ആലപ്പുഴ: ഭീതി പരത്തി പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തൊടുങ്ങുമ്പോഴും ഇതിന്റെ കൃത്യമായ വിവരം പോലുമില്ലാതെ സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു. ജില്ലയില്‍ നാലിടങ്ങളില്‍ മാത്രമാണ് പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തതെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാല്‍ എത്രയെണ്ണം ചത്തുവെന്ന ചോദ്യത്തിന് കൃത്യമായ വിവരം ശേഖരിക്കുന്നതേയുള്ളൂവെന്നായിരുന്നു മറുപടി.
പുറക്കാട്, അമ്പലപ്പുഴ വടക്ക്, ആലപ്പുഴ നഗരത്തിലെ ഭഗവതിപ്പാടം, കുട്ടനാട്, നെടുമുടി എന്നിവിടങ്ങളിലാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതെന്നും ആദ്യഘട്ടത്തില്‍ ഇവിടങ്ങളില്‍ മാത്രമേ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളെ കൊന്ന് സംസ്കരിക്കുന്നതും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതും ഇന്ന് മുതല്‍ തുടങ്ങും. എന്നാല്‍ പക്ഷികളെ എങ്ങനെ കൊല്ലുമെന്നും എവിടെ സംസ്കരിക്കുമെന്നും വ്യക്തമായ ധാരണ ഇതുവരെയായിട്ടില്ല.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ താറാവുകളെ കൊന്ന് കത്തിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് മന്ത്രി പറഞ്ഞു. വെള്ളത്തിലൂടെ വൈറസ് പകരില്ലെന്ന ആത്മവിശ്വാസം മാത്രമാണ് ഇപ്പോഴുള്ളത്.
പക്ഷികളെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ചാല്‍ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. ഡബ്ല്യുഎച്ച്ഒയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. വിവിധ വകുപ്പുകള്‍ ഏകോപിച്ച് നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തുകള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 50,000 രൂപ തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കാനായി സര്‍ക്കാര്‍ അനുവാദം നല്‍കിയതായും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കുറവാണെന്ന കര്‍ഷകരുടെ പരാതിക്കും പരിഹാരമുണ്ടാക്കും. നിലവില്‍ രണ്ടുമാസം പ്രായമുള്ള താറാവ് കുഞ്ഞുങ്ങള്‍ക്ക് 75 രൂപയും വലുതിന് 150 രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 100-200 ക്രമത്തിലാക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മാരകമായ എച്ച്5 ഇനത്തില്‍പ്പെട്ട വൈറസാണ് ചത്ത താറാവുകളില്‍ കണ്ടെത്തിയിട്ടുള്ളതെന്നും, പക്ഷിപ്പനി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചതായും മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്ന് താറാവുകളെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയും. ഇതിന് പോലീസിന്റെയും റവന്യു വകുപ്പിന്റെയും സഹായമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: