കോട്ടയം: പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍. രോഗം കണ്ടെത്തിയ അയ്മനം പഞ്ചായത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ താറാവുകളേയും കോഴികളേയും കൊന്നൊടുക്കുന്നതിന് ധാരാണയായിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മരുന്നുകള്‍ നാളെ എത്തിച്ചേരുമെന്നും കളക്ടര്‍ അറിയിച്ചു.
കോഴിയിറച്ചിയുടെയും താറാവിറച്ചിയുടെയും ഉപയോഗം നിയന്ത്രിക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുമരകം പക്ഷിസങ്കേതം താല്‍ക്കാലികമായി അടച്ചിടുന്നത് രോഗം പടരുന്നത് തടയാനാണ്.പൊതുജനാരോഗ്യത്തില്‍ ഊന്നിനിന്നുകൊണ്ടാണ് ടൂറിസവും ഭക്ഷണവുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതിനിടെ രോഗംബാധിച്ച് ചത്ത കോഴികളെ നീരൊഴുക്കുള്ള പ്രദേശത്ത് കുഴിച്ചിട്ടതിനെചൊല്ലി പരാതി ഉയര്‍ന്നത് സംബന്ധിച്ച് നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍ അവ പുനര്സംസ്കരിക്കുന്നതിന് ജില്ലാഭരണകൂടം നടപടി കൈകൊണ്ടിട്ടില്ലെന്ന് പ്രദേശ വാസികള്‍ പരാതിപ്പെട്ടു. 300 പേരുള്ള ഗ്രൂപ്പാണ് പക്ഷിപ്പനി നിയന്ത്രണത്തിനായി സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുള്ളത്.
പക്ഷിപ്പനിമൂലം നഷ്ടം ഉണ്ടായിട്ടുള്ള കര്‍ഷകരില്‍നിന്ന് ഇതുസംബന്ധിച്ച് സത്യപ്രസ്താവന എഴുതി വാങ്ങി നഷ്ടപരിഹാരം അനുവദിക്കും. മറ്റു കര്‍ഷകര്‍ക്ക് കൊല്ലുന്ന കോഴിയുടെയും താറാവിന്റെയും കണക്കെടുത്ത് നഷ്ടപരിഹാരം അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാ കളക്ട്രേറ്റില്‍ പക്ഷിപ്പനി സംബന്ധിച്ച് നടപടി കൈക്കൊള്ളുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ ഇവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. 3000നും 10000നും ഇടയില്‍ കോഴികളേയും താറാവിനേയും കൊന്നൊടുക്കേണ്ടിവരുമെന്നാണ് അവസാന കണക്കെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഭീതിപരത്തുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്മാറണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: