പെരിന്തല്‍മണ്ണ: സ്വന്തം സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്ന തലമുറ ഭാരതത്തില്‍ വളര്‍ന്നു വന്നതായി കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ധര്‍മ്മ ജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന് അഭിപ്രായപ്പെട്ടു. അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാ സ്വാതന്ത്ര്യത്തിന്റെ 46-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുകയും അതിന്റെ ഭാഗമായുള്ള ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുകയും ചെയ്യുന്ന തലമുറയാണ് ഇന്ന് ഭാരതത്തിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു മതവിഭാഗങ്ങള്‍ക്കും ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്കിയവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. ഒരു ഘട്ടത്തില്‍ ഹിന്ദുവിന്റെ ക്ഷേത്രആരാധനയെ തന്നെ തടയാനുള്ള ശ്രമം നടന്നു. എന്നാല്‍ കേളപ്പജിയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും നേതൃത്വത്തില്‍ ഹിന്ദുസമാജം ഉണര്ന്നെഴുന്നേല്ക്കുകയും അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. അങ്ങാടിപ്പുറം തളിക്ഷേത്രപ്രക്ഷോഭം പോലുള്ള സമരങ്ങള്‍ കേരളത്തിലെ ഹിന്ദുസമാജത്തിന് കരുത്ത് പകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങാടിപ്പുറം മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റി പ്രതിനിധി എ.സി. വേണുഗോപാല്രാജ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്‍.സി.വി. നമ്പൂതിരി, യശോദാ മാധവന് എന്നിവര്‍ പ്രസംഗിച്ചു. തളിക്ഷേത്ര ഭരണസമിതി സെക്രട്ടറി നാരായണന്‍കുട്ടി സ്വാഗതവും ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സെക്രട്ടറി കൃഷ്ണപ്രഗീഷ് നന്ദിയും പറഞ്ഞു.
തളിമഹാദേവക്ഷേത്രത്തില് നിന്നും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് ശോഭായാത്രയും, തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നുറുകണക്കിനു അമ്മമാര്‍ പങ്കെടുത്ത സര്‍വ്വൈശ്വര്യപൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: