കേരളത്തിലെങ്ങും ഭീതിവിതച്ച്, പക്ഷിപ്പനി പടരുന്നു.ആലപ്പുഴ,കോട്ടയം ജില്ലകളുടെ ചില പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട രോഗം തിരുവല്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും മലയാലപ്പുഴയിലേക്കും പടര്‍ന്നു.ആദ്യം താറാവുകളില്‍ മാത്രം കണ്ടിരുന്ന രോഗം ഇറച്ചിക്കോഴികളിലേക്കും ദേശാടനപ്പക്ഷികളിലേക്കും വ്യാപിച്ചിട്ടുണ്ട്.
പക്ഷിപ്പനി അതീവശക്തമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പഠിക്കാന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ച കേന്ദ്രം പക്ഷിവളര്‍ത്തലുകാര്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. രോഗം രൂക്ഷമായ ആലപ്പുഴയിലേക്ക് കേന്ദ്രം അടിയന്തരമായി മരുന്നുകള്‍ അയച്ചിട്ടുണ്ട്.96 കുപ്പി സിറപ്പും 3500 ഗുളികകളുമാണ് എത്തിച്ചത്. കൂടുതല്‍ മരുന്ന് ഹൈദരാബാദില്‍ നിന്ന് കൊണ്ടുവരാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.കേരളമൊട്ടാകെ പടരാതിരിക്കാന്‍ രോഗം കണ്ടെത്തിയ മേഖലകളിലെ താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്ന് കരിച്ചുകളയാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ രണ്ടു ലക്ഷത്തിലേറെ താറാവുകളെ കൊന്നൊടുക്കാനുള്ള നീക്കത്തെ കര്‍ഷകര്‍ ശക്തമായി എതിര്‍ക്കുകയാണ്. രോഗംബാധിച്ച പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കുന്നതിന് യാതൊരു സംവിധാനവും സംസ്ഥാനത്ത് നിലവിലില്ല.
നാലുപേരടങ്ങുന്ന 14 സംഘങ്ങളാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കേരളത്തില്‍ പടര്ന്നുപിടിച്ചരിക്കുന്നത് എച്ച് 5 പനിയാണ്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. രണ്ടുമാസംവരെയായ താറാക്കുഞ്ഞുങ്ങള്‍ക്ക് 75 രൂപയും വലിയ താറാവുകള്‍ക്ക് 150 രൂപയുമാണ് നല്‍കുക. ആവശ്യമെങ്കില്‍ നഷ്ടപരിഹാരത്തുക കൂട്ടാനും ആലോചനയുണ്ട്. ഇതിനുവരുന്ന തുകയുടെ പകുതി കേന്ദ്രസര്‍ക്കാര്‍ നല്‍കും. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ മുട്ട, ഇറച്ചി എന്നിവയുടെ വില്‍പ്പന വിലക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പുറക്കാട്, വട്ടക്കായല്‍, തലവടി, കൈനകരി,അമ്പലപ്പുഴ വടക്ക്, നെടുമുടി പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയില്‍പ്പെട്ട ഭഗവതിപ്പാടം പ്രദേശത്തുമാണ് രോഗം രൂക്ഷമായിരിക്കുന്നത്. കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്താണ് രോഗം പടര്‍ന്നുപിടിച്ച മറ്റൊരു പ്രദേശം. തലയാഴം, വെച്ചൂര്‍, പഞ്ചായത്തുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവല്ലയിലെ പെരിങ്ങര, ആലംതുരുത്തി,വേങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. പെരിങ്ങരയില്‍ നൂറോളം താറാവുകളാണ് ഇന്നലെ ചത്തത്.
പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് കുമരകം പക്ഷിസങ്കേതം അടച്ചു. കുമരകത്ത് ഇറച്ചിക്കോഴികളിലും പക്ഷിപ്പനിബാധ കണ്ടെത്തി. കുമരകം പക്ഷിസങ്കേതത്തിലെ തീപ്പൊരിക്കണ്ണന്‍, നീലക്കോഴി എന്നീ ഇനങ്ങളില്‍പ്പെട്ട പക്ഷികള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: