കോട്ടയം: പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്പെയര്‍ പാര്ട്സുകളുടെയും മെക്കാനിക്കുകളുടെയും കുറവ് സര്‍വ്വീസിനെ ബാധിക്കുന്നതായി ആക്ഷേപം. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിന് മാത്രമായി 100 ബസുകള്‍ ഡിപ്പോയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും പകുതിയിലധികം ബസുകളും സര്‍വ്വീസിന് പര്യാപ്തമല്ല.
ഇവയിലധികവും അറ്റകുറ്റപണികള്‍ നടത്തി ഡിപ്പോയിലെത്തിച്ചതാണ്. സര്‍വ്വീസിനിടയില്‍ മിക്കപ്പോഴും ബസുകള്‍ വഴിയില്‍ കിടക്കുന്നതും പതിവാണെന്ന് തീര്‍ത്ഥാടകര്‍ പറയുന്നു. പത്തോളം ബസുകള്‍ ഇത്രയും ദിവസത്തിനുള്ളില്‍ പമ്പയില്‍നിന്നും തിരിച്ചയച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നും 300ഓളം ബസുകള്‍ പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മിക്കബസുകളും കാര്യക്ഷമമായ സര്‍വ്വീസിന് പര്യാപ്തമല്ലെന്ന് ജീവനക്കാര്‍തന്നെ പറയുന്നു.
സര്‍വ്വീസ് കഴിഞ്ഞ് പമ്പയില്‍ തിരിച്ചെത്തുന്ന ബസുകളുടെ കേടുപാടുകള്‍ പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും മികച്ച മെക്കാനിക്കുകളുടെ എണ്ണവും കുറവാണ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനകൂടാതെയാണ് സ്റ്റാന്‍ഡില്‍നിന്നും ബസ്സുകള്‍ സര്‍വ്വീസിന് പുറപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടന കാലത്ത് ഉപയോഗിക്കുന്ന മിക്ക ബസുകള്‍ക്കും ഹാന്‍ഡ് ബ്രേക്ക് ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്പെയര്‍ പാര്‍ട്സ് ഒന്നുംതന്നെ പമ്പയിലെ ഗ്യാരേജില്‍ ഇല്ല. കാര്യക്ഷമമായി സര്‍വ്വീസ് പര്യാപ്തമായ ബസുകള്‍ മാത്രമേ ശബരിമല തീര്‍ത്ഥാടനത്തിനായി ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശം കാറ്റില്‍പ്പറത്തിയാണ് വിവിധ ഡിപ്പോകളില്‍നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: