ന്യൂദല്‍ഹി: തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി ഒഴിയാന്‍ മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. കഴിഞ്ഞ മാസം 31 ന് ഇവിടെ താമസിക്കാനുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞതു കൊണ്ടാണ് ലാലുപ്രസാദിനോട് ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയത്.
2004 ലാണ് എം.പിയെന്ന നിലയില്‍ ലാലുവിനു വസതി അനുവദിച്ചത്. പന്നീട് റെയില്‍വേ മന്ത്രിയായിരുന്നതിനാല്‍ അതിനുയോജിച്ച ബംഗ്ലാവും ലഭിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുടുങ്ങി എം.പി. സ്ഥാനം നഷ്ടപ്പെട്ടതോടെ ഔദ്യോഗിക വസതിയില്‍ താമസിക്കാനുള്ള അവകാശം ലാലുവിനു നഷ്ടപ്പെട്ടുവെങ്കിലും ബംഗ്ലാവൊഴിയാന് ലാലു കൂട്ടാക്കിയില്ല. യുപിഎ സര്‍ക്കാര്‍ ലാലുവിന്റെ അപേക്ഷ പരിഗണിച്ച് ഒരു വര്‍ഷത്തേയ്ക്കുകൂടി ബംഗ്ലാവ് ഉപയോഗിച്ചോളാന്‍ അനുമതി നല്കി.
പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ നിലവില്‍ പാര്‍ലമെന്റംഗങ്ങളല്ലാത്ത മുന്‍ കേന്ദ്രമന്ത്രിമാരോടും മുന്‍ എംപിമാരോടും അടിയന്തരമായി വസതികള്‍ ഒഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന ബംഗ്ലാവില്‍ നിന്ന് വെറുതെ ഇറങ്ങാന്‍ ലാലു തയ്യാറല്ല.
തന്റെ അനാരോഗ്യവും പേരക്കുട്ടികളുടെ പഠനവും പരിഗണിച്ച് ബംഗ്ലാവില്‍ നിന്ന് ഇറങ്ങാനാകില്ലെന്നാണ് ലാലുവിന്റെ നിലപാട്. ബലപ്രയോഗത്തിലൂടെ ബംഗ്ലാവ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടാന്‍ ലാലു തയ്യാറെടുക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് വെങ്കയ്യ നായിഡുവിനു കത്ത് നല്‍കിയെങ്കിലും നിരസിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: