍വ്വ കക്ഷിയോഗം വിളിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനു പകരം പ്രശ്ന പരിഹാരത്തിനുള്ള നടപടികളാണ് സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്. അല്ലാതെ എല്ലാ വര്‍ഷവും മഴക്കാലത്ത് മുല്ലപ്പെരിയാറിന്റെ പേരില്‍ ആശങ്ക സൃഷ്ടിക്കുകയല്ല വേണ്ടത്. തമിഴ്നാട് സര്‍ക്കാരുമായി രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് വി.മുരളീധരന് അഭ്യര്‍ത്ഥിച്ചു.
ദേശീയ ഗെയിംസിന്റെ സംഘാടനത്തില്‍ നിന്ന് ബിജെപിയെ സമ്പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുരളീധരന് സര്‍വ്വകക്ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയ ഗെയിംസ് നടത്തിപ്പിലെ രാഷ്ട്രീയ ഇടപെടലും ചില ഉദ്യോഗസ്ഥരുടെ താല്പര്യങ്ങളുമാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: