തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധിതപ്രദേശങ്ങളില്നിന്ന് പക്ഷികളെ കടത്തുന്നത് തടയാന്‍ നിര്‍ദ്ദേശം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
താറാവുകള്‍ കൂട്ടത്തോടെ ചത്ത കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആരോഗ്യ, മൃഗസംരക്ഷണവകുപ്പുകള്‍ സംയുക്തമായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് യോഗം തീരുമാനിച്ചു. രണ്ടുമാസത്തിന് മുകളില്‍ പ്രായമായ താറാവിന് 150 രൂപ വീതവും രണ്ടുമാസത്തില്‍ത്താഴെ പ്രായമുള്ള താറാക്കുഞ്ഞുങ്ങള്‍ക്ക് 75 രൂപ വീതവുമായിരിക്കും നല്‍കുക.
ആരോഗ്യം, റവന്യൂ, പോലിസ്, ഗതാഗതവകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും നടപടികള്‍. പക്ഷിപ്പനി ബാധിത മേഖലകളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ മാംസം, മുട്ട, താറാവ്/കോഴിവളം തുടങ്ങിയവയുടെ വില്‍പ്പന നിരോധിക്കും.
രോഗം ബാധിച്ച പക്ഷികളെ ഭക്ഷ്യവസ്തുക്കളാക്കുന്നതിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കും. മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങളടങ്ങിയ പത്രപ്പരസ്യവും നല്‍കും.
ആരോഗ്യവകുപ്പും വെറ്ററിനറി സര്‍വകലാശാലയും ചേര്‍ന്ന് തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ വീടുകളില്‍ വിതരണം ചെയ്യും. ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രിമാരായ കെ.പി. മോഹനനും വി.എസ്. ശിവകുമാറും അറിയിച്ചു. വേവിച്ച ഇറച്ചിയും മുട്ടയും കഴിക്കുന്നത് അപകടമല്ലെങ്കിലും താറാവുകളും കോഴികളുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ഇത് കൃഷി ചെയ്യുന്നവരും പാചകം ചെയ്യുന്നവരും മുറിവുകളില്‍ക്കൂടി രോഗം പടരാതിരിക്കാന്‍ കൂടുതല്‍ സൂക്ഷിക്കണം. ഇവര്‍ക്കാവശ്യമായ പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യും.
രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിന് നിയുക്തരാവുന്നവര്ക്ക് പ്രത്യേകം വസ്ത്രം, മുഖാവരണം, കണ്ണട, പ്രതിരോധമരുന്ന് എന്നിവ വിതരണം ചെയ്യും.
രോഗബാധിതപ്രദേശങ്ങളില്‍ മാസ്ക് ധരിക്കാത്ത ആരെയും കടത്തിവിടില്ല. നാലുപേരടങ്ങുന്ന 14 സംഘങ്ങളാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
പക്ഷിപ്പനി ബാധിച്ച ജില്ലയില്‍ ഒരു അഡീഷനല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, സീനിയര്‍ വെറ്റിനറി സര്ജന്മാര് എന്നിവരെ വീതം വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നാണ് മരുന്നെത്തിക്കുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തില്‍നിന്നും വിദഗ്ധര്‍ കേരളത്തിലെത്തും. ആലപ്പുഴ ജില്ലയിലെ പുറക്കാട്, തലവടി, കൈനകരി, കോട്ടയം ജില്ലയിലെ അയ്മനം എന്നിവിടങ്ങളിലുള്‍പ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ താറാവുകളെയും കോഴികളെയും കത്തിച്ച് നശിപ്പിക്കും. മൊത്തം1.5ലക്ഷം പക്ഷികളെയാണ് കൊല്ലുക.
ഹൈലി പത്തോജനിക് ഏവിയന്‍ ഇന്‍ഫഌവന്‍സ (എച്ച്5) വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടനപ്പക്ഷികളുടെ കാഷ്ടത്തില്നിന്ന് വൈറസ് പടര്‍ന്നതാവാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. വെള്ളത്തിലൂടെയും ഉപരിതലത്തിലൂടെയും രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് കൂട്ടത്തോടെ താറാവുകളെ കത്തിച്ചുകളയാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് 25 ഓളം താറാവുകള്‍ കൂട്ടത്തോടെ ചാവാനിടയായ പശ്ചാത്തലത്തില്‍ സാംപിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്കയച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: