ന്യൂദല്‍ഹി: സിഗരറ്റ് ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായം 25 ആക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
സിഗരറ്റ് വില്പന നിയന്ത്രിക്കുന്നതിനുള്ള ശുപാര്‍ശകള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ സിഗരറ്റിന്റെ ചില്ലറ വില്പന കേന്ദ്ര സര്‍ക്കാര്‍ ഉടനെ നിരോധിച്ചേക്കും.
സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. പൊതുസ്ഥലത്തെ പുകവലിക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സിഗരറ്റ് പാക്കറ്റോടെ മാത്രമേ വില്‍ക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ചില്ലറവില്പന തടയുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള കുറിപ്പ് തയ്യാറാക്കി.
സമിതിയുടെ ശുപാര്‍ശകള്‍ ഉടനെ പാര്‍ലമെന്റില്‍ വെച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സിഗരറ്റ് വില്പനയില് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ സര്‍ക്കാരിന് നികുതിവരുമാനത്തില്‍ വന്‍കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 25,000 കോടി രൂപയോളമാണ് പ്രതിവര്‍ഷം പുകയില വ്യവസായം നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: