ശ്രീനഗര്‍: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ഭീകരവാദികളുടെ ആഹ്വാനത്തെയും പ്രതികൂലമായ കാലാവസ്ഥയെയും തോല്‍പ്പിച്ച് കാശ്മീരിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പോളിംഗ്. 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തികച്ചും സമാധാനപൂര്‍വമായി വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ 9 ശതമാനം പോളിംഗ് വര്‍ധിച്ചതായാണ് പ്രാഥമിക വിവരം.
അവസാന കണക്കില്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ ആകെ പോളിംഗില്‍ വര്‍ധനയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. നാലു മണിക്ക് ശേഷവും ചില സ്ഥലങ്ങളില്‍ നീണ്ട ക്യൂ കാണാനുണ്ടായിരുന്നു. ശൈത്യം ആരംഭിച്ചതിനാല്‍ രാവിലെ 8 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
2008 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ 15 മണ്ഡലങ്ങളില്‍ നടന്ന പോളിംഗ് ശതമാനം 61 ആയിരുന്നു. നൂറു ശതമാനം കുഴപ്പങ്ങളില്ലാതെ നടന്ന പോളിംഗ് ആയിരുന്നു ഏഴ് ജില്ലകളിലായി നടന്നതെന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിനോദ് തുഷ്ടി ദല്‍ഹിയില്‍ പറഞ്ഞു. വിഘടനവാദികളായ ഹുറിയത്ത് കോണ്‍ഫറന്‍സ്, ജെകെഎല്‍എഫ് തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ബഹിഷ്കരണത്തെ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞതായും ആദ്യഘട്ട വോട്ടെടുപ്പ് തെളിയിക്കുന്നു.
ആകെ 123 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ മത്സരിച്ചത്. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഏഴു മന്ത്രിമാരും ഇതിലുള്‍പ്പെടുന്നു. ഗണ്ടേര്‍ബാല്‍ ജില്ലയിലെ രണ്ട് മണ്ഡലത്തില്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2008 ലെക്കാള്‍ 13 ശതമാനം വര്‍ധന ഇവിടെയുണ്ടായി. ബണ്ടിപുര ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ 70.30 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ 11 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
ജമ്മു മേഖലയിലെ ദോഡ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ 76 ശതമാനം പോളിംഗ് നടന്നു. കിശ്ത്വാര്, റാംബാന്‍ ജില്ലകളിലെ മണ്ഡലങ്ങളിലും പോളിംഗില്‍ വര്‍ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: