ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നതിനിടെ ഭഗവാന്റെ പ്രസാദമായ അരവണ നിര്‍മ്മാണം നിര്‍ത്തിവെച്ചു. നിലവാരമുള്ള കല്‍ക്കണ്ടം ഇല്ലാത്തതു കാരണം ഇന്നലെ രാവിലെ നിര്‍മ്മാണം നിലയ്ക്കുകയായിരുന്നു. മികച്ച കല്‍ക്കണ്ടം എത്തിയാല്‍ മാത്രമേ അരവണ പ്ലാന്റുകള്‍ ഇനി പ്രവര്‍ത്തിക്കുകയുള്ളു. റെയഡ്കോ പോലുള്ള ഏജന്‍സികളാണ് പ്രസാദത്തിനാവശ്യമായ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കുന്നത്.
അരവണ നിര്‍മ്മാണത്തിനായി പമ്പയിലെത്തിച്ച കല്ക്കണ്ടത്തിന് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതാണെന്ന്കണ്ടെത്തി. കല്ക്കണ്ടത്തില് പഞ്ചസാരയുടെ അംശം കുറവാണെന്ന കാരണമാണ് കല്‍ക്കണ്ടം തടയപ്പെട്ടത്.
ഒരാഴ്ച മുമ്പ് ഹൈറേഞ്ച് സൊസൈറ്റി അരവണ നിര്‍മ്മാണത്തിനായി എത്തിച്ച ഉണക്കമുന്തിരിയും ഫുഡ് സേഫ്റ്റി വിഭാഗം തടഞ്ഞിരുന്നു.
പ്രസാദനിര്‍മ്മാണത്തിനായി എത്തിക്കുന്ന സാധനങ്ങള്‍ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധിച്ചാണ് സന്നിധാനത്തേക്ക് എത്തിക്കുക. നിലവാരമില്ലാത്തവ അവര്‍ പോലീസിനെയാണ് ഏല്‍പ്പിക്കുന്നത്. ഇത് തിരിച്ചയക്കപ്പെടില്ല. അതിനാല്‍ പ്രസാദ നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പലരും വിമുഖതകാട്ടുന്നതായും പറയുന്നു.
അരി, ശര്‍ക്കര, ഉണക്കമുന്തിരി, കല്‍ക്കണ്ടം, നാളികേരം, നെയ്യ് എന്നിവയാണ് അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍. നിലവാരമില്ലാത്ത സാധനങ്ങളുടെ പേരില്‍ ഈ തീര്‍ത്ഥാടനക്കാലത്ത് ഇത് രണ്ടാം തവണയാണ് അരവണ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നത്. മുമ്പ് നിലവാരമുള്ള ഉണക്കമുന്തിരി ലഭിക്കാത്തതിന്റെ പേരില്രണ്ടുദിവസം ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കേണ്ടിവന്നിരുന്നു.
ഇപ്പോള്‍ 18 ലക്ഷം ടിന് അരവണയാണ് സന്നിധാനത്ത് സംഭരിച്ചിട്ടുള്ളത്. ഇത് തിരക്കിന്റെ അടിസ്ഥാനത്തില്‍ കണക്കൂകൂട്ടുമ്പോള് പത്തുദിവസത്തേയ്ക്ക് തികയുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും മികച്ച കല്‍ക്കണ്ടം എത്തുന്നത് വൈകുകയും ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്താല്‍ ഈ കണക്കിലെ താളം തെറ്റുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: