കോട്ടയം: പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് കുമരകം പക്ഷിസങ്കേതം അടച്ചു. കുമരകത്ത് ഇറച്ചിക്കോഴികളിലും പക്ഷിപ്പനിബാധ കണ്ടെത്തി. കോഴി ഫാമുകളില്‍ വളര്‍ത്തുന്നവയിലാണ് വൈറസ്ബാധ കണ്ടെത്തിയത്. ഇതിനിടെ കുമരകം പക്ഷിസങ്കേതത്തിലെ തീപ്പൊരിക്കണ്ണന്‍, നീലക്കോഴി എന്നീ ഇനങ്ങളില്‍പ്പെട്ട പക്ഷികള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ദേശാടനപ്പക്ഷികളില്‍നിന്നാണ് പനിപടര്ന്നതെന്നാണ് സൂചന. പക്ഷിസങ്കേതത്തിലെ മറ്റ് പക്ഷികളിലേക്കും രോഗം പടര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. പക്ഷിസങ്കേതത്തിലെ ദേശാടനകിളികള്‍ ചേക്കേറുന്ന മരങ്ങളുടെ കൊമ്പുകള്വെട്ടി ഉയരം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
കുമരകം പക്ഷിസങ്കേതത്തില്‍ 88 ഇനം പക്ഷികളുണ്ടെന്നാണ് പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഏറെ പക്ഷികളും പാടശേഖരങ്ങളിലാണ് ഇരതേടാന്‍ എത്തുന്നത്. താറാവിന്‍കൂട്ടങ്ങളും ഈ പാടങ്ങളിലാണ് ഇരതേടുന്നത്. രോഗബാധിതരായ താറാവുകളില്‍നിന്നും ദേശാടനപക്ഷികളിലേക്കും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്.
കവണാറ്റിന്‍കരയിലെ പക്ഷിസങ്കേതത്തിലും പാതിരാമണലിലുമാണ് പക്ഷിക്കൂട്ടങ്ങള്‍ ചേക്കേറുന്നത്. പക്ഷിപ്പനി ബാധയുണ്ടായാല്‍ കുമരകത്തെ വിനോദസഞ്ചാരത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രമായ പക്ഷിസങ്കേതം പക്ഷിരഹിതമായി മാറുമെന്ന ആശങ്കയും ഉയരുന്നു.
ജില്ലയില്‍ കുമരകത്തിന് പുറമെ തലയാഴം, വെച്ചൂര്‍, അയ്മനം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് താറാവുകള്‍ക്കാണ് പക്ഷിപ്പനി ബാധയുള്ളത്. രോഗബാധ കണ്ടെത്തിയിട്ടുള്ള സ്ഥലത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊല്ലണമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: