തിരൂര്‍(മലപ്പുറം): തുഞ്ചന്റെ മണ്ണില്‍ ഇന്ന് ശാസ്ത്രകൗതുകത്തിന്റെ മിഴിച്ചെപ്പ് തുറക്കും. പുത്തന്‍ ചിന്തകളിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ നയിക്കുന്ന കൈരളിയുടെ നവശാസ്ത്രപ്രതിഭകള് തിരൂരില്‍ സംഗമിക്കും.
തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളാണ് ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദി. ശാസ്ത്രമേള, വൊക്കേഷണല്‍ എക്സ്പോ, കരിയര്‍ ഫെസ്റ്റ് പ്രദര്‍ശനം മൂല്യനിര്‍ണ്ണയം എന്നിവ ഇവിടെയാണ് നടക്കുക.
ശാസ്ത്ര നാടക മത്സരങ്ങള്‍, ക്വിസ്, അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ എന്നിവ തുഞ്ചന്‍ പറമ്പില്‍ നടക്കും. ഗണിതശാസ്ത്രമേള, തത്സമയ മത്സരങ്ങള്‍, ടീച്ചിംഗ് എയ്ഡ് മത്സരങ്ങള്‍, ക്വിസ് എന്നിവ താനൂര്‍ ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും സാമൂഹിക ശാസ്ത്രമേളയുടെ ഭാഗമായുള്ള പ്രസംഗം, തത്സമയ മത്സരങ്ങള്‍, സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍ പ്രദര്‍ശനങ്ങള്‍, ക്വിസ് എന്നിവ നിറമരുതൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലും നടക്കും. പ്രവൃത്തിപരിചയമേള ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്ററി സ്കൂളിലും ഐടി മേള തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജിലും നടക്കും. മേളയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി, പ്രശ്നോത്തരി മത്സരങ്ങളും, ശാസ്ത്ര സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഇന്നലെ രാവിലെ ഡിപിഐ ഇന്‍ ചാര്‍ജ്ജ് എല്‍. രാജന് പതാക ഉയര്‍ത്തിയതോടെ ശാസ്ത്രോത്സവത്തിന് തുടക്കമായി. സി. മമ്മൂട്ടി എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ടീച്ചര്‍, വൈസ് ചെയര്മാന് രാമന്‍കുട്ടി, ജില്ലാപഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, ഡിഡിഇ ടി.കെ ജയന്തി, ഡിഡിഒ കെ.കെ കമലം, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ മത്സരയിനങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷന് ആരംഭിച്ചു. തിരൂര്‍ എസ്എസ്എം പോളിടെക്നിക്ക് കോളേജില്‍ 17 കൗണ്ടറുകളാണ് രജിസ്ട്രേഷനായി ഒരുക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ 10ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ അബ്ദുറബ്ബ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സി. മമ്മൂട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സി.വി രാമന് ഉപന്യാസ രചനാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ തന്നെ വിവിധ മത്സരവിഭാഗങ്ങളുടെ മൂല്യനിര്‍ണ്ണയവും പ്രദര്‍ശനവും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: