തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ച് ഭീതിജനകമായ അവസ്ഥയില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ നഷ്ടപരിഹാരവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമടക്കം പക്ഷിപ്പനി പ്രതിരോധത്തിനായി രണ്ടുകോടി രൂപയുടെ പാക്കേജ് നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക ചെലവഴിക്കാനുള്ള അനുമതിയും ഏകോപനത്തിനായി ജില്ലാകളക്ടര്‍മാരുടെ മുഴുവന്‍സമയ സാന്നിധ്യം ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട്. താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുകയും വര്‍ധിപ്പിച്ചു. രണ്ടുമാസത്തിലധികം പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും കുഞ്ഞുങ്ങള്‍ക്ക് 100 രൂപയും നഷ്ടപരിഹാരം നല്‍കും. നേരത്തെ 150, 75 രൂപ എന്ന നിലയിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്ന് കര്‍ഷകരും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നു. രോഗം വന്ന് ചത്ത താറാവുകളെയും പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലപ്പെടുന്ന താറാവുകളെയും നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പക്ഷിപ്പനി സംബന്ധിച്ച സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാരിനെ യഥാസമയം അറിയിക്കാനും വിദഗ്ധരുടെ സേവനം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ധനസഹായവും കേന്ദ്രത്തോട് ആവശ്യപ്പെടും. ഈ സമയത്ത് വേണ്ടത് ജാഗ്രതയാണെന്നും ജനങ്ങളെ ഭീതിപ്പെടുത്തുന്ന സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യസംഘടന അംഗീകരിച്ച മാനദണ്ഡ പ്രകാരമുള്ള ജാഗ്രത കര്‍ശനമായി പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്ഥിതി നിയന്ത്രണത്തില്‍ വരികയുള്ളൂ. അതനുസരിച്ച് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. പത്തുകിലോമീറ്റര്‍ പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പും നല്‍കും. പക്ഷിപ്പനി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സ്ഥിരീകരിച്ചെങ്കിലും അത് ആ മൂന്നു ജില്ലകളിലും മുഴുവനായി പടര്‍ന്നിട്ടില്ല. ചില പഞ്ചായത്തുകളില്‍ മാത്രമാണ് നിലവിലുള്ളത്. അവിടെയാകട്ടെ, സ്ഥിതി നിയന്ത്രണവിധേയവുമാണ്.
പക്ഷിപ്പനി പ്രതിരോധത്തിന് ആവശ്യമായ മരുന്നുകളിലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അപ്രതീക്ഷിതമായാണ് പക്ഷിപ്പനി ഉണ്ടായത്. അപ്പോള്‍ തന്നെ അത്യാവശ്യം വേണ്ട മരുന്നുകള്‍ സമാഹരിച്ചു. 9120 ഡോസ് മരുന്നുകള്‍ ഇപ്പോഴുണ്ട്. ഇത് എട്ടോ ഒമ്പതോ ദിവസം ഉപയോഗിക്കാനാകും. ഇതിന് പുറമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ക്ക് ഉപയോഗിക്കാനുള്ള സുരക്ഷാ വസ്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ വസ്ത്രങ്ങളും മാസ്കുകളും ഇന്ന് കാര്‍ഗോവഴി ദല്‍ഹിയില്‍ നിന്നെത്തിക്കും. മരുന്നുകള്‍ കൂടുതല്‍ വേണ്ടിവന്നാല്‍ അവ സമാഹരിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. മരുന്നിന്റെയും ജാഗ്രതയുടെയും കാര്യത്തില്‍ ആശങ്കയ്ക്ക് വഴിയില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
രോഗം ബാധിച്ച പക്ഷികളെ കൊല്ലുന്നതാണ് പ്രതിരോധത്തിന് ഉചിതമെന്നും ഇവയുടെ ഇറച്ചി ഉപയോഗിക്കുന്നത് അഭികാമ്യമല്ലെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവര്‍ ഉദ്യോഗസ്ഥരുമായും കര്‍ഷകരുമായും ചര്‍ച്ച നടത്തി അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: