റാഞ്ചി: ഝാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 61.92 ശതമാനം പോളിംഗ് നടന്നതായി പ്രാഥമിക കണക്ക്. 81 അംഗ നിയമസഭയിലെ 13 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ചില സ്ഥലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് കേടു സംഭവിച്ചതിനാല്‍ ശരിയായ കണക്ക് ലഭിക്കാന്‍ താമസമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഛത്തര്പൂര് മണ്ഡലത്തിലെ 191, 192 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകള്‍ക്ക് കേടു സംഭവിച്ചതിനാല്‍ ഇവിടെ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി പാലാമു റിട്ടേണിംഗ് ഓഫീസര്‍ കെ.എന്‍. ഝാ അറിയിച്ചു. മറ്റ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വോട്ടെടുപ്പ് സമാധാനപൂര്ണമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വക്താവ് പറഞ്ഞു.
ഛത്ര, ഗുംല, ബിഷുന്‍പൂര്‍, ലോഹര്‍ഡാഗ, മാനിക, ലത്തേഹര്‍, പാന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രാംപൂര്, ഛത്തര്പൂര്, ഹൂസൈനാബാദ്, ഗാര്‍വാ, ഭാവനാത്പൂര് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 20 മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ 2ന് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ ഡിസംബര്‍ 9ന് 17 സീറ്റുകളിലേക്കും നാലാം ഘട്ടത്തില്‍ ഡിസംബര്‍ 14ന് 15 സീറ്റുകളിലേക്കും അവസാനമായി അഞ്ചാം ഘട്ടത്തില്‍ 20ന് 16 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: