തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരടങ്ങിയ സംഘത്തെ നിയോഗിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്റേതാണ് തീരുമാനം.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, ജലവിഭവമന്ത്രി പി.ജെ ജോസഫ് എന്നിവരടങ്ങിയ സംഘം പ്രധാനമന്ത്രിയെ കാണും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള കേന്ദ്രനിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹരിതട്രൈബ്യൂണലിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
1972ലെ വന്യജീവി സംരക്ഷണ നിയമം, 2006ലെ വനാവകാശ നിയമം എന്നിവയുടെ ലംഘനവും മുല്ലപ്പെരിയാറിലുണ്ടായി. ജന്തുജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ജലനിരപ്പ് ഉയര്‍ന്നത് വളരെ ദോഷകരമായി ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹരിതട്രൈബ്യൂണലിനെ സമീപിക്കണമെന്ന നിയമോപദേശമാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. 119 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല. ഈ സാഹചര്യത്തിലാണ് പഠനസംഘത്തെ നിയോഗിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്. 1979ല്‍ കേന്ദ്രജല കമ്മീഷന് തന്നെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നുവെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ കേരളം പ്രകടിപ്പിച്ച പല ആശങ്കകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെയ്യേണ്ടതൊന്നും ചെയ്യാതെ പ്രധാനമന്ത്രിയെ കണ്ടിട്ട് കാര്യമില്ലെന്നും സര്‍വ്വകക്ഷി യോഗം പ്രഹസനമായിരുന്നുവെന്നും യോഗത്തിനുശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പ്രതികരിച്ചു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: