കൊച്ചി: കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വവും മാനദണ്ഢങ്ങള്‍ മറികടന്ന് നല്കാന് സമ്മര്‍ദ്ദം. ഭാഷാ സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന എഴുത്തുകാര്‍ക്കാണ് വിശിഷ്ടാംഗത്വം നല്കുന്ന പതിവുള്ളത്. ഇതിനായി അക്കാദമി നിയോഗിക്കുന്ന ഉപസമിതി പേരുകള്‍ നിര്‍ദ്ദേശിക്കുകയും എക്സിക്യുട്ടീവും ജനറല്‍ കൗണ്‍സിലും അംഗീകരിക്കുകയുമാണ് രീതി.
ഇക്കുറി വിശിഷ്ാടംഗത്വം ആര്‍ക്കൊക്കെ നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇതുവരെ അക്കാദമിക്കായിട്ടില്ല. ഓരോവര്‍ഷവും രണ്ടുപേര്‍ക്ക് വീതമാണ് ഫെല്ലോഷിപ്പ് നല്‍കുക. ഏറ്റവും മുതിര്‍ന്ന എഴുത്തുകാര്‍ക്കാണ് വിശിഷ്ടാംഗത്വം നല്‍കേണ്ടതെന്ന കീഴ്വഴക്കമുണ്ടെങ്കിലും ഇക്കുറി ഒട്ടേറെ പേരുകള്‍ ഉയര്‍ന്നുവന്നതാണ് തീരുമാനം നീളാന്‍ ഇടയാക്കുന്നത്. ബാഹ്യഇടപെടലും സമ്മര്‍ദ്ദവും ശക്തമായതോടെ അര്‍ഹരായവര്‍ ഇക്കുറിയും തഴയപ്പെടുന്ന സാഹചര്യമാണുള്ളത്.
എം.മുകുന്ദന്, സാറാ ജോസഫ് തുടങ്ങിയ പേരുകളാണ് കോണ്‍ഗ്രസ് നേതൃത്വം ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇടതുപക്ഷ സഹയാത്രികരായിരുന്നുവെങ്കിലും ഇടക്കാലത്ത് സിപിഎമ്മിനോട് കലഹിച്ച് പുറത്തു വന്നതാണ് ഇരുവരെയും കോണ്‍ഗ്രസിന് പ്രിയപ്പെട്ടവരാക്കുന്നത്. സാറാ ജോസഫിനെ പരിഗണിക്കണമെന്ന് അക്കാദമിയുടെ ഭരണനിയന്ത്രണം നടത്തുന്ന മുന്‍ എം.പി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എം.മുകുന്ദനുവേണ്ടിയും ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ശുപാര്‍ശയുമായി രംഗത്തുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും സാംസ്കാരിക നായകനുമായ ഘടകകക്ഷി നേതാവ് പുതൂര്‍ ഉണ്ണികൃഷ്ണന് മരണാനന്തര ബഹുമതിയായി വിശിഷ്ടാംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നേരത്തെ പരിഗണിച്ചിരുന്ന ചില മുതിര്‍ന്ന എഴുത്തുകാരുടെ പേരുകള്‍ ഇതോടെ തഴയപ്പെട്ട നിലയിലാണ്.എം.ആര് ചന്ദ്രശേഖരന്, കെ.പി ശങ്കരന് തുടങ്ങിയ വളരെ മുതിര്‍ന്ന എഴുത്തുകാരാണ് ഇത്തരത്തില്‍ അപമാനകരമാംവണ്ണം തഴയപ്പെടുന്നത്.
വിശിഷ്ടാംഗത്വത്തിന് മുന്‍പ് പ്രായവും പരിഗണിച്ചിരുന്നു. ഭാഷയിലെ ഏറ്റവും സീനിയറായ എഴുത്തുകാരെ ആദരിക്കുക എന്ന ലക്ഷ്യമയിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് ഇഷ്ടക്കാര്‍ക്ക് നല്കുന്ന സമ്മാനമായി അധ:പതിക്കുകയാണ്.
ഒരു മുതിര്‍ന്ന എഴുത്തുകാരന് പറഞ്ഞു. വിധി കര്‍ത്താക്കളെ നോക്കുകുത്തികളാക്കിയാണ് പല പുരസ്കാരങ്ങളും പ്രഖ്യാപിക്കപ്പെടുന്നത്,അദ്ദേഹം പറഞ്ഞു. ചെറുകഥാ പുരസ്കാരത്തിന്റെ കാര്യത്തിലും ഇത്തവണ വിധിനിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നതായി പരാതി ഉയരുന്നുണ്ട്. വിധിനിര്‍ണ്ണയ സമിതി നല്കിയ പേരുകളെല്ലാം വെട്ടിമാറ്റിയതായാണ് ആക്ഷേപം. ഒടുവില്‍ വി.ആര് സുധീഷിന് പുരസ്കാരം നല്‍കാനാണ് അക്കാദമി ഭാരവാഹികളുടെ തീരുമാനമെന്നാണ് സൂചന. താന്‍ നല്കിയ പേര് അവഗണിച്ചതില്‍ പ്രതിഷേധിച്ച് വിധിനിര്‍ണ്ണയ സമിതി അംഗമായ പ്രമുഖ എഴുത്തുകാരന് താന്‍ ഇനി ഈ പണിക്കില്ല എന്നറിയിക്കുകയായിരുന്നു.
വിധികര്‍ത്താക്കളുടെ തീരുമാനം മറികടക്കാന്‍ ഇക്കുറി പുതിയ തന്ത്രവുമുണ്ട്. രണ്ടുപേര്‍ക്കാണ് വിധി നിര്‍ണ്ണയത്തിന് സാധാരണ രചനകള്‍ നല്‍കുക. ഇവരിടുന്ന മാര്‍ക്കുകളുടെ ശരാശരി കണ്ടെത്തി എക്സിക്യുട്ടീവിന്റെ അംഗീകാരത്തോടെ പുരസ്കാര ജേതാവിനെ തെരഞ്ഞടുക്കുകയാണ് രീതി. എന്നാല്‍ ഇക്കുറി ആദ്യഘട്ടത്തില്‍ രണ്ടുപേര്‍ക്ക് രചനകള്‍ നല്കി മാര്‍ക്കുകള്‍ വാങ്ങിയ ശേഷം മൂന്നാമതൊരാളെക്കൂടി വിധി നിര്‍ണ്ണയത്തിന് ചുമതലപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
വിധികര്ത്താക്കളായെത്തിയവര് തന്നെയാണ് ഈ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. തങ്ങളുടെ തീരുമാനം അട്ടിമറിക്കാനും വേണ്ടപ്പെട്ടവര്‍ക്ക് പുരസ്കാരം ഉറപ്പാക്കാനുമാണ് ഈ മൂന്നാം ജഡ്ജി പ്രയോഗമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം താത്പര്യങ്ങളും കളികളുംമൂലമാണ് പുരസ്കാരനിര്‍ണ്ണയം അനിശ്ചിതമായി നീണ്ടുപോകുന്നത്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പ്രഖ്യാപിക്കേണ്ട പുരസ്കാരം ഇക്കുറി നവംബര്‍ പൂര്‍ത്തിയാകാറായിട്ടും പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: